
ടെൽ അവീവ്: ഇറാനുമായുള്ള യുദ്ധം ആരംഭിച്ച് നാല് ആഴ്ചകൾ പിന്നിടുമ്പോഴും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ആഭ്യന്തര രാഷ്ട്രീയത്തിൽ അനുകൂല തരംഗം സൃഷ്ടിക്കാൻ കഴിയുന്നില്ലെന്ന് റിപ്പോർട്ടുകൾ. ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ സൈനിക നീക്കങ്ങൾ ഇതുവരെ പൂർണ്ണ വിജയം കാണാത്തതും, സർക്കാരിന്റെ ജനപ്രീതിയിൽ ഇടിവുണ്ടാക്കി. ഇത് നെതന്യാഹുവിനെ കടുത്ത സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് (Snap Vote) നീങ്ങുന്നത് തടയാനുള്ള തീവ്രശ്രമത്തിലാണ് അദ്ദേഹം.
ഇസ്രായേൽ നിയമപ്രകാരം മാർച്ച് 31-നകം പാർലമെന്റിൽ ബജറ്റ് പാസാക്കാൻ കഴിഞ്ഞില്ലെങ്കിൽ സർക്കാർ പരാജയപ്പെടും. ഇങ്ങനെ വന്നാൽ 90 ദിവസത്തിനുള്ളിൽ പുതിയ തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്യും. 225 ബില്യൺ ഡോളറിന്റെ പ്രതിരോധ കേന്ദ്രീകൃതമായ ബജറ്റ് പാസാക്കിയെടുക്കാൻ തന്റെ സഖ്യകക്ഷികളോട് നെതന്യാഹു അഭ്യർത്ഥിച്ചിട്ടുണ്ട്. യുദ്ധസമയത്ത് ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും സെപ്റ്റംബറോ ഒക്ടോബറോ വരെ കാലാവധി പൂർത്തിയാക്കാൻ അനുവദിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
എന്നാൽ അടുത്തിടെ പുറത്തുവന്ന സർവ്വേകൾ നെതന്യാഹുവിനും അദ്ദേഹത്തിന്റെ ലിക്വിഡ് പാർട്ടിക്കും തിരിച്ചടിയാണ് പ്രവചിക്കുന്നത്. നിലവിൽ 34 സീറ്റുകളുള്ള ലിക്വിഡ് പാർട്ടിക്ക് പുതിയ തിരഞ്ഞെടുപ്പ് നടന്നാൽ 28 സീറ്റുകൾ മാത്രമേ ലഭിക്കൂ എന്ന് സർവ്വേകൾ സൂചിപ്പിക്കുന്നു. ഇവർ നേതൃത്വം നൽകുന്ന സഖ്യം കേവലഭൂരിപക്ഷത്തിന് ആവശ്യമായ 61 സീറ്റുകൾ നേടില്ലെന്നും 51 സീറ്റുകളിൽ ഒതുങ്ങുമെന്നും സർവേ ഫലം ചൂണ്ടിക്കാട്ടുന്നു. ഇറാന്റെ ആത്മീയ നേതാവ് അയത്തുള്ള അലി ഖമനെയിയുടെ വധത്തിന് പിന്നാലെ തിരഞ്ഞെടുപ്പ് നടത്തി വിജയിക്കാമെന്ന് നെതന്യാഹുവിന്റെ അനുയായികൾ ആദ്യം കരുതിയിരുന്നു. യുദ്ധം അഞ്ചാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോഴും ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രതിരോധം ശക്തമായി തുടരുന്നത് നെതന്യാഹു പക്ഷത്തിന് വൻ തിരിച്ചടിയായി. യുദ്ധം വഴി ജനശ്രദ്ധ തിരിക്കാനോ രാഷ്ട്രീയ നേട്ടമുണ്ടാക്കാനോ നിലവിൽ സാധിക്കാത്തതിനാൽ, ബജറ്റ് പാസാക്കി അധികാരം നിലനിർത്താനാണ് നെതന്യാഹു ഇപ്പോൾ ശ്രമിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam