
മെക്സിക്കോ സിറ്റി: മെക്സിക്കോയെ ഞെട്ടിച്ച് ശവശരീരങ്ങളുടെ ഭാഗങ്ങൾ നിറച്ച 45 ബാഗുകൾ കണ്ടെത്തി. പടിഞ്ഞാറൻ മെക്‌സിക്കൻ സംസ്ഥാനമായ ജാലിസ്‌കോയിലെ മലയിടുക്കിൽ കാണാതായ ഏഴു യുവാക്കൾക്കായുള്ള തിരച്ചിലിനിടെയാണ് മനുഷ്യാവശിഷ്ടങ്ങൾ നിറച്ച 45 ബാഗുകൾ കണ്ടെത്തിയത്. രാജ്യത്തെ വലിയ വ്യാവസായിക കേന്ദ്രമായ ഗ്വാഡലജാറയുടെ പ്രാന്തപ്രദേശമായ സപ്പോപാൻ മുനിസിപ്പാലിറ്റിയിലെ 40 മീറ്റർ താഴ്ചയുള്ള തോട്ടിൽനിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. പുരുഷന്മാരുടെയും സ്ത്രീകളുടെ മൃതദേഹങ്ങളാണ് ലഭിച്ചതെന്ന് സ്റ്റേറ്റ് പ്രോസിക്യൂട്ടർ ഓഫീസ് വ്യാഴാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു. മേയ് 20 മുതൽ ഇവിടെ നിന്ന് 30 വയസ് പ്രായമുള്ള രണ്ട് സ്ത്രീകളെയും അഞ്ച് പുരുഷന്മാരെയും കാണാതായിരുന്നു. ഇവർക്കുവേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിരിക്കെയാണ് ഞെട്ടിക്കുന്ന സംഭവം.
കാണാതായ ഏഴുപേരുടെയും റിപ്പോർട്ടുകൾ തയ്യാറാക്കിയിരുന്നു. ഇവരെല്ലാം ഇവിടെയുള്ള കോൾ സെന്ററിലാണ് ജോലി ചെയ്തിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, കാണാതായവരാണോ കൊല്ലപ്പെട്ടതെന്ന് ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്ന ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ. ബാഗുകളിൽ എത്ര മൃതദേഹങ്ങൾ ഉണ്ടായിരുന്നുവെന്നോ അവരുടെ ഐഡന്റിറ്റിയോ ഇതുവരെ കണ്ടെത്താനായിട്ടില്ല.
കോൾ സെന്റർ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരിക്കാമെന്നും അന്വേഷണ സംഘം സൂചന നൽകി. കഞ്ചാവ്, വസ്ത്രങ്ങൾ, ക്ലീനിംഗ് റാഗ്, രക്തക്കറ തുടങ്ങിയവ അധികൃതർ കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബാഗുകളിൽ കണ്ടെത്തിയ മനുഷ്യ അവശിഷ്ടങ്ങളിൽ ചിലത് കാണാതായ ചില യുവാക്കളുമായി സാമ്യമുണ്ടെന്നാണ് സൂചന. അഗ്നിശമന സേനാംഗങ്ങളും പൊലീസും ഹെലികോപ്റ്റർ ഉപയോഗിച്ച് അവശിഷ്ടങ്ങൾ വീണ്ടെടുക്കുകയും വരും ദിവസങ്ങളിൽ തിരച്ചിൽ തുടരുകയും ചെയ്യും. മെക്സിക്കോയിലുടനീളം 110,000ലധികം ആളുകളെ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തുടനീളമുള്ള മോർച്ചറികളിലും ശ്മശാനങ്ങളിലും ആയിരക്കണക്കിന് തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളാണ് സൂക്ഷിച്ചിരിക്കുന്നത്. ആന്ദ്രെസ് മാനുവൽ ലോപ്പസ് ഒബ്രഡോറിന്റെ ഭരണകാലമായ നാലര വർഷത്തിനിടയിൽ 40,000-ത്തിലധികം ആളുകളെ കാണാതാവുകയും 156,000-ത്തോളം പേർ കൊല്ലപ്പെടുകയും ചെയ്തതായി രാജ്യത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam