
ദില്ലി: യുക്രെയ്ൻ ഒഴിപ്പിക്കൽ വിജയകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi). വലിയ രാജ്യങ്ങൾക്ക് ചെയ്യാൻ കഴിയാത്ത കാര്യമാണ് ഇന്ത്യ ചെയ്യുന്നത്. ആയിരക്കണക്കിന് പേരെ ഇതിനോടകം ഒഴിപ്പിച്ചു കഴിഞ്ഞു. കൊവിഡിനെ കൈകാര്യം ചെയ്തത് പോലെ പുതിയ സാഹചര്യത്തെയും നേരിടുന്നുവെന്നും മോദി പറഞ്ഞു.
അതേസമയം, സുമിയിൽ കുടുങ്ങിക്കിടക്കുന്നവരെ ഇന്ത്യയിൽ എത്തിക്കുന്നതിൽ ആശങ്ക വേണ്ടെന്ന് യുക്രൈനിലെ ഇന്ത്യൻ എംബസി. കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം ഒഴിപ്പിക്കുമെന്നും എംബസി വ്യക്തമാക്കി. അതേസമയം കിഴക്കൻ മേഖലകളിൽ വെടിനിർത്തൽ നടപ്പാക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് ഇന്ത്യ.
700 പേര്‍ സുമിയില്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് വിദേശ കാര്യമന്ത്രാലയത്തിന്‍റെ കണക്ക്. സുരക്ഷ ആശങ്കയായി തുടരുമ്പോള്‍. ഇവരെ എത്രയും വേഗം ഒഴിപ്പിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. കര്‍കീവില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ സുമിയിലെ രക്ഷാ ദൗത്യം തുടങ്ങാമെന്നാണ് വിദേശ കാര്യ മന്ത്രാലയത്തിന്‍റെ കണക്ക് കൂട്ടല്‍. കുടുങ്ങി കിടക്കുന്ന എല്ലാവരെയും ഒഴിപ്പിക്കുമെന്ന് ഇന്ത്യന്‍ എംബസി ആവര്‍ത്തിച്ചു.ഒ ഴിപ്പിക്കല്‍ തുടങ്ങും വരെ വിദേശകാര്യ മന്ത്രാലയം നൽകിയ സുരക്ഷ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നും എംബസി വ്യക്തമാക്കി.
ഒഴിപ്പിക്കൽ നടപടികൾ വൈകുന്നതിനെതിരെ വലിയ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് എംബസിയുടെ വിശദീകരണം. ഇതിനിടെ വിമതമേഖലകളിൽ താൽകാലിക വെടിനിർത്തൽ നടപ്പാക്കിയിതിന് സമാനമായി സുമി അടക്കം മേഖലകളിൽ വെടിനിർത്തൽ എന്നാവശ്യം അന്തരാഷ്ട്ര തലത്തിലടക്കം ഇന്ത്യ ഉന്നയിക്കുകയാണ്.
ഓപറേഷൻ ഗംഗയിൽ പോളണ്ടിലെ ഏകോപനത്തിന് മലയാളി വനിത; ദൗത്യത്തിൽ സംതൃപ്തിയെന്ന് നഗ്മ എം മല്ലിക്
ഇന്ത്യയുടെ രക്ഷാ ദൗത്യമായ ഓപറേഷൻ ഗംഗയിൽ പോളണ്ടിൽ ഏകോപനം നടത്തുന്നത് ഒരു വനിതയാണ്. അതും ഒരു മലയാളി വനിത. കേന്ദ്ര സർക്കാരിന്റെ ഇതുവരെയുള്ള രക്ഷാ പ്രവർത്തന ദൗത്യത്തിൽ സംതൃപ്തിയെന്ന് പോളണ്ടിലെ ഇന്ത്യൻ അംബാസഡർ നഗ്മ മല്ലിക്ക് പറഞ്ഞു. എല്ലാ കാര്യങ്ങളും നന്നായി ഏകോകിപ്പിക്കാൻ കഴിഞ്ഞു. ഇപ്പോഴും ഏകോപനം നന്നായി നടക്കുന്നുണ്ട്. 13 പ്രത്യേക വിമാനങ്ങൾ ഇതുവരെ പോളണ്ടിൽ നിന്ന് സർവീസ് നടത്തി.ഇതിനെല്ലാം കേന്ദ്ര സർക്കാരാണ് ചുക്കാൻ പിടിച്ചത്.വ്യോമസേനയുടെ ഒരു വിമാനം കൂടി ഇന്നുണ്ടാകും.കർഖീവിൽ നിന്ന് രക്ഷപ്പെട്ട കൂടുതൽ പേർ ലിവീവിലെത്തിയിട്ടുണ്ടെന്നും പോളണ്ടിലെ ഇന്ത്യൻ അംബാസഡർ നഗ്മ മല്ലിക്ക് പറഞ്ഞു. കാസർഗോഡ് സ്വദേശിയാണ് നഗ്മ എം മല്ലിക്ക്
യുക്രെയൻ നഗരങ്ങളിൽ റഷ്യ പ്രഖ്യാപിച്ച വെടിനിർത്തലിനിടെയും ആക്രമണം തുടരുകയാണ്. മരിയോ പോളിൽ ഉൾപ്പെടെ റഷ്യൻ സേനയുടെ ആക്രമണം ഉണ്ടായി. അതിനിടെ നാറ്റോയോട് യുക്രെയ്ൻ കൂടുതൽ പോർവിമാനങ്ങൾ ആവശ്യപ്പെട്ടു. റഷ്യൻ വിമാനങ്ങൾക്ക് വ്യോമപാത നിരോധിക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കി, യുഎസ് സെനറ്റിലും ആവശ്യമുയർത്തി. ഉപരോധവുമായി മുന്നോട്ട് പോയാൽ കനത്ത പ്രത്യാഘാതമെന്നാണ് പുടിന്‍റെ മുന്നറിയിപ്പ്. അതിനിടെ റഷ്യ, യുക്രെയ്ൻ മൂന്നാംവട്ട സമാധാന ചർച്ച നാളെ നടക്കും.