സഹപ്രവർത്തകനാണ് മണിക്കൂറുകൾക്ക് ശേഷം ഗുര്‍പ്രീതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ വെടിയേറ്റതിന്റെ പാടുകളുണ്ടായിരുന്നു.
സാന്‍ ഫ്രാന്‍സിസ്‌കോ: മകന്റെ ഭാര്യയെ വെടിവെച്ചു കൊന്ന കേസില്‍ ഇന്ത്യന്‍ വംശജന്‍ കാലിഫോര്‍ണിയയില്‍ പിടിയിലായി. മകനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്താൻ മരുമകൾ തീരുമാനിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. 74കാരനായ സീതൽ സിങ് ദോസാഞ്ച് ആണ് പിടിയിലായത്. വാള്‍മാര്‍ട്ട് ജീവനക്കാരിയായ മരുമകൾ ഗുര്‍പ്രീത് കൗളിനെ സ്ഥാപനത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് കഴിഞ്ഞ വെള്ളിയാഴ്ച ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു.
വാള്‍മാര്‍ട്ടിന്റെ സാന്‍ഹോസ് ശാഖയിലെ ജീവനക്കാരിയായിരുന്നു ഗുര്‍പ്രീത് കൗര്‍. സ്ഥാപനത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് ബന്ധുവിനോട് ഫോണില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഗുർപ്രീതിന് നേരെ ആക്രമണമുണ്ടായത്. സീതൽ ഗുർപ്രീതിനെ അന്വേഷിച്ച് അവിടെ എത്തിയതായി ഗുർപ്രീത് ഫോൺ സംഭാഷണത്തിനിടെ പറഞ്ഞിരുന്നു. ഗുര്‍പ്രീത് സീതലിനെ ഭയപ്പെട്ടിരുന്നതായും ബന്ധു പോലീസിന് മൊഴി നല്‍കി. 150 കിലോമീറ്റർ വണ്ടിയോടിച്ചാണ് സീതൽ തന്നെ തിരഞ്ഞെത്തിയതെന്ന് ഗുർപ്രീത് ബന്ധുവിനോട് പറഞ്ഞിരുന്നു. ജോലിയുടെ ഇടവേളയിൽ കാറിലിരുന്ന് വിശ്രമിക്കുന്ന തന്റെ അടുത്തേക്ക് സീതൽ വരുന്നുണ്ടെന്ന് ഗുര്‍പ്രീത് പറഞ്ഞതായാണ് ബന്ധം പോലീസിന് മൊഴി നൽകിയത്. അതിന് ശേഷം ഫോൺ ബന്ധം നിലച്ചതായും അദ്ദേഹം പൊലീസിനെ അറിയിച്ചിട്ടുണ്ട്. .
സഹപ്രവർത്തകനാണ് മണിക്കൂറുകൾക്ക് ശേഷം ഗുര്‍പ്രീതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ വെടിയേറ്റതിന്റെ പാടുകളുണ്ടായിരുന്നു. സീതലും മകനും ഫ്രെൻകോയിലും ഗുർപ്രീത് സാന്‍ഹോസിലുമാണ് താമസിച്ചിരുന്നത്. അടുത്ത ദിവസം ഫ്രെൻകോയിലെ വീട്ടിൽ നിന്നാണ് സീതലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്ന് വെടിവെക്കാനുപയോഗിച്ച തോക്ക് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. സിതൽ മരുമകളുടെ കാറിനടുത്തേക്ക് വാഹനം ഓടിച്ചു പോവുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. ജാമ്യം നിഷേധിക്കപ്പെട്ട സീതൽ ഇപ്പോൾ സാന്‍ഹോസിലെ ജയിലിലാണുള്ളത്.
Read Also: ഇന്ത്യക്കാരുടെ കൊലപാതകം; തോക്ക് ചൂണ്ടി കുടുംബത്തെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്