'എന്നോടൊപ്പം സെല്‍ഫി എടുക്കാന്‍ അവള്‍ യാചിച്ചു', ഇറ്റാലിയന്‍ പ്രസിഡന്റിന് ട്രംപിന്റെ പരിഹാസം; യുഎസ് സന്ദര്‍ശനം റദ്ദാക്കി വിദേശകാര്യമന്ത്രി

Published : Jun 20, 2026, 03:54 PM IST
Trump Meloni

Synopsis

'തന്നോടൊപ്പം ഒരു ഫോട്ടോ എടുക്കാന്‍ അവര്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. എനിക്ക് അവരോട് പാവം തോന്നിയതുകൊണ്ടാണ് ഞാന്‍ ഫോട്ടോയ്ക്ക് സമ്മതിച്ചത്,'- ട്രംപ് പറഞ്ഞു.

വാഷിംഗ്ടണ്‍: ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിക്കെതിരെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ പുതിയ നയതന്ത്രപ്രതിസന്ധി. ട്രംപിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ആന്റോണിയോ തയാനി തന്റെ ഔദ്യോഗിക അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി. അടുത്ത ആഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി തയാനി കൂടിക്കാഴ്ച നടത്താനിരുന്നതാണ്.

ട്രംപിന്റെ പരാമര്‍ശങ്ങള്‍ തികച്ചും അധിക്ഷേപകരമാണെന്ന് തയാനി പ്രതികരിച്ചു. ട്രംപിന്റെ അവകാശവാദങ്ങള്‍ പൂര്‍ണ്ണമായും കെട്ടിച്ചമച്ചതാണെന്ന് പ്രധാനമന്ത്രി ജോര്‍ജിയ മെലോനി വ്യക്തമാക്കി. ഫ്രാന്‍സില്‍ നടന്ന ജി സെവന്‍ ഉച്ചകോടിക്ക് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നു എന്ന സൂചനകള്‍ക്കിടയിലാണ് പുതിയ വിള്ളല്‍.

ഇറ്റാലിയന്‍ മാധ്യമമായ ലാ7 ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് വിവാദ പരാമര്‍ശം നടത്തിയത്. ജി7 ഉച്ചകോടിക്കിടെ മെലോനി തന്നോടൊപ്പം ഒരു ഫോട്ടോ എടുക്കാന്‍ യാചിച്ചു എന്നായിരുന്നു ട്രംപിന്റെ അവകാശവാദം. 'തന്നോടൊപ്പം ഒരു ഫോട്ടോ എടുക്കാന്‍ അവര്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. എനിക്ക് അവരോട് പാവം തോന്നിയതുകൊണ്ടാണ് ഞാന്‍ ഫോട്ടോയ്ക്ക് സമ്മതിച്ചത്,'- ട്രംപ് പറഞ്ഞു.

ട്രംപിന്റെ പ്രസ്താവനകള്‍ പൂര്‍ണ്ണമായും അസത്യമാണെന്ന് വ്യക്തമാക്കിക്കൊണ്ട് മെലോനി എക്‌സ് (ത) പ്ലാറ്റ്ഫോമില്‍ വീഡിയോ പങ്കുവെച്ചു. 'ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകള്‍ പൂര്‍ണ്ണമായും കെട്ടിച്ചമച്ചതാണ്. സ്വന്തം സഖ്യകക്ഷികളോട് യുഎസ് പ്രസിഡന്റ് എന്തിനാണ് ഇങ്ങനെ പെരുമാറുന്നത് എന്ന് മനസ്സിലാകുന്നില്ല. ശത്രുക്കളോട് കാണിക്കാത്ത കടുപ്പം സ്വന്തം സഖ്യകക്ഷികളോട് ട്രംപ് കാണിക്കുന്നത് കഷ്ടമാണ്. ഒന്നുമാത്രം ഓര്‍ക്കുക: ഇറ്റലിയും ഞാനും ആരുടെയും മുന്നില്‍ യാചിക്കാറില്ല,' മെലോണി വ്യക്തമാക്കി.

ഇറാന്‍ യുദ്ധത്തില്‍ ഇറ്റലി വേണ്ടത്ര പിന്തുണ നല്‍കിയില്ലെന്ന് ആരോപിച്ച് എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലും ട്രംപ് മെലോനിയെ വിമര്‍ശിച്ചിരുന്നു. ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയെ ട്രംപ് വിമര്‍ശിച്ചതിനെ മെലോനി മുന്‍പ് എതിര്‍ത്തതും ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ക്ക് കാരണമായിരുന്നു.

അടുത്ത ആഴ്ച മിയാമിയില്‍ നടക്കാനിരുന്ന ഇറ്റലി-യുഎസ് ബിസിനസ് ഫോറവും ഇതേത്തുടര്‍ന്ന് റദ്ദാക്കിയിട്ടുണ്ട്. സംഭവത്തില്‍ വൈറ്റ് ഹൗസും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വെടിനിർത്തൽ മണിക്കൂറുകൾക്കുള്ളിൽ ലംഘിച്ച് ഇസ്രായേൽ, അതിരൂക്ഷ ആക്രമണം; തെക്കൻ ലെബനനിൽ അഞ്ച് പേർ കൊല്ലപ്പെട്ടു
'ചെലവാക്കിയത് 122 കോടി രൂപ', ഉദ്ഘാടനത്തിന് പിന്നാലെ പായൽ, പെയിന്റിളകി കുളമായി, ട്രംപിന്റെ തിരക്കിട്ട നവീകരണത്തിന് രൂക്ഷ വിമർശനം