
അമാന്‍: ജോര്‍ദ്ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍റെ അര്‍ധ സഹോദരനായ രാജകുമാരന്‍ ഹംസ വീട്ടു തടങ്കലില്‍. ശനിയാഴ്ച ഈ കാര്യം വെളിപ്പെടുത്തി ഹംസയുടെ വീഡിയോ പുറത്തുവന്നിരുന്നു. ഇതോടെയാണ് ജോര്‍ദ്ദാന്‍ രാജകുടുംബത്തിലെ വിള്ളല്‍ പുറംലോകം അറിയുന്നത്. അതേ സമയം ജോര്‍ദ്ദാന്‍ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള നീക്കം നടത്തിയതിന് ഹംസ രാജകുമാരനെ തടവിലാക്കിയെന്നാണ് ഔദ്യോഗിക ജോര്‍ദ്ദാന്‍ മാധ്യമങ്ങള്‍ പറയുന്ന വാര്‍ത്ത.
രാജ്യത്തെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കം ചിലരെ അടുത്തിടെ അറസ്റ്റ് ചെയ്തതായി ശനിയാഴ്ച ജോര്‍ദ്ദാന്‍ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 'സുരക്ഷ പ്രശ്നങ്ങള്‍' എന്നാണ് ഇതിന് കാരണമായി വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ഹംസ രാജകുമാരന്‍റെ വീഡിയോ സന്ദേശം പുറത്തുവന്നത്.
താന്‍ ഇപ്പോള്‍ വീട്ടുതടങ്കലിലാണെന്ന്, ജോര്‍ദ്ദാനിലെ ഭരണകൂടം കഴിവില്ലാത്തവരും അഴിമതിക്കാരുമാണെന്നും ഹംസ പുറത്തുവിട്ട വീഡിയോയില്‍ ആരോപിക്കുന്നു. രാജ്യത്തെ പട്ടാള മേധാവിയെ താന്‍ സന്ദര്‍ശിക്കാന്‍ ശ്രമിച്ചെന്നും ഇതിന് സമ്മതിച്ചില്ലെന്നും, ജനങ്ങളെ കാണുവാനും സമ്മതിക്കുന്നില്ലെന്നും ഹംസ ആരോപിക്കുന്നു.
തന്‍റെ സുരക്ഷ ക്രമീകരണങ്ങള്‍ പിന്‍വലിച്ചുവെന്നും, തനിക്ക് ടെലിഫോണ്‍ ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ ലഭ്യമാക്കുന്നില്ലെന്നും ഹംസ ആരോപിക്കുന്നുണ്ട്. ഇപ്പോള്‍ സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ വഴിയാണ് ഇദ്ദേഹം ദൃശ്യങ്ങള്‍ അയച്ചത് എന്നാണ് ബിബിസി പുറത്തുവിട്ട വീഡിയോയില്‍ പറയുന്നത്.
രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വെല്ലുവിളി ഉയർത്തിയെന്നാണു രാജകുമാരനെ മറ്റുമെതിരായ കുറ്റാരോപണത്തിന് പിന്നില്‍ എന്നാണ് ജോര്‍ദ്ദാന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് പറയുന്നത്. അന്തരിച്ച ഹുസൈൻ രാജാവിന്റെയും യുഎസ് വംശജയായ നാലാമത്തെ പത്നി നൂർ രാജ്ഞിയുടെയും മൂത്ത മകനാണ് ഹംസ. 2004ൽ അബ്ദുല്ല രണ്ടാമന്‍ അധികാരം ഏറ്റെടുത്തതോടെയാണു ഹംസയുടെ രാജ കിരീടത്തിനുള്ള അവകാശം എടുത്തു കളഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam