
വാഷിംഗ്ടൺ: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഫെബ്രുവരി 28ന് ഇസ്രായേൽ സന്ദർശിക്കുമെന്ന് റിപ്പോര്‍ട്ട്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനുമായുള്ള ആണവ കരാർ സംബന്ധിച്ച് ജനീവയിൽ നടക്കുന്ന ചർച്ചകളുടെ വിവരങ്ങൾ നെതന്യാഹുവിനെ അറിയിക്കുകയാണ് റൂബിയോയുടെ സന്ദർശന ലക്ഷ്യമെന്നാണ് സൂചന. സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ അമേരിക്കൻ, ഇറാനിയൻ പ്രതിനിധികൾ തമ്മിൽ നിർണായക ചർച്ചകൾ നടക്കുന്നതിനിടെയാണ് റൂബിയോയുടെ ഈ സന്ദർശനം.
ഇറാനുമായുള്ള ജനീവ ചർച്ചയിൽ ചെറിയ പുരോഗതിയുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ പല പ്രധാന വിഷയങ്ങളിലും ഇരു രാജ്യങ്ങളും തമ്മിൽ വലിയ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
‘ചർച്ചയിൽ ചെറിയ പുരോഗതിയുണ്ട്. പക്ഷേ, ചില കാര്യങ്ങളിൽ ഞങ്ങൾ ഇപ്പോഴും രണ്ട് തട്ടിലാണ്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഇറാൻ കൂടുതൽ വിവരങ്ങളുമായി മറുപടി നൽകുമെന്നാണ് പ്രതീക്ഷ. പ്രസിഡന്റ് ട്രംപ് കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.’ പ്രസ് സെക്രട്ടറി പറഞ്ഞു.
ഇറാനെതിരെ സൈനിക നടപടി പരിഗണിക്കുന്നതിന് മുമ്പ് നയതന്ത്ര ചർച്ചകൾക്കാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻഗണന നൽകുന്നതെന്ന് കരോലിൻ ലെവിറ്റ് വ്യക്തമാക്കി. അമേരിക്കയുമായി ഒരു കരാറിലെത്തുന്നതാണ് ഇറാന് നല്ലതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
ഇറാനെതിരായ സൈനിക നടപടിയെക്കുറിച്ചുള്ള ചോദ്യത്തിന് അവരുടെ മറുപടി ഇങ്ങനെയായിരുന്നു: 'ഇറാനെതിരെ ആക്രമണം നടത്തുന്നതിനെ ന്യായീകരിക്കാൻ പല വാദങ്ങളുമുണ്ട്. 'ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ' എന്ന പേരിൽ പ്രസിഡന്റ് ട്രംപ് മുമ്പ് വിജയകരമായ ഒരു സൈനിക നീക്കം നടത്തിയിരുന്നു. അത് ഇറാന്റെ ആണവ കേന്ദ്രങ്ങളെ പൂർണ്ണമായും തകർത്തു. എന്നിരുന്നാലും, ഇറാനുമായോ മറ്റേതൊരു രാജ്യവുമായോ ഉള്ള വിഷയത്തിൽ നയതന്ത്രത്തിനാണ് പ്രഥമ പരിഗണനയെന്ന് പ്രസിഡന്റ് എപ്പോഴും വ്യക്തമാക്കാറുണ്ട്. പ്രസിഡന്റ് ട്രംപുമായി ഒരു കരാറുണ്ടാക്കുന്നതാണ് ഇറാന് ബുദ്ധി.'
"അദ്ദേഹം (ഡൊണാൾഡ് ട്രംപ്) പലരുമായും സംസാരിക്കുന്നുണ്ട്, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ദേശീയ സുരക്ഷാ ടീമുമായി. അമേരിക്കയുടെയും ഇവിടുത്തെ ജനങ്ങളുടെയും താൽപ്പര്യങ്ങൾക്കാണ് അദ്ദേഹം പ്രാധാന്യം നൽകുന്നത്. അതിന്റെ അടിസ്ഥാനത്തിലായിരിക്കും സൈനിക നടപടിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.' ലെവിറ്റ് കൂട്ടിച്ചേർത്തു. അമേരിക്കൻ സൈന്യം ഇസ്രായേലുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും ലെവിറ്റ് സൂചന നൽകി. എന്നാൽ സൈനിക നടപടിയുടെ കാര്യം അവർ സ്ഥിരീകരിച്ചില്ല.
അതേസമയം, ഇസ്രായേലും ഹമാസും തമ്മിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഗാസയിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി വ്യാഴാഴ്ച ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ 'ബോർഡ് ഓഫ് പീസ്' യോഗം ചേരുന്നുണ്ട്. റൂബിയോയുടെ സന്ദർശനത്തിന് ഈ യോഗത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക പ്രാധാന്യമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam