
ന്യൂയോര്‍ക്ക്: ഇന്ത്യ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി ജിന്സ്മോന് പി സക്കറിയയെ തെരഞ്ഞെടുത്തു. ഡിസംബര്‍ ഒന്നാം തിയതി ന്യൂയോര്‍ക്കിലെ ഫ്‌ളോറര്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ ചേര്‍ന്ന ജനറല്‍ ബോഡിയോടനുബന്ധിച്ചു നടന്ന ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗങ്ങളുടെ യോഗത്തില്‍ ഐക്യകണ്‌ഠേനയായിരുന്നു തെരഞ്ഞെടുപ്പ്.
അമേരിക്കയിലെ ആദ്യകാല സംഘടനകളിലൊന്നായ ഇന്ത്യകാത്തലിക് അസോസിയേഷന്‍ സീറോമലബാര്‍സഭ, സീറോ മലങ്കര, ക്‌നാനായ, ലാറ്റിന്‍ കാത്തലിക് എന്നിവരെയെല്ലാം ഉള്‍ക്കൊള്ളുന്ന അംബ്രല്ല ഓര്‍ഗനൈസേഷനാണ്. 2000 ഓളം അംഗങ്ങളുള്ള ഇന്ത്യ കാത്തലിക് അസോസിയേഷന്‍ അമേരിക്കയിലെ ആദ്യകാല ക്രിസ്തൃന്‍ കുടിയേറ്റ സമൂഹത്തിന് ആത്മീയ നേതൃത്വം നല്‍കുന്നതില്‍ വളരയേറെ പങ്കുവഹിച്ചിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകനായും മാധ്യമസംരംഭകനായും തിളങ്ങിനില്‍ക്കുന്ന ജിന്‍സ്‌മോന്‍ അമേരിക്കയിലെ മലയാളികള്‍ക്കെല്ലാം സുപരിചിതനുമാണ്. 19 വര്‍ഷമായി ഇവിടെ മാധ്യമരംഗത്ത് സജീവമായി നില്‍ക്കുന്ന അദ്ദേഹത്തിന് അമേരിക്കയിലെ വിവിധസംഘടനകളെ നയിച്ചതിന്റെ പാരമ്പര്യവുമുണ്ട്.
നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും വലിയ സംഘടനയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) സ്ഥാപകനും 2014 മുതല്‍ 2016 വരെ ചെയര്‍മാനുമായിരുന്നു ജിന്‍സ്‌മോന്‍. ഇന്ത്യക്കാര്‍ക്കുവേണ്ടിയുള്ള അമേരിക്കയിലെ ഏറ്റവുംവലിയ ഇംഗ്ലീഷ് പത്രമായ സൗത്ത് ഏഷ്യന്‍ ടൈംസിന്റെ മീഡിയ കണ്‍സള്‍ട്ടന്റായും അദ്ദേഹം പ്രവര്‍ത്തിക്കുന്നു. പ്രവര്‍ത്തനമികവിനും സംഘാടനനേതൃശേഷിക്കുമുള്ള അംഗീകാരമായി റോട്ടറി ഇന്റര്‍നാഷ്ണല്‍ ലീഡര്‍ഷിപ്പ് അച്ചീവ്‌മെന്റ് അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്‌ക്കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
അമേരിക്കയിലും യൂറോപ്പിലുമായി നിരവധി സംഘടനകളില്‍ ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുള്ള ജിന്‍സ്‌മോന്‍ പി. സക്കറിയ യൂറോപിലെ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ ആദ്യ ജനറല്‍ സെക്രട്ടറിയുമാണ്. ഇന്തോ അമേരിക്കന്‍ ലോയേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറി, ഇന്തോ അമേരിക്കന്‍ മലയാളി ചെംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി, കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ജോയിന്റ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
തൊടുപുഴ വഴിത്തല സ്വദേശിയാണ് ജിന്‍സ് മോന്‍. ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടി. ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയിരുന്നു. സിജി അഗസ്റ്റ്യനാണ് ഭാര്യ. മക്കള്‍: ആന്‍ഡ്രൂ, ബ്രിയോണ, ഈഥന്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam