
വാഷിങ്ടണ്‍: ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ചൊവ്വാഗ്രഹത്തിന്‍റെ ഭാഗമാണെന്ന യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ട്വീറ്റിന് മറുപടിയുമായി നാസ. ചന്ദ്രനിലേക്ക് പോകുന്നതിനെ കുറിച്ച് സംസാരിക്കുന്നത് നാസ അവസാനിപ്പിക്കണമെന്നാണ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്. ട്രംപിന്‍റെ ട്വീറ്റിനെതിരെ ട്രോളുകളുമായി ട്വിറ്റര്‍ ഉപയോക്താക്കള്‍ സജീവമായതോടെയാണ് പ്രതികരണവുമായി നാസ ശാസ്ത്രജ്ഞര്‍ രംഗത്തെത്തിയത്.
നാസയുടെ അഡ്മിനിസ്ട്രേറ്ററായ ജിം ബ്രൈഡെന്‍സ്റ്റൈനാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ട്രംപിന് മറുപടി നല്‍കിയത്. 'യു എസ് പ്രസിഡന്‍റ് പറഞ്ഞതുപോലെ, ചൊവ്വയിലേക്ക് മനുഷ്യനെ അയയ്ക്കാന്‍ നാസ ചന്ദ്രനെ ഉപയോഗിക്കാന്‍ പോകുകയാണ്. ക്യൂരിയോസ്റ്റിയും ഇന്‍സൈറ്റും ചൊവ്വയിലുണ്ട്. അധികം വൈകാതെ മാര്‍സ് 2020 റോവറും മാര്‍സ് ഹെലികോപ്റ്ററും കൂടി അവിടെ എത്തും'- ബ്രൈഡന്‍സ്റ്റൈന്‍ ട്വീറ്റ് ചെയ്തു.
'ചന്ദ്രനിലേക്ക് മനുഷ്യനെ അയയ്‌ക്കാന്‍ വളരെയധികം പണമാണ് നമ്മള്‍ (അമേരിക്ക) ചെലവഴിക്കുന്നത്. ചന്ദ്രനിലേക്ക് പോകുന്ന കാര്യം നാസ ഇനി ചര്‍ച്ച ചെയ്യരുത്. അതൊക്കെ നമ്മള്‍ 50 വര്‍ഷം മുമ്പേ ചെയ്‌തതാണ്. ചൊവ്വ (അതിന്റെ ഭാഗമാണ് ചന്ദ്രന്‍), പ്രതിരോധം, ശാസ്‌ത്രം തുടങ്ങി കൂടുതല്‍ വലിയ കാര്യങ്ങളിലേക്കാണ് ഇനി ശ്രദ്ധ പതിപ്പിക്കേണ്ടത്!' -എന്നായിരുന്നു ട്രംപിന്‍റെ കുറിപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam