
റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ രക്ഷപ്പെടുത്തിയ സിംഹങ്ങള്‍ ഒടുവില്‍ അവരുടെ പുതിയ വീട്ടിലെത്തി. റഷ്യ യുക്രൈന്‍ യുദ്ധം തുടങ്ങിയതിന് പിന്നാലെയാണ് ഒന്‍പത് സിംഹങ്ങളെ യുക്രൈനിലെ ഒഡെസയിലെ ബയോ പാര്‍ക്ക് മൃഗശാലയില്‍ നിന്നാണ് ഇവയെ രക്ഷിച്ചത്. റഷ്യന്‍ അധിനിവേശത്തിനിടെ ആയിരങ്ങള്‍ പാലായനം ചെയ്ത സമയത്ത് ഇവയെ അടിയന്തരമായി മാറ്റി പാര്‍പ്പിക്കുകയായിരുന്നു. റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ മൃഗങ്ങളുടെ സുരക്ഷിതത്വം ഉറപ്പിക്കാനായിരുന്നു ഈ അടിയന്തര മാറ്റിപ്പാര്‍പ്പിക്കലെന്നാണ് മൃഗശാല അധികൃതര്‍ വിശദമാക്കിയത്.
ഒഡെസയില്‍ നിന്ന് സിംഹങ്ങളുമായുള്ള വാഹനവ്യൂഹം മോള്‍ഡോവയിലൂടെ 600 മൈലിലധികം പിന്നിട്ടാണ് റൊമേനിയയില്‍ എത്തിയത്. താല്‍ക്കാലിക ഇടത്താവളമായ റൊമാനിയയിലെ ട്രാന്‍സില്‍വാനിയയിലെ ടാര്‍ഗു മുറെസ് മൃഗശാലയില്‍ സിംഹങ്ങളെത്തിയത് മെയ് മാസം 24ന് ആയിരുന്നു. ഇവിടുത്തെ മൃഗശാലയില്‍ എമര്‍ജന്‍സ് യാത്രാ പാസ് ലഭിക്കാനായി മാസങ്ങളുടെ കാത്തിരിപ്പാണ് ഈ മൃഗങ്ങള്‍ക്ക് വേണ്ടി വന്നത്. രാജ്യത്ത് നിന്ന് പാലായനം ചെയ്യുന്നവരെ കൊണ്ടുപോകാനെത്തിച്ച വിമാനങ്ങളില്‍ ഇവയെ കയറ്റാമെന്ന് അനുമതി ആയതിന് പിന്നാലെയാണ് ഇവയെ കൊളറാഡോയിലേക്കുള്ള വിമാനങ്ങളില്‍ കയറ്റിയത്. അങ്ങനെ മെയ് മാസത്തില്‍ ആരംഭിച്ച പലായനത്തിന് സെപ്തംബര്‍ 29ന് അവസാനമാവുകയായിരുന്നു.
പ്രായപൂര്‍ത്തിയായ 7 സിംഹങ്ങളും 2 കുഞ്ഞുങ്ങളെയുമാണ് ഇത്തരത്തില്‍ രക്ഷപ്പെടുത്തിയത്. കൊളറാഡോയിലെ കീന്‍സ്ബോര്‍ഗില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു മൃഗസംരക്ഷണ കേന്ദ്രത്തിലാണ് ഇവയെ പാര്‍പ്പിച്ചിരിക്കുന്നത്. കൊളറാഡോയിലെ സ്ര്പിംഗ്ഫീല്‍ഡിലെ പതിനായിരം ഏക്കറോളം വരുന്ന സംരക്ഷണ കേന്ദ്രമാവും ഇവയുടെ പുതിയ വീട്. ഇത്തരത്തില്‍ രക്ഷപ്പെടുത്തിയ മറ്റ് രണ്ട് സിംഹങ്ങളെ കേപ്പിലെ സിംബോന്‍ഗ ഗെയിം റിസര്‍വ്വിലാണ് സംരക്ഷിക്കുന്നത്.
മിര്‍, സിംബ എന്ന രണ്ട് സിംഹങ്ങളാണ് ഇവിടെ സംരക്ഷിച്ചിട്ടുള്ളത്. റൊമാനിയയില്‍ എത്തിച്ച ശേഷമാണ് ഇവയെ കേപ്പിലെത്തിച്ചത്. യുദ്ധ മുഖത്ത് നിന്ന് മനുഷ്യരെ രക്ഷിക്കുന്നതിലും കുഴപ്പം നിറഞ്ഞതാണ് ഇത്തരം രക്ഷാ ദൌത്യങ്ങളെന്നാണ് കൊളറാഡോയിലെ മൃഗസംരക്ഷണ കേന്ദ്രം ഡയറക്ടര്‍ പാറ്റ് ക്രേയ്ഗ് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam