കരയതിര്‍ത്തികളെല്ലാം തുറന്നിരിക്കുകയാണ്, ഒഴുപ്പിക്കലിന് തടസമില്ല; വിവരങ്ങൾ കൈമാറാൻ നിര്‍ദേശം നല്‍കി ഇറാന്‍

Published : Jun 16, 2025, 10:40 AM IST
Israel Launches Strikes Against Iran

Synopsis

ഒഴിപ്പിക്കലിന് തടസമില്ലെന്നും കര അതിർത്തികളെല്ലാം തുറന്നിരിക്കുകയാണ് എന്നുമാണ് ഇറാന്‍ ഇന്ത്യയെ അറിയിച്ചിരിക്കുന്നത്.

ടെഹ്റാന്‍: ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ അഭ്യർത്ഥനയോട് പ്രതികരിച്ച് ഇറാന്‍. ഒഴിപ്പിക്കലിന് തടസമില്ലെന്നും കര അതിർത്തികളെല്ലാം തുറന്നിരിക്കുകയാണ് എന്നുമാണ് ഇറാന്‍ ഇന്ത്യയെ അറിയിച്ചിരിക്കുന്നത്. ആയിരക്കണക്കിന് ഇന്ത്യക്കാരാണ് നിലവില്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുന്നത്. അതിർത്തി കടക്കുന്ന ആളുകള്‍ തങ്ങളുടെ പേരുവിവരങ്ങളും, പാസ്‌പോർട്ട് നമ്പറും ഏത് അതിര്‍ത്തിവഴിയാണ് യാത്ര ചെയ്യുന്നത് എന്നുമുള്ള വിവരങ്ങള്‍ ജനറൽ പ്രോട്ടോക്കോൾ വകുപ്പിന് നൽകാൻ ഇന്ത്യക്കാര്‍ക്ക് നിലവില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികൾ നേരത്തെ രംഗത്തെത്തിയിരുന്നു. താമസ സ്ഥലത്തിന് സമീപം മിസൈലുകളും ബോംബുകളും പതിക്കുകയാണെന്നും കുടിവെള്ള വിതരണ ഉള്‍പ്പെടെ തടസപ്പെട്ടിരിക്കുകയാണെന്നുമാണ് വിദ്യാര്‍ത്ഥികള്‍ അറിയിച്ചിരിക്കുന്നത്. ഇൻറർനെറ്റ് സേവനത്തിൽ പ്രതിസന്ധി നേരിടുന്നതിനാൽ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്‍റേതുള്‍പ്പെടെയുള്ള സന്ദേശങ്ങൾ യഥാസമയം ലഭിക്കുന്നില്ല എന്നാണ് വിവരം.

ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാന്‍ ടെഹ്റാനിലെ ഇന്ത്യന്‍ എംബസി സൗകര്യം ഒരുക്കിയിട്ടുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. അപകട സാധ്യത കണക്കിലെടുത്ത് സുരക്ഷാ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും അതിനുള്ള സാധ്യതകള്‍ പരിശോധിക്കുകയും ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്.

അതേ സമയം കശ്മീരി വിദ്യാർത്ഥികളുടെ സുരക്ഷയിൽ ആശങ്കയറിയിച്ച് ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള രംഗത്തെത്തിയിട്ടുണ്ട്. കശ്മീരിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇറാനിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്നുണ്ടെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ഒമർ അബ്ദുള്ള ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി അദ്ദേഹം സംസാരിച്ചു. വിദ്യാർത്ഥികളെ ഒഴിപ്പിച്ച് തുടങ്ങിയ വിവരം എസ് ജയശങ്കർ ഒമർ അബ്ദുള്ളയെ അറിയിച്ചിട്ടുണ്ട്. ഇറാനിലുള്ളവരുമായി നിരന്തര സമ്പർക്കത്തിലെന്നും,സുരക്ഷ കാര്യത്തിൽ ആശങ്ക വേണ്ടെന്നുമാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു എന്ന് ഇന്നലെ തന്നെ അറിയിച്ചതാണ്.

PREV
Read more Articles on
click me!

Recommended Stories

25 ലക്ഷം പൂച്ചകളെ കൊന്നൊടുക്കാൻ ന്യൂസിലാൻഡ്, ജൈവ വൈവിധ്യം തകർന്നതോടെ അറ്റകൈ പ്രയോഗം
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം