
അങ്കാറ: വടക്കൻ ഇറാഖിൽ ഗുഹയിലെ തെരച്ചിൽ ദൗത്യത്തിനിടയിൽ ഏഴ് തുർക്കി സൈനികർ കൊല്ലപ്പെട്ടു. തിങ്കളാഴ്ചയാണ് സംഭവം. ഇതോടെ കുർദ് തീവ്രവാദികൾ കൊലപ്പെടുത്തിയ സൈനികന്റെ മൃതദേഹം കണ്ടെത്താനുള്ള തെരച്ചിലിനിടെ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 12ായി. ഗുഹയിൽ നിറഞ്ഞ മീഥേൻ ഗ്യാസ് ശ്വസിച്ചാണ് സൈനികർ കൊല്ലപ്പെട്ടതെന്നാണ് തുർക്കി സൈന്യം വ്യക്തമാക്കിയത്.
ടർക്കിഷ് പ്രതിരോധ മന്ത്രാലയം വിശദമാക്കുന്നത് അനുസരിച്ച് തെരച്ചിൽ ദൗത്യത്തിൽ ഏർപ്പെട്ടിരുന്ന 19 സൈനികരാണ് മീഥേൻ ശ്വസിച്ചത്. ഇതിൽ അഞ്ച് സൈനികർ ഞായറാഴ്ച മരണത്തിന് കീഴടങ്ങി. ഏഴ് പേരാണ് തിങ്കളാഴ്ച മരിച്ചത്. കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിക്കെതിരാ 2022 ഏപ്രിൽ മുതൽ വടക്കൻ ഇറാഖിൽ ക്ലോ ലോക്ക് ഓപ്പറേഷൻ മേഖലയിൽ വച്ചാണ് സൈനികർ മീഥേൻ ഗ്യാസ് ശ്വസിച്ചത്. സംഘത്തിനൊപ്പമുണ്ടായിരുന്ന മറ്റ് ഏഴ് സൈനികരേക്കുറിച്ച് നിലവിൽ സൂചനകളൊന്നും ലഭ്യമല്ലെന്നാണ് അന്തർദേശീയ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. പി കെ കെ എന്ന പേരിൽ അറിയപ്പെടുന്ന കുർദ്ദിസ്ഥാൻ വർക്കേഴ്സ് പാർട്ടി അനുകൂലികളെ ഭീകരവാദികളെന്നാണ് തുർക്കിയും പാശ്ചാക്യ രാജ്യങ്ങളും കണക്കാക്കുന്നത്.
ജൂലൈ 6നാണ് തുർക്കി സൈനികർ മീഥേൻ വാതകവുമായി സമ്പർക്കത്തിൽ വന്നത്. സൈനികർക്ക് അപകടം സംഭവിച്ച മേഖല മുതിർന്ന വ്യോമസേനാ അംഗങ്ങൾക്കൊപ്പം തുർക്കി പ്രതിരോധ മന്ത്രാലയം മന്ത്രി യാസർ ഗുലർ സന്ദർശിച്ചു. പികെകെയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തുർക്കി സൈനികന്റെ മൃതദേഹം കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് അപകടം. ആയുധം ഉപേക്ഷിക്കാൻ കുർദ്ദ് പികെകെ പ്രഖ്യാപനം നടത്തുന്നതിനിടെയാണ് അപകടം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം