
ദില്ലി: ദമ്പതികളുടെ കലഹത്തെ തുടർന്ന് ബാങ്കോക്കിൽ നിന്നും മ്യൂണിക്കിലേക്ക് പോവുകയായിരുന്ന വിമാനം ദില്ലിയിൽ അടിയന്തരമായി നിലത്തിറക്കി. ജർമ്മൻ സ്വദേശിയായ ഭർത്താവും തായിലാന്റ് സ്വദേശിയായ യുവതിയും തമ്മിലാണ് തർക്കമുണ്ടായത്. യുവതിയുടെ പരാതിയിൽ ഭർത്താവിനെ എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
ജർമ്മനിയിലെ മ്യൂണിക്കിൽ നിന്നു ബാങ്കോക്കിലേക്ക് പുറപ്പെട്ട LH 772 ലുഫ്താന എയറാണ് ദില്ലിയിൽ അടിയന്തരമായി ഇറക്കിയത്. വിമാനം പുറപ്പെട്ടതിനു പിന്നാലെ ജർമ്മൻ സ്വദേശിയായ ഭർത്താവും തായ് ലാന്റ് സ്വദേശിയായ യുവതിയും തമ്മിൽ തർക്കത്തിലേർപ്പെടുകയായിരുന്നു. തർക്കം രൂക്ഷമായതോടെ കാബിൻ ക്രൂവും യാത്രക്കാരും ഇടപെട്ടെങ്കിലും പരിഹാരമായില്ല. യുവതി പൈലറ്റിന്റെ സഹായം തേടി, പരാതി നൽകി.
അൻപത്തിമൂന്നുകാരനായ ഭർത്താവ് ദേഹത്തേക്ക് ഭക്ഷണം എറിഞ്ഞെന്നും വസ്ത്രം കത്തിക്കാൻ ശ്രമിച്ചുവെന്നുമായിരുന്നു പരാതി. വിമാനം ആദ്യം പാക്കിസ്ഥാനിൽ ഇറക്കാൻ അനുമതി തേടിയെങ്കിലും നിഷേധിച്ചു. തുടർന്ന് ഇന്ത്യയുടെ അനുമതി ലഭിച്ചതോടെ ദില്ലി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ ഇറക്കി. ഭർത്താവിനെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. വിമാനം പിന്നാലെ ബാങ്കോക്കിലേക്ക് പുറപ്പെട്ടു. ജർമ്മൻ എംബസിയുമായും ഡിജിസിഎയുമായും ചർച്ചകൾ പുരോഗമിക്കുകയാണ്. ഭർത്താവിനെ മറ്റൊരു വിമാനത്തിൽ ജർമ്മനിയിലേക്ക് കയറ്റിയയക്കും. ഭാര്യ ബാങ്കോക്കിലേക്കും.
ലോകത്താദ്യം; നൂറ് ശതമാനം ബയോ ഇന്ധനം ഉപയോഗിച്ച് വിമാനം പറന്നു
ലണ്ടൻ: ലോകത്താദ്യമായി നൂറ് ശതമാനം സുസ്ഥിര വ്യോമയാന ഇന്ധനം (സാഫ്) ഉപയോഗിച്ചുള്ള ആദ്യ വിമാനം പറന്നു. നവംബർ 28ന് ഹീത്രൂവിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. വിർജിൻ അറ്റ്ലാന്റിക് ബോയിംഗ് 787 ഡ്രീംലൈനർ വിമാനം പുലർച്ചെ 12 മണിക്ക് വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടു. ന്യൂയോർക്കിലേക്കാണ് വിമാനം പറന്നത്. വിർജിൻ അറ്റ്‌ലാന്റിക് സ്ഥാപകനായ സർ റിച്ചാർഡ് ബ്രാൻസണും ഗതാഗത സെക്രട്ടറി മാർക്ക് ഹാർപ്പറും വിമാനത്തിൽ ഉണ്ടായിരുന്നു. യാത്രക്കാരില്ലാതെയായിരുന്നു ആദ്യയാത്ര. പുനരുൽപ്പാദിപ്പിക്കാവുന്ന ബയോമാസ്, മാലിന്യ സാധനങ്ങളിൽനിന്നുമാണ് സുസ്ഥിര വ്യോമയാന ഇന്ധനം നിർമ്മിക്കുന്നത്. 50 ശതമാനം സാഫ് ഇന്ധനം മണ്ണെണ്ണയിൽ കലർത്തി ആധുനിക വിമാനങ്ങളിൽ ഏവിയേഷൻ ഇന്ധനമായി ഉപയോഗിക്കാം.
നിങ്ങൾ ഒരുകാര്യം ചെയ്യുന്നതുവരെ നമുക്കതിന് സാധിക്കില്ലെന്ന് ലോകം ചിന്തിക്കുമെന്ന് വിർജിൻ അറ്റ്ലാന്റിക് സ്ഥാപകൻ റിച്ചാർഡ് ബ്രാൻസൺ പറഞ്ഞു. വിർജിൻ അറ്റ്ലാന്റിക് നിലവിൽ ലോകത്തിലെ ആദ്യത്തെ 100% സുസ്ഥിര ഏവിയേഷൻ ഫ്യൂവൽ ഫ്ലൈറ്റ് അറ്റ്ലാന്റിക്കിനു കുറുകെ പറക്കുന്നുവെന്ന് എയർലൈൻസ് എഴുതി. 2050-ഓടെ ലോകം നെറ്റ് സീറോ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോൾ വിമാന യാത്ര കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുന്നതിനുള്ള ഒരു പ്രധാന നാഴികക്കല്ലാണ് പിന്നിട്ടതെന്ന് ഗതാഗത സെക്രട്ടറി മാർക്ക് ഹാർപ്പർ അഭിപ്രായപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam