
വാഷിങ്ടൺ: ഇറാനിലെ യുദ്ധം ലക്ഷ്യത്തിന് അടുത്തെത്തിയെന്ന് അമേരിക്ക. യുദ്ധം ലക്ഷത്തിലേക്കെത്തിയെന്നും സമാധാന ചർച്ച നടക്കുന്നുവെന്ന് സമ്മതിക്കാൻ ഇറാൻ നേതാക്കൾക്ക് ഭയമാണെന്നും പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇറാന് യുദ്ധം അവസാനിപ്പിക്കണമെന്നുണ്ട്, അവർ അതിനുള്ള ചർച്ചകൾ നടത്തുകയാണ്. ഒരു കരാർ ഉണ്ടാക്കാൻ അവർ വളരെ ആഗ്രഹിക്കുന്നു. പക്ഷേ, സ്വന്തം ജനതയാൽ കൊല്ലപ്പെടുമെന്ന് കരുതുന്നതിനാൽ അത് തുറന്ന് പറയാനും, അമേരിക്കൻ സൈന്യത്തിന്‍റെ തിരിച്ചടിയിൽ കൊല്ലപ്പെടുമെന്നും ഇറാൻ നോതാക്കൾ ഭയുപ്പെടുകയാണെന്ന് ട്രംപ് പറഞ്ഞു. നിലവിലെ യാഥാർത്ഥ്യം ഇറാൻ അംഗീകരിക്കുന്നില്ലെങ്കിൽ അവർക്ക് മുമ്പൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്തത്ര കഠിനമായ ആഘാതം നേരിടേണ്ടിവരുമെന്നാണ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റും പ്രതികരിച്ചത്.
അതേസമയം അമേരിക്കൻ വാദങ്ങൾ ഇറാൻ തള്ളി. സ്വയം പ്രതിരോധിക്കുന്നത് തുടരുമെന്നും ചർച്ചയ്ക്ക് തയ്യാറല്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. നിലവിൽ, പ്രതിരോധത്തിന്റെ തുടർച്ചയാണ് ഞങ്ങളുടെ നയമെന്നാണ് അരാഗ്ചി സ്റ്റേറ്റ് ടിവിയിൽ പ്രതികരിച്ചത്. അമേരിക്ക ഇപ്പോൾ ചർച്ചകളെക്കുറിച്ച് സംസാരിക്കുന്നത് പരാജയം സമ്മതിക്കലാണ്. ഇറാൻ മുന്നോട്ടു വച്ച 5 നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാമെന്ന് വിദേശകാര്യ മന്ത്രി ആവർത്തിച്ച് വ്യക്തമാക്കി. അതേസമയം അമേരിക്കയുടെ എഫ് 18 പോർവിമാനത്തെ ആക്രമിച്ചെന്ന് ഇറാൻ. അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം തങ്ങൾ വിജയകരമായി ലക്ഷ്യം വെച്ചതായും വെടിവെച്ചിട്ടതായും ഇറാന്‍റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അവകാശപ്പെട്ടു.
അമേരിക്കയുടെ വെടിനിർത്തൽ ഉപാധികൾ ഇറാൻ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. വെടിനിർത്തലിനുള്ള ട്രംപിന്റെ 15 ഉപാധികള്‍ തള്ളി യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാൻ 5 നിബന്ധനകളാണ് മുന്നോട്ട് വച്ചത്. ഇറാൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രസ് ടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹോർമുസിലെ ഇറാന്റെ പരമാധികാരം അംഗീകരിക്കണം, ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണം, വീണ്ടും യുദ്ധം തുടങ്ങില്ലെന്ന് ഉറപ്പു നൽകണം, യുദ്ധത്തെ തുടർന്നുണ്ടായ നഷ്ടങ്ങൾക്കു കൃത്യമായ നഷ്ടപരിഹാരം നൽകണം, ഇറാനിൽ വീണ്ടും യുദ്ധം തുടങ്ങില്ലെന്നത് ഉറപ്പാക്കാൻ സംവിധാനങ്ങൾ ഏർപ്പെടുത്തുക എന്നിവയാണ് ഇറാൻ മുന്നോട്ടുവെച്ച നിബന്ധനകൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam