
പോങ്യാങ്: സാംസ്കാരികമായ അധിനിവേശം ആരോപിച്ച് ഐസ്ക്രീം, ഹാംബർഗർ, കരോക്കെ തുടങ്ങിയ വാക്കുകൾ നിരോധിച്ച് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. പാശ്ചാത്യമാണെന്ന് ആരോപിച്ച് വേറെയും വാക്കുകൾ നിരോധിച്ചുവെന്ന് ഡെയ്‌ലി എൻകെ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് പുതുതായി തുറന്ന വോൺസാൻ ബീച്ച് സൈഡ് റിസോർട്ടിൽ ജോലി ചെയ്യുന്ന ടൂർ ഗൈഡുകൾ സന്ദർശകരുമായി ഇടപഴകുമ്പോൾ വിദേശ, ദക്ഷിണ കൊറിയൻ പദാവലി ഒഴിവാക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ഗൈഡുകൾ സർക്കാർ നടത്തുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കണമെന്നും അവർ ഔദ്യോഗികമായി അംഗീകരിച്ച വാക്കുകളും പ്രയോഗങ്ങളും ഉപയോഗിക്കണമെന്നും നിർദേശിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഹാംബർഗറിവും ഐസ്ക്രീമിനും കരോക്കെക്കുമൊക്കെ പകരം ഉത്തരകൊറിയൻ വാക്കുകളും നിർദേശിച്ചിട്ടുണ്ട്.
ഹാംബർഗർ എന്നതിന് പകരം ഡാജിൻ-ഗോഗി ഗ്യോപ്പാങ് (മാട്ടിറച്ചി ഇടയിലുള്ള ഇരട്ട ബ്രെഡ്) എന്ന് പറയാൻ നിർദേശിക്കുന്നു. ഐസ്ക്രീമിനെ എസ്യുക്കിമോ (എസ്കിമോ) എന്ന് പറയണം. അതേസമയം കരോക്കെ മെഷീനുകളെ ഓൺ-സ്ക്രീൻ അകമ്പടി യന്ത്രങ്ങൾ എന്നാണ് പറയേണ്ടത്. ഉത്തരകൊറിയൻ വാക്കുകൾ പ്രോത്സാഹിപ്പിക്കാനും ഭാഷയിലൂടെയുള്ള സാംസ്കാരിക കടന്നുകയറ്റം ഒഴിവാക്കാനും ഉദ്ദേശിച്ചുള്ളതാണ് ഈ നിർദ്ദേശമെന്നും പറയുന്നു. നേരത്തെ വിദേശ സിനിമകളും ടെലിവിഷൻ സീരിയലുകളും കാണുന്ന പൗരന്മാർക്കെതിരെ ശിക്ഷ നടപ്പാക്കിയെന്ന് അടുത്തിടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു.
ദക്ഷിണ കൊറിയൻ സീരീസുകൾ കൈവശം വച്ചതിന് തന്റെ മൂന്ന് സുഹൃത്തുക്കളെ വധശിക്ഷയ്ക്ക് വിധേയരാക്കിയെന്ന് സ്ത്രീ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഉത്തരകൊറിയയിൽ പൗരന്മാരെ അടിച്ചമർത്തൽ ഗുരുതരമാണെന്ന് ഐക്യരാഷ്ട്ര സഭയും കണ്ടെത്തിയിരുന്നു. ദക്ഷിണ കൊറിയൻ സിനിമ കാണുകയോ, വിദേശ സംഗീതം കേൾക്കുകയോ, നിരോധിത സിനിമകൾ പങ്കിടുകയോ ചെയ്യുന്നവരെ പിടികൂടുകയും കഠിനമായ ശിക്ഷ നടപ്പാക്കുന്നതായും ചെയ്തെന്നും ആരോപണമുയർന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam