
ധാക്ക: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ അക്രമം നടക്കുന്നുണ്ടെന്ന വാദം ഇന്ത്യ പ്രചരിപ്പിക്കുന്ന വ്യാജ വാർത്തയാണെന്ന് ബംഗ്ലാദേശിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. ഇപ്പോൾ ഇന്ത്യയുടെ പ്രത്യേകതകളിലൊന്ന് വ്യാജ വാർത്തകളാണ്. വ്യാജ വാർത്തകളുടെ ഒരു പ്രളയം തന്നെ ഇന്ത്യയിലുണ്ടാകുന്നുവെന്ന് യുഎസ് പത്രപ്രവർത്തകൻ മെഹ്ദി ഹസ്സന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. അതിർത്തി നിർണയം, മറ്റ് പ്രാദേശിക പ്രശ്നങ്ങൾ എന്നിവയെച്ചൊല്ലി അയൽക്കാർക്കിടയിൽ സാധാരണ സംഘർഷങ്ങൾ ഉണ്ടാകാറുണ്ടെന്നും, ഈ പ്രശ്നങ്ങളെ വർഗീയമായി ചിത്രീകരിക്കരുതെന്നും യൂനുസ് പറഞ്ഞു.
കഴിഞ്ഞ വർഷം ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തെത്തുടർന്ന് ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ വർഗീയ അക്രമങ്ങളെക്കുറിച്ചുള്ള നിരവധി അന്താരാഷ്ട്ര റിപ്പോർട്ടുകൾ യൂനുസ് തള്ളിക്കളഞ്ഞു. ഇന്ത്യ എപ്പോഴും സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കുന്ന ഒരു കാര്യമാണിതെന്നും അതുകൊണ്ടാണ് സർക്കാർ ഇക്കാര്യത്തിൽ വളരെ ജാഗ്രത പുലർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂനപക്ഷങ്ങൾക്കെതിരെ ബംഗ്ലാദേശിൽ നടക്കുന്ന അക്രമങ്ങളെ യുഎസ് പ്രസിഡന്റും അപലപിച്ചിരുന്നു.
കഴിഞ്ഞ നവംബറിൽ ധാക്കയിൽ അതിക്രമങ്ങൾക്കെതിരെ 30,000 ഹിന്ദുക്കൾ മാർച്ച് നടത്തി. സന്യാസി ചിൻമോയ് കൃഷ്ണ ദാസ് ഉൾപ്പെടെയുള്ള ഹിന്ദു നേതാക്കൾക്കെതിരായ രാജ്യദ്രോഹക്കുറ്റം പിൻവലിക്കണമെന്നും അവർ സർക്കാരിനോട് ആവശ്യപ്പെട്ടു. തങ്ങളെ വെറും ഹിന്ദുക്കളായി കാണാതെ, ബംഗ്ലാദേശി പൗരന്മാരായി കാണണമെന്നും യൂനുസ് അഭ്യർത്ഥിച്ചു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് എല്ലാ പരിരക്ഷയും ലഭിക്കുമെന്നും യൂനുസ് പറഞ്ഞു.