
ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രി ജസീന്ത ആർഡെൻ വിവാഹിതയായി. ദീർഘകാല സുഹൃത്ത് ക്ലാർക്ക് ഗഫോർഡ് ആണ് ജീവിത പങ്കാളി. രണ്ടു വർഷം മുൻപ് നടക്കാനിരുന്ന വിവാഹം കൊവിഡ് കാരണം അന്ന് മാറ്റിവെക്കുക ആയിരുന്നു. ഇരുവർക്കും ഒരു മകൾ ഉണ്ട്. ജെസീന്ത പ്രധാനമന്ത്രി പദവിയിൽ ഇരിക്കെ ആണ് അമ്മയായത്.
തലസ്ഥാനമായ വെല്ലിംഗ്ടണിൽ നിന്ന് ഏകദേശം 310 കിലോമീറ്റർ വടക്കായി നോർത്ത് ഐലൻഡിന്റെ കിഴക്കൻ തീരത്തുള്ള ക്രാഗി റേഞ്ച് വൈനറിയിലെ ഹോക്ക്സ് ബേയിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹ ചടങ്ങുകളിലും ചില പ്രത്യേകതകളുണ്ട്. അടുത്ത സുഹൃത്തായ ഡിസൈനർ ജൂലിയറ്റ് ഹൊഗൻ ചെയ്ത ഐവറി കളര്‍ വസ്ത്രമാണ് ജസീന്ത ധരിച്ചിരിക്കുന്നത്.
വിവാഹ ദിനം ധരിച്ച ഷൂസ് മൗണ്ട് മൗംഗനൂയി ഡിസൈനർ ചാവോസ് ആൻഡ് ഹാർമണിയിൽ നിന്നുള്ളതാണെന്ന് ന്യൂസിലാൻഡ് ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, വാഹത്തിൽ മകൾ നീവിന്റ സാന്നിധ്യവും ഏറെ ശ്രദ്ധയാകര്‍ഷിച്ചു. അച്ഛനോടൊപ്പം മുത്തശ്ശി ലോറൽ ആര്‍ഡെന്റെ വിവാഹ വസ്ത്രത്തിന്റെ തുണികൊണ്ട് നിര്‍മിച്ച വസ്ത്രം അണിഞ്ഞാണ് ചടങ്ങിനെത്തിയത്.
കഴിഞ്ഞ വർഷമാണ് ജസീന്ത സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചത്. ന്യൂസിലൻഡ് പ്രധാനമന്ത്രി പദം രാജിവെച്ചിറങ്ങേണ്ടി വന്നതിൽ തെല്ലും പശ്ചാത്താപമില്ല എന്ന് ജസീന്ത ആർഡെൻ നേരത്തെ പറഞ്ഞിരുന്നു. 'ദിവസങ്ങൾക്കു ശേഷം ഇന്നലെ രാത്രി സുഖമായി ഉറങ്ങി' എന്നുമായിരുന്നു ആർഡെന്റെ പ്രതികരണം. അപ്രതീക്ഷിതമയാണ് ജസീന്ത രാജി പ്രഖ്യാപനം നടത്തിയത്. ഒരു തെരഞ്ഞെടുപ്പിൽ കൂടി മത്സരിക്കാനുള്ള ഊർജം ഇല്ലെന്ന് ജസീന്ത വ്യക്തമാക്കി. പടിയിറക്കം കാലാവധി തീരാൻ പത്തുമാസം ശേഷിക്കെയായിരുന്നു. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുമെന്നും ജസീന്ത ആർഡെൻ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.
അരനൂറ്റാണ്ടിനിടയിലെ ഏറ്റവും കൂടിയ വോട്ടു വിഹിതം നേടിയായിരുന്നു ജസീന്തയുടെ ലിബറൽ ലേബർ പാർട്ടി വീണ്ടും അധികാരം നേടിയത്. ജസീന്തയുടെ പാർട്ടി 49 ശതമാനം വോട്ടുകൾ നേടിയപ്പോൾ മുഖ്യപ്രതിപക്ഷമായ കൺസർവേറ്റിവ് നാഷണൽ പാർട്ടിക്ക് 27 ശതമാനം വോട്ടു മാത്രമാണ് നേടിയത്. കൊവിഡിനെ വിജയകരമായി നിയന്ത്രിച്ച ഭരണ മികവാണ് ജസീന്തയ്ക്ക് ഈ ഉജ്ജ്വല വിജയം നല്കാൻ ന്യൂസീലൻഡ് ജനതയെ പ്രേരിപ്പിച്ച പ്രധാന ഘടകം എന്നായിരുന്നു ഈ സമയത്തെ വിലയിരുത്തലുകൾ.
എന്നാൽ പിൽക്കാലത്ത് കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ജസീന്തയ്ക്ക് കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. ഇത്തരം ആരോപണങ്ങളിൽ ഒരു സ്വതന്ത്ര അന്വേഷണ സമിതിയെ ജസീന്ത തന്നെ നിയമിച്ചു. സാമ്പത്തിക പ്രതിസന്ധികളും ഉയർന്ന ജീവിത ചെലവുമടക്കമുള്ള പ്രശ്നങ്ങളിൽ ന്യൂസിലൻഡ് അമർന്നിരിക്കുമ്പോഴുള്ള ജസീന്തയുടെ രാജിയിൽ പല കോണിൽ നിന്നും വിമർശനങ്ങൾ ഉയരുമ്പോഴും അധികാരത്തിന് അടിമപ്പെടാത്ത തീരുമാനമെന്ന പ്രശംസയും ജസീന്തയെ തേടിയെത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam