
തടി കുറയ്ക്കാനുള്ള വ്യാജ മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ഓസ്ട്രിയയില്‍ നിരവധി പേര്‍ ആശുപത്രിയില്‍ പ്രവേശിച്ചു. വണ്ണം കുറയ്ക്കാനുള്ള 'ഒസെംപിക്' എന്ന വ്യാജ മരുന്ന് കഴിച്ചതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഓസ്ട്രിയയുടെ ഫെഡറൽ ഓഫീസ് ഫോർ സേഫ്റ്റി ഇൻ ഹെൽത്ത് കെയർ (BASG) അറിയിച്ചു. ഇവരില്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞത് ഉൾപ്പെടെയുള്ള ഗുരുതരമായ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ബിഎഎസ്ജി അറിയിച്ചു. ഓസെമ്പിക്കിന്‍റെ സജീവ ഘടകമായ സെമാഗ്ലൂറ്റൈഡിന് പകരം മരുന്നുകളിൽ തെറ്റായി ഇൻസുലിൻ അടങ്ങിയിട്ടുണ്ടെന്ന് ഇത് സൂചിപ്പിച്ചതായി ബിഎഎസ്ജി അറിയിച്ചു. ഓസ്ട്രിയയില്‍ ശരീരഭാരം കുറയ്ക്കാനുള്ള ചികിത്സ എന്ന നിലയിൽ ഈ മരുന്ന് ജനപ്രിയമാണ്. നോവോ നോർഡിസ്കിന്‍റെ പ്രമേഹ മരുന്നായ ഒസെംപിക്കിന്‍റെ വ്യാജ മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. മരുന്നിനെ കുറിച്ച് അന്വേഷണം നടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഓസ്ട്രിയ ആസ്ഥാനമായുള്ള ഒരു ഡോക്ടറിൽ നിന്ന് രോഗബാധിതരായവര്‍ക്ക് സിറിഞ്ചുകൾ ലഭിച്ചതായി ഓസ്ട്രിയൻ ക്രിമിനൽ ഇന്‍റലിജൻസ് സർവീസ് (ബികെ) പറയുന്നു. വ്യാജ മരുന്നുകളുടെ ശേഖരം ഇപ്പോഴും വിപണിയില്‍ പ്രചാരത്തിലുണ്ടാകാമെന്നും ഇവര്‍ മുന്നറിയിപ്പ് നൽകുന്നു. യഥാര്‍ത്ഥ ഇഞ്ചക്ഷന്‍ സിറിഞ്ചുകളേക്കാള്‍ വ്യാജ ഇഞ്ചക്ഷൻ സിറിഞ്ചുകള്‍ക്ക് കടും നീല നിറമാണെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഓസ്ട്രിയയുടെ ഫെഡറൽ ഓഫീസ് ഫോർ സേഫ്റ്റി ഇൻ ഹെൽത്ത് കെയർ ഡോക്ടർമാരോടും രോഗികളോടും അവര്‍ ഉപയോഗിക്കുന്ന 'ഒസെംപിക്' മരുന്ന് പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഇതിനകം എത്ര പേരാണ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നില്ല.
ഭാരം കുറയ്ക്കുന്നതിനുള്ള മരുന്നായി 'ഒസെംപിക്' അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ഇത് വ്യാപകമായി ഉപയോഗത്തിലുണ്ട്. അംഗീകൃതമല്ലാത്തതും സംശയാസ്‌പദവുമായ ഉറവിടങ്ങളിൽ നിന്ന് ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകൾ ഉപയോഗിക്കുന്നതിനെതിരെ ഓസ്ട്രിയൻ പോലീസും ആരോഗ്യ മന്ത്രാലയവും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സെംപിക്കിന്‍റെ ആവശ്യകത വർദ്ധിച്ചതിനെ തുടര്‍ന്ന് പ്രമേഹ രോഗികള്‍ക്കുള്ള മരുന്നിന്‍റെ ക്ഷാമം വര്‍ദ്ധിച്ചതായി യൂറോപ്യൻ മെഡിസിൻസ് ഏജൻസി അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യാജ ഒസെംപിക് ഇഞ്ചക്ഷൻ സിറിഞ്ചുകള്‍ ഓസ്ട്രിയയിലെയും ജർമ്മനിയിലെയും വിതരണക്കാരിൽ നിന്നും യുകെയിലെയും യൂറോപ്യന്‍ യൂണിയനിലെയും മൊത്ത വിതരണക്കാരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും യൂറോപ്യൻ മെഡിസിൻസ് ഏജൻസി കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെ ബെല്‍ജിയം ഒസെംപികിന് താത്കാലികമായ നിരോധനം ഏര്‍പ്പെടുത്താന്‍ തയ്യാറെടുക്കുന്നതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam