യൂറോപ്പിൽ എമ്പാടും പടര്‍ന്ന് കൊവിഡ്; ഇറ്റലിയിൽ 24 മണിക്കൂറിനുള്ളിൽ 368 മരണം

By Web TeamFirst Published Mar 16, 2020, 5:48 AM IST
Highlights

ഇറ്റലിയിൽ 369 പേരും സ്പെയിനിൽ 97 പേരും ഫ്രാൻസിൽ 29 പേരും ഇന്നലെ മാത്രം മരിച്ചു. ഇത്രയും പേർക്ക് 24 മണിക്കൂറിനുള്ളിൽ ജീവൻ നഷ്ടമായത് ഇതാദ്യമായാണ്. 

ലണ്ടന്‍: കൊവിഡ് 19 വൈറസ് ബാധ യൂറോപ്പിൽ എമ്പാടും അതിരൂക്ഷമായി പടരുകയാണ്. രോഗം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം യൂറോപ്പിലെ ഏറ്റവും ഉയർന്ന മരണസംഖ്യ ഇന്നലെ രേഖപ്പെടുത്തി. ലോകാരോഗ്യ സംഘടന കൊവിഡ് 19 വൈറസിന്‍റെ ഇപ്പോഴത്തെ പ്രഭവകേന്ദ്രമായി യൂറോപ്പിനെ പ്രഖ്യാപിച്ചു. പല യൂറോപ്യൻ രാജ്യങ്ങളും അതിർത്തികൾ പൂർണ്ണമായും അടയ്ക്കുന്ന നടപടിയിലേക്ക് നീങ്ങുകയാണ്.

സമീപകാലത്തെങ്ങും അനുഭവിച്ചിട്ടില്ലാത്ത പ്രതിസന്ധിയാണ് യൂറോപ്പ് നേരിടുന്നത്. ഇറ്റലിയിൽ 368 പേരും സ്പെയിനിൽ 97 പേരും ഫ്രാൻസിൽ 29 പേരും ഇന്നലെ മാത്രം മരിച്ചു. ഇത്രയും പേർക്ക് 24 മണിക്കൂറിനുള്ളിൽ ജീവൻ നഷ്ടമായത് ഇതാദ്യമായാണ്. കൊറോണ ബാധ രൂക്ഷമായ ഇറ്റലിയിൽ ഇതോടെ മരണം 1809 ആയി. സ്പെയിനിൽ 288 പേരും ഫ്രാൻസിൽ 120 പേരും ഇതുവരെ കൊവിഡ് 19 ബാധയിൽ മരിച്ചു. ഇംഗ്ലണ്ടിലും കൊവിഡ് നാശം വിതയ്ക്കുകയാണ്. 14 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ ഇംഗ്ലണ്ടിലെ ആകെ മരണസംഖ്യ 35 ആയി.

24,747 പേർക്കാണ് ഇറ്റലിയിൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ സ്വിറ്റ്സർലണ്ടിലെ രോഗബാധിതരുടെ എണ്ണം മൂന്നിരട്ടിയായി ഉയർന്ന് 2200ൽ എത്തി. 14 മരണങ്ങളാണ് സ്വിറ്റ്സർലണ്ടിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഇംഗ്ലണ്ടിനും അയർലണ്ടിനും കൂടി യാത്രാവിലക്ക് ഏർപ്പെടുത്താൻ അമേരിക്ക തീരുമാനിച്ചു. ഇതോടെ 28 യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യാനാകില്ല. 62 പേരാണ് അമേരിക്കയിൽ ഇതുവരെ മരിച്ചത്. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ അമേരിക്കയിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

എല്ലാ യൂറോപ്യൻ രാജ്യങ്ങളും പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കർശനമാക്കി. പോർച്ചുഗൽ സ്പെയിനുമായുള്ള അതിർത്തി അടച്ചു. ജർമനി, ഫ്രാൻസ്, ഓസ്ട്രിയ ഡെൻമാർക്ക് ലക്സംബർഗ് അതിർത്തികളിൽ ശക്തമായ യാത്രാനിയന്ത്രണം ഏർപ്പെടുത്തി. ചെക്ക് റിപ്പബ്ലിക്കും പൗരൻമാരുടെ യാത്രകൾക്ക് ഇന്നലെ മുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജോലിക്കുപോകാനും ആഹാരവും മരുന്നുകളും വാങ്ങാനും അടിയന്തര ആവശ്യങ്ങൾക്കും മാത്രമേ ജനങ്ങൾ വീടിന് പുറത്തിറങ്ങാവൂ എന്നാണ് നിർദ്ദേശം. അഞ്ച് പേരിൽ കൂടുതലുള്ള ആൾക്കൂട്ടങ്ങൾ പാടില്ലെന്ന് ഓസ്ട്രിയ പൗരൻമാർക്ക് നിർദ്ദേശം നൽകി. അയർലണ്ടിലെ പബ്ബുകൾ അടച്ചുപൂട്ടി. ഒട്ടുമിക്ക യൂറോപ്യൻ രാജ്യങ്ങളും സ്കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!