
കഠ്മണ്ഡു: രാജ്യസുരക്ഷയുടെ പേരിൽ സോഷ്യൽ മീഡിയ കൂട്ടത്തോടെ നിരോധിച്ചതോടെയുണ്ടായ കലാപത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് നേപ്പാളിൽ ആഭ്യന്തര മന്ത്രി രാജിവെച്ചു. മന്ത്രി രമേശ് ലെഖാക് ആണ് രാജിവച്ചത്. സംഘർഷത്തിൽ മരണം 19 ആയി ഉയർന്നു. രാജ്യ സുരക്ഷയുടെ പേര് പറഞ്ഞ് സാമൂഹിക മാധ്യമങ്ങൾ കൂട്ടത്തോടെ നിരോധിച്ചതോടെയാണ് യുവാക്കൾ തെരുവിലിറങ്ങിയത്. സർക്കാർ അഴിമതി മറക്കാനുള്ള നീക്കമെന്ന് ആരോപിച്ചാണ് യുവതി യുവാക്കളുടെ പ്രക്ഷോഭം.സമരക്കാർക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്പ്പിലാണ് 19 പേർ കൊല്ലപ്പെട്ടത്. നൂറിലധികം പേർക്ക് പരിക്കേറ്റു. പ്രക്ഷോഭം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതോടെ സമരക്കാരെ നേരിടാൻ സർക്കാർ സൈന്യത്തെ വിന്യസിച്ചു. നേപ്പാൾ പാർലമെന്റിലേക്ക് യുവാക്കൾനടത്തിയ മാർച്ചാണ് സംഘർഷത്തിലേക്കും വെടിവയ്പ്പിലും കലാശിച്ചത്.
നേപ്പാൾ പാർലമെന്റിലേക്ക് യുവാക്കൾ നടത്തിയ മാർച്ചാണ് സംഘർഷത്തിലേക്കും വെടിവയ്പ്പിലും കലാശിച്ചത്. വാട്സ്ആപ്പ്, ഫേസ്ബുക്ക്, എക്സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങി ജനപ്രിയമായ 26 സമൂഹ മാധ്യമ അക്കൗണ്ടുകളാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി നേപ്പാൾ സർക്കാർ നിരോധിച്ചത്. രാജ്യത്ത് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്ത സാമൂഹ്യ മാധ്യമങ്ങള്‍ പ്രവര്‍ത്തന രഹിതമാക്കുന്നതിന്‍റെ ഭാഗമാണ് നടപടിയെന്ന് വിശദീകരിച്ചാണ് സർക്കാർ നടപടി.
പിന്നാലെ നേപ്പാളിലെ കെ പി ശർമ ഒലി സർക്കാർ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുകയാണെന്നും പ്രതികരിക്കാനുള്ള അവകാശം നിഷേധിക്കുകയാണെന്നും ആരോപിച്ച് പ്രതിഷേധം തുടങ്ങി.
സമരക്കാരെ നേരിടാൻ സൈന്യം ഇറങ്ങിയതോടെ കാഠ്മണ്ഡുവിലെ തെരുവുകൾ യുദ്ധക്കളമായി. സമൂഹമാധ്യമങ്ങൾ വഴി കഴിഞ്ഞ കുറേ നാളുകളായി സർക്കാരിന്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ പരിഹാസവും വിമർശനവും വ്യാപകമായിരുന്നു. നെപ്പോ കിഡ്സ് എന്ന് ഹാഷ് ടാഗിൽ രാഷ്ട്രീയക്കാരുടെ മക്കളുടെ ജീവിതശൈലിയും സാധാരണക്കാരുടെ ജീവിതശൈലിയും താരതമ്യം ചെയ്ത് ധാരാളം പോസ്റ്റുകൾ പ്രചരിച്ചിരുന്നു. ഇതിൽ അസ്വസ്തരായ അധികാരികൾ രജിസ്ട്രേഷന്റെ പേരിൽ സമൂഹമാധ്യമങ്ങളെ നിരോധിച്ചെന്നാണ് പ്രതിഷേധക്കാരുടെ വിമർശനം.
കാഡ്മണ്ഡു തെരുവകളിൽ ആയിരക്കണക്കിന് പേരാണ് പ്രതിഷേധവുമായി ഇറങ്ങിയത്. ദേശീയഗാനം പാടിയും സംസാരിക്കാനുള്ള സ്വതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ടുമാണ് സമരം. പ്രതിഷേധക്കാർ പാർലമെന്റിന് മുന്നിൽ ബാരിക്കേഡുകൾ തള്ളിക്കയറാൻ ശ്രമിക്കുമ്പോൾ സൈന്യം വെടിയുതിർക്കുകയായിരുന്നു. പ്രതിഷേത്തെ തുടർന്ന് തലസ്ഥാനത്ത് നിരോധനാഞ്ജ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam