
ഗുവാങ്ഷി: ചൈനയിലെ ഗുവാങ്ഷി പ്രവിശ്യയിലുണ്ടായ കടുത്ത പ്രളയത്തെത്തുടർന്ന് വാണിജ്യാടിസ്ഥാനത്തിൽ പാമ്പുകളെ വളർത്തുന്ന കേന്ദ്രത്തിൽ നിന്ന് വിഷപ്പാമ്പുകൾ ഉൾപ്പെടെ തൊള്ളായിരത്തോളം പാമ്പുകൾ പുറത്തു ചാടിയത് വൻ പരിഭ്രാന്തി പരത്തുന്നു. തെക്കൻ ചൈനയിലെ ഹെങ്ഷൗ നഗരത്തിലാണ് ഈ സംഭവം ഉണ്ടായത്. മേസക് ചുഴലിക്കാറ്റിനെത്തുടർന്ന് ദിവസങ്ങളായി പെയ്ത കനത്ത മഴയിലാണ് പ്രദേശത്തെ ലിയുവാൻ ഡാം തകരുകയും സമീപത്തെ ഗ്രാമങ്ങൾ വെള്ളത്തിനടിയിലാവുകയും ചെയ്തത്. പ്രളയത്തിൽ പാമ്പ് വളർത്തൽ കേന്ദ്രം പൂർണ്ണമായി തകർന്നതോടെയാണ് പാമ്പുകൾ പുറത്തേക്ക് എത്തിയത്. അതിമാരക വിഷമുള്ള മൂർഖൻ പാമ്പുകൾ, കിങ് റാറ്റ് സ്നേക്ക്സ്, വെള്ളിക്കെട്ടൻ എന്നിങ്ങനെയുള്ള വിവിധയിനം പാമ്പുകളാണ് വെള്ളത്തില്‍ ഒഴുകി നടക്കുന്നത്. വെള്ളപ്പൊക്കത്തിൽ പാമ്പുകൾ നീന്തിനടക്കുന്നതിന്റെയും റോഡുകളിലൂടെയും വയലുകളിലൂടെയും ഇഴഞ്ഞുനീങ്ങുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പാമ്പുകളെ പിടികൂടാൻ 10 അംഗ അടിയന്തര രക്ഷാസംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രദേശവാസികളോട് പാമ്പുകളെ സ്വന്തമായി പിടികൂടാൻ ശ്രമിക്കരുതെന്നും പ്രളയജലത്തിൽ ഇറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഡാം തകർന്നതിനെത്തുടർന്ന് ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് 700-ലധികം ആളുകളെ ഒഴിപ്പിച്ചു. ഗുവാങ്ഷി പ്രവിശ്യയിലാകെ ഏകദേശം 1.3 ലക്ഷം ആളുകളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. ഔദ്യോഗിക കണക്കുകൾ പ്രകാരം പ്രളയത്തിൽ ഇതുവരെ 39 പേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. പാമ്പ് ഫാമിന് പുറമെ പ്രദേശത്തെ 'ഗുയിഗാങ്' മൃഗശാലയ്ക്കും പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ചു. ഇവിടെയുണ്ടായിരുന്ന സീബ്ര, ഒട്ടകപ്പക്ഷികൾ ഉൾപ്പെടെ നൂറിലധികം മൃഗങ്ങളെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
പാമ്പുകടിയേറ്റേക്കാവുന്ന സാഹചര്യം മുൻകൂട്ടി കണ്ട് ആശുപത്രികളിൽ ആവശ്യത്തിന് ആന്റി-വെനം ലഭ്യമാക്കുകയും പ്രത്യേക ചികിത്സാ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്. ഒരാൾക്ക് പാമ്പുകടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് രക്ഷാപ്രവർത്തനം ഊർജിതമാക്കാനും പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള നടപടികൾ ശക്തമാക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ചൈനയിൽ പരമ്പരാഗത വൈദ്യശാസ്ത്രം, മരുന്ന് നിർമ്മാണം, ചർമ്മ ഉൽപ്പന്നങ്ങൾ, ആഹാരം എന്നിവയ്ക്കായി നിയമപരമായി പാമ്പുകളെ വളർത്തുന്ന ഫാമുകൾ വ്യാപകമാണ്. എന്നാൽ ഇത്തരം കനത്ത കാലാവസ്ഥാ വ്യതിയാനങ്ങളിൽ ഇവ പുറത്തുചാടുന്നത് വലിയൊരു സുരക്ഷാ ഭീഷണിയായി മാറാറുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam