
വാഷിങ്ടൺ: ഇസ്രായേൽ-പലസ്തീൻ സംഘർഷം തുടരവെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ചർച്ച നടത്തി. ഇരു നേതാക്കളും ഞായറാഴ്ച്ച ഫോണിൽ സംസാരിച്ച് നിലവിലെ സ്ഥിതി ഗതികൾ വിലയിരുത്തി. ഇസ്രയേലിന് അമേരിക്കയുടെ സൈനിക സഹായം നൽകി തുടങ്ങിയെന്ന് ബൈഡൻ അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ സൈനിക സഹായം അമേരിക്ക ലഭ്യമാക്കും. ഭീകരവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും ഒരുമിക്കണമെന്നും ബൈഡൻ പറഞ്ഞു. ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച നടത്തി. ഇവരെ മോചിപ്പിക്കാനുള്ള സാധ്യതകൾ തേടിയതായാണ് സൂചന. ഇസ്രായേലിന് അധിക സാമ്പത്തിക-സൈനിക സഹായം നൽകുമെന്ന് അമേരിക്കയും വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ മരണം 1000 കടന്നു. ഇസ്രായേലിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിലും വെടിവെപ്പിലും 600ലേറെ പേർ കൊല്ലപ്പെട്ടപ്പോൾ ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ മരണം നാനൂറ് കടന്നു. യുദ്ധം വെറും രണ്ട് ദിനം പിന്നിട്ടപ്പോൾ തന്നെ ആയിരങ്ങൾ മരിച്ചുവീണത് ആശങ്കയോടെയാണ് അന്താരാഷ്ട്ര സമൂഹം നോക്കിക്കാണുന്നത്. ഗാസയിലെ നൂറിലേറെ ഹമാസ് നേതാക്കളുടെ വീടുകൾ തകർത്തെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഗാസയിൽ ആക്രമണം തുടങ്ങിയ ഇസ്രായേൽ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതോടെയാണ് 50 വർഷങ്ങൾക്ക് ശേഷം ഇസ്രയേൽ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
Read More... ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ മലയാളി നഴ്സിന് പരിക്ക്, അപകടനില തരണം ചെയ്തു
1973 ന് ശേഷം ആദ്യമായാണ് ഇസ്രയേൽ ഔദ്യോഗിക യുദ്ധ പ്രഖ്യാപനം നടത്തുന്നത്. ഹമാസ് ആക്രമണത്തിൽ ഇസ്രായേലിനെ അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകളുണ്ട്. ഇതേ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും ബ്ലിങ്കൻ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam