
ലാഹോർ: ഹോളി ആഘോഷിച്ചതിനെ തുടർന്ന് പാകിസ്ഥാനിൽ ന്യൂനപക്ഷ വിഭാഗം വിദ്യാർഥികൾക്ക് നേരെ ആക്രമണം. ലാഹോറിലെ പഞ്ചാബ് സർവകലാശാലയിലാണ് സംഭവം. സർവകലാശാല വളപ്പിൽ ഹോളി ആഘോഷിക്കുന്നതിനിടെ നിരവധി ആളുകൾ എത്തി വിദ്യാർത്ഥികളെ ആക്രമിക്കുന്ന സംഭവത്തിന്റെ വീഡിയോ ഓൺലൈനിൽ പ്രചരിച്ചു. സംഭവത്തിൽ പതിനഞ്ചോളം വിദ്യാർഥികൾക്ക് പരിക്കേറ്റു.
സംഭവത്തെ തുടർന്ന് ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കണമെന്ന് വിദ്യാർഥികൾ മുദ്രാവാക്യം വിളിച്ചു. മുപ്പതോളം വിദ്യാർഥികൾക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഹോളി ആഘോഷിക്കാൻ വിദ്യാർഥികൾ നേരത്തെ അനുമതി വാങ്ങിയിരുന്നെന്നും ഇസ്ലാമി ജാമിയത് തുൽബ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നും വിദ്യാർഥികൾ ആരോപിച്ചു.
മതന്യൂനപക്ഷങ്ങൾക്ക് പാകിസ്ഥാനിൽ സ്വതന്ത്രമായി ജീവിക്കാനോ അവരുടെ മതം ആചരിക്കാനോ കഴിയില്ലെന്ന് ഇന്ത്യ അടുത്തിടെ കുറ്റപ്പെടുത്തിയിരുന്നു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് സാധാരണക്കാരുടെ മരണത്തിന് പാകിസ്ഥാൻ നേരിട്ട് ഉത്തരവാദികളാണെന്നും കഴിഞ്ഞ ആഴ്ച യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യൻ പ്രതിനിധി കുറ്റപ്പെടുത്തിയിരുന്നു. പാകിസ്ഥാനിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ആളുകളുടെ തിരോധാനങ്ങളെക്കുറിച്ചുള്ള കഴിഞ്ഞ 10 വർഷത്തിനിടെ 8,000-ത്തിലധികം പരാതികൾ ലഭിച്ചതായും ഇന്ത്യ കുറ്റപ്പെടുത്തി.
സെന്റർ ഫോർ പീസ് ആൻഡ് ജസ്റ്റിസ് പാകിസ്ഥാന്റെ റിപ്പോർട്ട് അനുസരിച്ച്, ന്യൂനപക്ഷ ഹിന്ദു സമുദായത്തിൽ നിന്നുള്ള ഏകദേശം 22,10,566 ആളുകൾ പാകിസ്ഥാനിൽ സ്ഥിരതാമസമാക്കിയിട്ടുണ്ട്. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്ക് രാജ്യത്തിന്റെ നിയമനിർമ്മാണ സംവിധാനത്തിൽ തുച്ഛമായ പ്രാതിനിധ്യമേയുള്ളൂ. പാകിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗം ഭൂരിഭാഗവും സിന്ധ് പ്രവിശ്യയിലാണ് താമസിക്കുന്നത്.
'ഇത് താലിബാനുള്ള മറുപടി'; ഗുജറാത്ത് സർവകലാശാലയിൽ നിന്ന് സ്വർണമെഡലോടെ എംഎ പൂർത്തിയാക്കി അഫ്ഗാൻ വനിത
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam