
ദില്ലി: പുതിയ കറൻസി നോട്ടുകൾ നിർമ്മിക്കുന്നതിനുള്ള കരാർ ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള സുരക്ഷാ പ്രിന്റിംഗ് സ്ഥാപനത്തിന് നൽകിയതായി നേപ്പാൾ കേന്ദ്ര ബാങ്ക് ഉദ്യോഗസ്ഥൻ ഞായറാഴ്ച സ്ഥിരീകരിച്ചു. 50, 500, 1,000 രൂപ മൂല്യമുള്ള നോട്ടുകളുടെ രൂപകൽപ്പന, അച്ചടി, വിതരണം എന്നിവയ്ക്കായി നേപ്പാൾ രാഷ്ട്ര ബാങ്ക് (NRB) ചൈന ബാങ്ക് നോട്ട് പ്രിന്റിംഗ് ആൻഡ് മിന്റിങ് കോർപ്പറേഷനെ തെരഞ്ഞെടുത്തിട്ടുണ്ടെന്ന് വക്താവ് ഗുരു പ്രസാദ് പോഡൽ പിടിഐയോട് പറഞ്ഞു. പുതുതായി നൽകിയ കരാർ പ്രകാരം, കമ്പനി ഒമ്പത് മാസത്തിനുള്ളിൽ നോട്ടുകൾ വിതരണം ചെയ്യണം. അച്ചടി ആരംഭിക്കുന്നതിന് മുമ്പ് കേന്ദ്ര ബാങ്ക് അംഗീകരിക്കണമെന്നതാണ് പ്രധാന വ്യവസ്ഥ.
ഈ മാസം ആദ്യം, ഇതേ ചൈനീസ് കമ്പനിക്ക് 430 ദശലക്ഷം മൂല്യമുള്ള നോട്ടുകൾ രൂപകൽപ്പന ചെയ്ത് അച്ചടിക്കുന്നതിനുള്ള ഒരു ലെറ്റർ ഓഫ് ഇന്റന്റ് ലഭിച്ചു. 1000 നേപ്പാൾ രൂപയുടെ കറൻസികളാണ് പ്രധാനമായി അച്ചടിക്കുന്നത്. നോട്ടിൽ നേപ്പാളിന്റെ ദേശീയ പുഷ്പമായ ഏഴ് റോഡോഡെൻഡ്രോണുകൾ രാജ്യത്തിന്റെ ഏഴ് പ്രവിശ്യകളെ പ്രതിനിധീകരിക്കും. നിലവിലെ ഗവർണർ പ്രൊഫ. ഡോ. ബിസ്വോ നാഥ് പൗഡലിന്റെ ഒപ്പും ഇതിൽ ഉണ്ടായിരിക്കും.
ഏറ്റവും കുറഞ്ഞ മൂല്യനിർണ്ണയം നടത്തിയ ബിഡിന്റെ അടിസ്ഥാനത്തിലാണ് ചൈന ബാങ്ക് നോട്ട് പ്രിന്റിംഗ് ആൻഡ് മിന്റിങ് കോർപ്പറേഷനെ തിരഞ്ഞെടുത്തത്. ഇതേ കമ്പനി മുമ്പ് 5 രൂപ, 10 രൂപ, 100 രൂപ, 500 രൂപ എന്നിവയുടെ നേപ്പാളീസ് നോട്ടുകൾ അച്ചടിച്ചിട്ടുണ്ട്. അതേസമയം, വ്യാഴാഴ്ച നേപ്പാളിന്റെ കേന്ദ്ര ബാങ്ക് പുതിയ 100 രൂപ നോട്ടുകൾ പുറത്തിറക്കി. ഇന്ത്യ തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളായ കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നിവ ഇതിൽ ഉൾപ്പെടുന്നു. മഹാകാളി നദിയുടെ കിഴക്ക് ഭാഗത്തുള്ള ഈ പ്രദേശങ്ങൾ 1816 ലെ സുഗൗളി ഉടമ്പടി പ്രകാരം തങ്ങളുടെ അതിർത്തിക്കുള്ളിൽ വരുന്നതാണെന്ന് നേപ്പാൾ അവകാശപ്പെടുന്നു.
ഈ തർക്ക പ്രദേശങ്ങൾ 2020 മെയ് മാസത്തിൽ കെ പി ശർമ്മ ഒലി സർക്കാർ നേപ്പാളിന്റെ രാഷ്ട്രീയ ഭൂപടത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഈ നീക്കത്തെ പിന്നീട് പാർലമെന്റ് അംഗീകരിച്ചു. പുതുക്കിയ ഭൂപടത്തെ ഇന്ത്യ നിശിതമായി വിമർശിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി നേപ്പാളിലെ ഒരു രൂപ, രണ്ട് രൂപ നാണയങ്ങൾ പുതുക്കിയ ഭൂപടത്തോടൊപ്പം അച്ചടിച്ചിട്ടുണ്ടെന്ന് എൻആർബി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam