
ഏതാണ്ട് രണ്ട് പതിറ്റാണ്ടോളമായി പശ്ചിമേഷ്യയിലെ യുഎസിന്‍റെ യുദ്ധ തന്ത്രങ്ങൾ രൂപപ്പെടുത്തിയിരുന്ന ഖത്തറിലെ യുഎസ് സൈനിക കേന്ദ്രമായ അൽ ഉദൈദ് വ്യോമതാവളം തകർത്തതായി സ്ഥിരീകരണം. അതേസമയം ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും യുഎസ് സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞതായി റിപ്പോർട്ടുകൾ. യുദ്ധം ആരംഭിച്ച ആദ്യ ആഴ്ചകളിൽ തന്നെ അൽ ഉദൈദ് വ്യോമതാവളത്തിലെ കമ്പൈൻഡ് എയർ ഓപ്പറേഷൻസ് സെന്‍ററിൽ ഒന്നിലധികം ഇറാനിയൻ മിസൈലുകൾ പതിച്ചിരുന്നു. ഇതോടെ വ്യോമകേന്ദ്രം പ്രവർത്തനരഹിതമായി. എന്നാൽ അന്ന് ഇത് യുഎസ് സ്ഥിരീകരിച്ചില്ല. ഒടുവിൽ യുദ്ധം തുടങ്ങി നാല് മാസങ്ങൾക്ക് ശേഷമാണ് ഇറാൻ യുദ്ധത്തിൽ തങ്ങൾക്കുണ്ടായ ഏറ്റവും വലിയ നഷ്ടത്തെ കുറിച്ച് യുഎസ് സൈനികോദ്യോഗസ്ഥർ വെളിപ്പെടുത്തുന്നത്.
ഇതോടെ ഫെബ്രുവരി 28 ന് ഇസ്രയേലും യുഎസും ഇറാനെതിരെ ആരംഭിച്ച ഓപ്പറേഷൻ എപ്പിക് ഫ്യൂറിയിൽ യുഎസിന് ഇതുവരെയായി കനത്ത നഷ്ടം നേരിടേണ്ടിവന്നെന്നാണ് വിലയിരുത്തൽ. അൽ ഉദൈദ് സൈനിക കേന്ദ്രം പ്രവർത്തന രഹിതമായതോടെ ഇറാൻ യുദ്ധതന്ത്രങ്ങൾ ഇപ്പോൾ യുഎസിൽ വച്ചാണ് ആസൂത്രണം ചെയ്യുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം യുദ്ധം തുടങ്ങും മുമ്പ് തന്നെ ഇറാൻ അൽ ഉദൈദ് സൈനിക കേന്ദ്രം അക്രമിക്കാൻ സാധ്യതയുള്ളതിനാൽ അവിടെ നിന്നും ആദ്യമേ തന്നെ സൈനികരെ മാറ്റിയിരുന്നെന്നും യുഎസ് സൈനികോദ്യോഗസ്ഥർ അവകാശപ്പെട്ടു. നിലവിൽ യുഎസിന്‍റെ പശ്ചിമേഷ്യൻ നീക്കങ്ങൾ നിയന്ത്രിക്കുന്നത് ഷാ എയർഫോഴ്‌സ് ബേസിലെ ഒരു കേന്ദ്രത്തിൽ നിന്നാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അൽ ഉദൈദിലെ കംമ്പൈൻഡ് എയർ ഓപ്പറേഷൻസ് സെന്‍ററിന് (സിഎഒസി) ഉണ്ടായ കേടുപടുകൾ പരിഹരിച്ച് പുനർനിർമ്മാണം നടത്തുമോയെന്ന ചോദ്യത്തിന് കൃത്യമായൊരു ഉത്തരം പറയാൻ സെൻട്രൽ കോമിന്‍റെ വക്താവ് തയ്യാറായില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
അൽ ഉദൈദിലെ കംമ്പൈൻഡ് എയർ ഓപ്പറേഷൻസ് സെന്‍ററിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. 1990 ഓഗസ്റ്റിൽ സദ്ദാം ഹുസൈൻ കുവൈത്ത് ആക്രമിച്ചതിന് പിന്നാലെ യുഎസും സഖ്യകക്ഷികളും ഗൾഫ് മേഖലയിലേക്ക് എത്തിയിരുന്നു. അന്നത്തെ ഓപ്പറേഷൻ ഡെസേർട്ട് ഷീൽഡിന് വേണ്ടി റിയാദിലെ ഒരു പാർക്കിംഗ് സ്ഥലത്ത് ടെന്‍റുകൾ അടിച്ച് കൂട്ടിയാണ് ആദ്യമായി ഈ സൈനിക കേന്ദ്രം സ്ഥാപിച്ചത്, പിന്നീട് ഇത് പ്രിൻസ് സുൽത്താൻ എയർ ബേസിലേക്ക് മാറ്റി. 2001 സെപ്റ്റംബർ 11- ലെ ഭീകരാക്രമണത്തിന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് അൽ ഉദൈദിൽ സിഎഒസി പൂർണതോതിൽ പ്രവർത്തനം തുടങ്ങിയത്. അഫ്ഗാനിസ്ഥാൻ യുദ്ധ കാലത്തും 2003 ലെ ഇറാഖ് അധിനിവേശ കാലത്തും ഈ സെന്‍ട്രൽ കമാൻറ് പ്രവത്തിച്ചു. ഒടുവിൽ ഇറാൻറെ മിസൈലുകളിൽ സെൻട്രൽ കമാന്‍റ് തകർന്നെന്ന് യുഎസ് ഔദ്ധ്യോഗികമായി തന്നെ സമ്മതിച്ചിരിക്കുന്നു. പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ വ്യോമ കമാൻഡ് ആസ്ഥാനമായിട്ടാണ് അൽ ഉദൈദ് അറിയിപ്പെട്ടിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam