യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെതിരെ ഇറാൻ്റെ തലസ്ഥാനമായ ടെഹ്രാനിൽ കൂറ്റൻ ബിൽബോർഡ് സ്ഥാപിച്ചു. 'ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും' എന്ന വാചകത്തോട് കൂടിയ ബിൽബോർഡിൽ കോട്ടും സ്യൂട്ടും ധരിച്ചു മരിച്ചുകിടക്കുന്ന ട്രംപിൻ്റെ ചിത്രവും.
ടെഹ്രാൻ: ഇറാന്റെ തലസ്ഥാനമായ ടെഹ്രാനിൽ യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെ കൊലപ്പെടുത്തുമെന്ന വാചകങ്ങളുമായി കൂറ്റൻ ബിൽബോർഡ് പ്രത്യക്ഷപ്പെട്ടു. ട്രംപ് ശവപ്പെട്ടിയിൽ കിടക്കുന്ന ചിത്രം അടക്കം ഉൾപ്പെടുത്തിയാണ് ബിൽബോർഡ് സ്ഥാപിച്ചത്. ടെഹ്രാനിലെ ഇങ്കിലാബ് സ്ക്വയറിലാണ് ബിൽബോർഡ് പ്രത്യക്ഷപ്പെട്ടത്. 'ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും' എന്ന വാചകത്തോട് കൂടിയ ബിൽബോർഡിൽ കോട്ടും സ്യൂട്ടും ധരിച്ചു മരിച്ചുകിടക്കുന്ന ട്രംപിൻ്റെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഒരിടവേളയ്ക്ക് ശേഷം യുഎസ് - ഇറാൻ സംഘർഷം വീണ്ടും ശക്തമായതിന് പിന്നാലെയാണ് പ്രകോപനപരമായ ബിൽബോർഡ് ട്രെഹ്രാനിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കണ്ണും വായയും അടച്ചുകിടക്കുന്ന നിലയിലാണ് ബിൽബോർഡിലെ ട്രംപിൻ്റെ ചിത്രം. തലമുടി ചീകാത്ത നിലയിലും കൈകൾ നെഞ്ചോട് ചേർത്തുവെച്ച നിലയിലുമാണ് ട്രംപ് ചിത്രത്തിലുള്ളത്. 'ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും' എന്ന വാചകം ഇംഗ്ലീഷ്, പേർഷ്യൻ ഭാഷകളിൽ എഴുതിയിട്ടുണ്ട്. "മിനാബിലെ കുട്ടികളുടെ ഓർമ്മയ്ക്ക്" എന്നും ബിൽബോർഡിൽ എഴുതിയിട്ടുണ്ട്.
ഇറാനെതിരായ ആക്രമണം യുഎസ് സൈന്യം കടുപ്പിച്ചതിന് പിന്നാലെയാണ് ട്രംപിനെ കൊലപ്പെടുത്തുമെന്ന ഭീഷണി മുഴക്കിയുള്ള ബിൽബോർഡ് പ്രത്യക്ഷപ്പെട്ടത്. ഇരുരാജ്യങ്ങൾക്കുമിടയിലെ വെടിനിർത്തൽ കരാർ തകർന്നതിന് പിന്നാലെ ഉണ്ടായ ആക്രമണം തുടർച്ചയായ അഞ്ചാം ദിവസത്തിലേക്ക് കടന്നു. ഹോർമുസ് കടലിടുക്കിനെ ഇറാൻ്റെ സൈനിക നിയന്ത്രണത്തിൽനിന്ന് പൂർണമായും മോചിപ്പിച്ച് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് തുറന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെ ആണ് യുഎസിൻ്റെ നീക്കം. ഹോർമുസിനെ സംരക്ഷിക്കാൻ ഇറാൻ ഉപയോഗിക്കുന്ന കമാൻഡ് സെൻ്ററുകൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ, മിസൈൽ, ഡ്രോൺ കേന്ദ്രങ്ങൾ, തീരനിരീക്ഷണ സംവിധാനങ്ങൾ എന്നിവ ലക്ഷ്യംവെക്കുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
യുദ്ധം എപ്പോൾ അവസാനിക്കുമെന്ന കാര്യം പറയാനാവില്ലെന്നാണ് ട്രംപിൻ്റെ പ്രതികരണം. ചർച്ചകളിലേക്ക് ഇറാൻ മടങ്ങിയില്ലെങ്കിൽ വൈദ്യുത നിലയങ്ങളും അടിസ്ഥാന സൗകര്യങ്ങളും ആക്രമിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാൻ ഒത്തുതീർപ്പ് ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്.


