പ്രത്യേക മുറിയൊരുക്കി, ക്ലബ്ബിലിരുന്ന് ഓരോ നീക്കവും ലൈവായി കണ്ട് ട്രംപ്; മഡുറോയെ കാത്തിരിക്കുന്നത് കുപ്രസിദ്ധമായ ബ്രൂക്ലിൻ തടവറയെന്ന് റിപ്പോർട്ട്

Published : Jan 03, 2026, 09:33 PM IST
mar a lago club trump

Synopsis

വെനിസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ പിടികൂടാനുള്ള അതീവ സങ്കീർണ്ണമായ സൈനിക ദൗത്യം താൻ തത്സമയം കണ്ടതായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി. മഡുറോയെയും ഭാര്യയെയും കീഴടക്കി വിചാരണയ്ക്കായി ന്യൂയോർക്കിലേക്ക് കൊണ്ടുപോകുമെന്നും ട്രംപ്.

വാഷിംഗ്ടണ്‍: വെനിസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടാനായി അമേരിക്കൻ സൈന്യം നടത്തിയ അതീവ സങ്കീർണ്ണമായ ദൗത്യം ഒരു ടെലിവിഷൻ ഷോ കാണുന്നതുപോലെ താൻ തത്സമയം വീക്ഷിച്ചതായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി. ഫ്ലോറിഡയിലെ മാർ-എ-ലാഗോയിലെ ഒരു പ്രത്യേക മുറിയിലിരുന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥർക്കും ജനറൽമാർക്കുമൊപ്പമാണ് ട്രംപ് ദൗത്യം നിരീക്ഷിച്ചത്. ലോകത്തെ മറ്റൊരു രാജ്യത്തിനും ഇത്തരമൊരു സൈനിക നീക്കം നടത്താൻ കഴിയില്ലെന്ന് സൈനിക വിദഗ്ധർ തന്നോട് പറഞ്ഞതായി ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അവകാശപ്പെട്ടു. ദൗത്യത്തിന്‍റെ ഓരോ ഘട്ടവും താൻ കൃത്യമായി കണ്ടുവെന്നും സൈന്യത്തിന്‍റെ വേഗതയും കരുത്തും അവിശ്വസനീയമാണെന്നും ട്രംപ് പറഞ്ഞു.

മഡുറോയും കുടുംബവും താമസിച്ചിരുന്ന അതീവ സുരക്ഷാ മേഖലയിലെ ഉരുക്ക് വാതിലുകൾ തകർത്ത് നിമിഷങ്ങൾക്കുള്ളിലാണ് അമേരിക്കൻ സേന അകത്തു കടന്നത്. പ്രത്യേകമായി നിർമ്മിച്ച സുരക്ഷാ വാതിലുകൾ മുറിച്ചുമാറ്റാൻ വമ്പൻ യന്ത്രങ്ങളുമായി തയ്യാറായിരുന്നെങ്കിലും സൈന്യം സെക്കന്‍റുകൾക്കുള്ളിൽ അവ തകർത്ത് മഡുറോയെ കീഴടക്കുകയായിരുന്നു. അമേരിക്കൻ സൈന്യത്തിന്‍റെ കരുത്ത് ലോകത്തിന് കാട്ടിക്കൊടുക്കുന്നതായിരുന്നു ഈ നീക്കമെന്ന് ട്രംപ് വിശേഷിപ്പിച്ചു. വൻതോതിലുള്ള വിമാനങ്ങളും ഹെലികോപ്റ്ററുകളും യുദ്ധവിമാനങ്ങളും ഈ ഓപ്പറേഷനായി അണിനിരത്തിയിരുന്നു. മുമ്പ് താൻ നടത്തിയ പല ഓപ്പറേഷനുകളെക്കാളും സങ്കീർണ്ണവും എന്നാൽ അതിവേഗത്തിൽ പൂർത്തിയാക്കിയതുമായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കായി പാം ബീച്ചിലെ തന്‍റെ സ്വകാര്യ ക്ലബ്ബിലായിരുന്ന ട്രംപ് അവിടെ ഇരുന്നുകൊണ്ടാണ് ഈ നിർണ്ണായക ദൗത്യത്തിന് നേതൃത്വം നൽകിയത്. ദൗത്യത്തിനിടെ ഉണ്ടായ വെടിവയ്പ്പിൽ ചില സൈനികർക്ക് പരിക്കേറ്റെങ്കിലും ആർക്കും ജീവൻ നഷ്ടപ്പെട്ടിട്ടില്ല എന്നത് വലിയ നേട്ടമായി അദ്ദേഹം ഉയർത്തിക്കാട്ടി. വെനിസ്വേലയിലെ ഈ അപ്രതീക്ഷിത സൈനിക നീക്കം അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. അമേരിക്കയുടെ ഈ കരുത്തുറ്റ നീക്കം ലോകത്തിലെ മറ്റേതൊരു രാജ്യവും മാതൃകയാക്കേണ്ട ഒന്നാണെന്നും ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.

ന്യൂയോർക്കിലേക്ക് കൊണ്ടുപോകുന്നതായാണ് റിപ്പോർട്ട്

നിക്കോളാസ് മഡുറോയെ ന്യൂയോർക്കിലേക്ക് കൊണ്ടുപോകുന്നതായാണ് റിപ്പോർട്ട്. മഡുറോയും ഭാര്യ സിലിയ ഫ്ലോറസും യുഎസ് യുദ്ധക്കപ്പലായ യുഎസ്എസ് ഐവോ ജിമയിൽ ന്യൂയോർക്കിലേക്ക് യാത്ര തിരിച്ചതായും അവിടെയാകും മഡുറോ വിചാരണ നേരിടുകയെന്നും പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചു. വിചാരണ നടപടികൾ പൂർത്തിയാകുന്നതുവരെ അദ്ദേഹത്തെ എവിടെയാകും താമസിപ്പിക്കുക എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള അതീവ സുരക്ഷാ സംവിധാനങ്ങളുള്ള മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്‍ററിൽ അദ്ദേഹത്തെ പാർപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

379 വർഷത്തിന് ശേഷം ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്നും ആദ്യ അറസ്റ്റ്, അതും എപ്സ്റ്റീൻ ഫയൽസിൽ
ദുരന്തയാത്ര... നിറയെ യാത്രക്കാരുമായി പോയ ബസ് ചെങ്കുത്തായ താഴ്‌ചയിലേക്ക് മറിഞ്ഞു; വിദേശിയടക്കം 19 പേർ നേപ്പാളിൽ മരിച്ചു