
ഇറാനിലെ സ്‌കൂളില്‍ ബോംബിട്ടത് ഇറാന്‍ തന്നെയാണെന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം പച്ചക്കള്ളമെന്ന് തെളിയിച്ച് പുതിയ തെളിവുകള്‍ പുറത്ത്. പുതുതായി പുറത്തുവന്ന വീഡിയോയിലാണ് ടോമഹോക്ക് ക്രൂയിസ് മിസൈലുകള്‍ പതിച്ചാണ് സ്‌കൂള്‍ തകര്‍ന്നതെന്ന് വ്യക്തമായത്.
ഫെബ്രുവരി 28-ന്, യുദ്ധത്തിന്റെ ആദ്യഘട്ടത്തിലാണ് സ്‌കൂള്‍ ആക്രമണം നടന്നത്. ടെഹ്‌റാനില്‍ നിന്ന് 965 കിലോമീറ്റര്‍ അകലെ, ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള മിനാബ് എന്ന ചെറുപട്ടണത്തിലെ ഷജറ ത്വയ്യിബ എലിമെന്ററി സ്‌കൂളാണ് തകര്‍ത്തത്. ആക്രമണം നടക്കുമ്പോള്‍ കുട്ടികളും അധ്യാപകരും ക്ലാസിലുണ്ടായിരുന്നു. ഇവര്‍ക്കുമേലാണ് മിസൈലുകള്‍ ആഞ്ഞുപതിച്ചത്. കുട്ടികള്‍ അടക്കം 175 പേരാണ് കൊല്ലപ്പെട്ടത്. മക്കളെ സ്‌കൂളിലേക്കയച്ച മാതാപിതാക്കള്‍ തകര്‍ന്ന സ്‌കൂളിനുമുന്നില്‍ പൊട്ടിക്കരയുന്ന ദൃശ്യങ്ങള്‍ ഹൃദയഭേദകമായിരുന്നു. നൂറുകണക്കിന് ചെറിയ ഖബറുകളില്‍ ഇവരെ അടക്കം ചെയ്യുന്ന ദൃശ്യങ്ങള്‍ ലോകത്തെ കരയിച്ചു.
സ്‌കൂളിനടുത്ത് ഒരു നാവിക താവളമുണ്ട്. സ്‌കൂള്‍ തകര്‍ക്കപ്പെട്ട അതേ നേരത്ത് താവളത്തിനു നേര്‍ക്കുമുണ്ടായി ആക്രമണം. താവളത്തിലെ നാല് കെട്ടിടങ്ങള്‍ പൂര്‍ണ്ണമായി തകര്‍ന്നു. രണ്ട് കെട്ടിടങ്ങളുടെ മേല്‍ക്കൂരയും തകര്‍ന്നുവീണു. അമേരിക്കയാണ് ആക്രമണം നടത്തിയതെന്ന് ഇറാന്‍ ആദ്യമേ പറഞ്ഞിരുന്നു. സംഭവം നടന്ന് ആദ്യ നാലു ദിവസം അമേരിക്ക ഇക്കാര്യം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല. എന്നാല്‍ അഞ്ചാം നാള്‍ അമേരിക്ക നിഷേധം തുടങ്ങി.
ഇങ്ങനെയൊരു ആക്രമണം നടന്നതായി അറിയില്ലെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. ആ മേഖലയില്‍ ആക്രമണം നടത്തിയില്ലെന്ന് ഇസ്രായേലും പറഞ്ഞു. സ്‌കൂള്‍ ആക്രമിച്ച വിവരം ഞങ്ങളുടെ അറിവിലില്ല എന്നാണ് വൈറ്റ് ഹൗസ് വക്താവ് കാരലിന്‍ ലീവിറ്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. അതോടെ പഴി ഇറാനുമേലായി. ഇറാന്റെ മിസൈല്‍ ലക്ഷ്യം തെറ്റിയാണ് സ്‌കൂള്‍ തകര്‍ന്നതെന്ന് സോഷ്യല്‍ മീഡിയാ പ്രചാരണമുണ്ടായി. ഇറാന്‍ അതു നിഷേധിച്ചിട്ടും പ്രചാരണം തുടര്‍ന്നു.
അതിനിടയിലാണ് ശനിയാഴ്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പ്രസിഡന്റ് ട്രംപ് ഇറാനെ കുറ്റപ്പെടുത്തിയത്. സ്‌കൂളില്‍ അമേരിക്ക ബോംബിട്ടോ എന്ന ചോദ്യത്തിന് പ്രസിഡന്റ് ട്രംപ് മറുപടി നല്‍കിയത് ഇങ്ങനെയായിരുന്നു: 'ഇല്ല. എന്റെ അഭിപ്രായത്തിലും ഞാന്‍ കണ്ട കാര്യങ്ങള്‍ വെച്ചും, ഇത് ചെയ്തത് ഇറാനാണ്. നിങ്ങള്‍ക്കറിയാവുന്നത് പോലെ, അവരുടെ വെടിക്കോപ്പുകള്‍ ഒട്ടും കൃത്യതയില്ലാത്തവയാണ്.' എന്നാല്‍, പെന്റഗണ്‍ ഇതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും സാധാരണക്കാരെ ലക്ഷ്യം വെക്കുന്ന ഒരേയൊരു കക്ഷി ഇറാന്‍ മാത്രമാണെന്നുമാണ് ട്രംപിനൊപ്പം ഉണ്ടായിരുന്ന പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞത്.
അതിനു പിന്നാലെയാണ് പുതിയ വീഡിയോ പുറത്തുവന്നത്. ഇറാനിലെ സെമി ഒഫീഷ്യല്‍ വാര്‍ത്താ ഏജന്‍സിയായ മെഹര്‍' ഞായറാഴ്ചയാണ് ഈ വീഡിയോ പുറത്തുവിട്ടത്. ഫെബ്രുവരി 28-ന് മിനാബ് പട്ടണത്തിലെ സ്‌കൂളിനോട് ചേര്‍ന്നുള്ള നാവിക താവളത്തില്‍ ഒരു ടോമഹോക്ക് ക്രൂയിസ് മിസൈല്‍ പതിക്കുന്നത് വീഡിയോയില്‍ കാണാം. നിലവിലെ സംഘര്‍ഷത്തില്‍ ടോമഹോക്ക് മിസൈലുകള്‍ ഉപയോഗിക്കുന്നത് യുഎസ് സൈന്യം മാത്രമാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് സ്ഥിരീകരിച്ചു.
നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ വെച്ചാണ് ഈ വീഡിയോ ചിത്രീകരിച്ചത്. നാവികത്താവളത്തിന് എതിര്‍വശത്താണ് ഈ കെട്ടിടം. ഇവിടത്തെ പുല്‍ത്തകിടിയും അഴുക്കുചാലുകളും അവശിഷ്ടങ്ങളുടെ കൂമ്പാരങ്ങളും അടുത്തകാലത്തെ ഉപഗ്രഹ ചിത്രങ്ങളുമായി കൃത്യമായി ഒത്തുപോകുന്നതായി ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണത്തിന് തൊട്ടുപിന്നാലെ പകര്‍ത്തിയ മറ്റ് സ്ഥിരീകരിച്ച വീഡിയോകളുമായും ഈ ദൃശ്യങ്ങള്‍ യോജിക്കുന്നുണ്ട്.
ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ നാവിക താവളത്തിലെ മെഡിക്കല്‍ ക്ലിനിക്ക് കെട്ടിടത്തിലാണ് മിസൈല്‍ പതിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. മിസൈല്‍ ഇടിച്ചതിന് പിന്നാലെ കെട്ടിടത്തില്‍ നിന്ന് പുകയും അവശിഷ്ടങ്ങളും ഉയരുന്നതു കാണാം. ദൂരെനിന്നും ആളുകളുടെ നിലവിളിയും വീഡിയോയില്‍ കേള്‍ക്കാം. ക്യാമറ വലതുവശത്തേക്ക് തിരിക്കുമ്പോള്‍, സ്‌കൂളിന് ചുറ്റുമുള്ള പ്രദേശത്ത് പൊടിയും പുകയും ഉയരുന്നത് കാണാം. നാവിക താവളത്തിന് നേരെ ആക്രമണം നടക്കുന്നതിന് തൊട്ടുമുമ്പ് സ്‌കൂളിന് നേരെയും ആക്രമണം ഉണ്ടായതാകാമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സ്‌കൂളിലും താവളത്തിലും ഒരേ സമയത്താണ് ആക്രമണം നടന്നതെന്ന് ടൈംസ് അന്വേഷണത്തില്‍ നേരത്തെ തെളിഞ്ഞിരുന്നു.
പുതിയ വീഡിയോയില്‍ കാണുന്ന ആയുധം ടോമഹോക്ക് ക്രൂയിസ് മിസൈല്‍ ആണെന്ന് സ്ഥീകരിച്ചതായി ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ടോമഹോക്ക് ക്രൂയിസ് മിസൈല്‍ ഇസ്രായേല്‍ സൈന്യത്തിന്റെയോ ഇറാന്‍ സൈന്യത്തിന്റെയോ കൈവശമില്ല. ഫെബ്രുവരി 28-ന് യു.എസ്-ഇസ്രായേല്‍ സംയുക്ത ആക്രമണം ആരംഭിച്ചതു മുതല്‍ യു.എസ് നാവികസേന ഇറാനിലേക്ക് നിരവധി ടോമഹോക്ക് മിസൈലുകളാണ് തൊടുത്തുവിട്ടത്. ഇറാനിലെ നാവികത്താവളത്തിനും സ്‌കൂളിനും നേരെ ആക്രമണം നടന്ന അതേ ദിവസം യു.എസ് പടക്കപ്പലുകളില്‍ നിന്ന് ടോമഹോക്കുകള്‍ വിക്ഷേപിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ടെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് നേരത്തെ അറിയിച്ചിരുന്നു.
ഈ വീഡിയോ വിദഗ്ധപരിശശേധനയ്ക്ക് വിധേയമാക്കിയപ്പോള്‍ സമാനമായ അഭിപ്രായമാണ് ലഭിച്ചതെന്ന് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. വീഡിയോയിലുള്ള മിസൈല്‍ ടോമഹോക്ക് ആണെന്ന് മുന്‍ യു.എസ്. ആര്‍മി ആയുധ വിദഗ്ധനായ ട്രെവര്‍ ബോള്‍ സ്ഥീകരീകരിച്ചു. സുരക്ഷാ-ലോജിസ്റ്റിക്‌സ് ഏജന്‍സിയായ ചിരോണ്‍ റിസോഴ്‌സസിന്റെ ഡയറക്ടറും ആയുധ വിദഗ്ധനുമായ ക്രിസ് കോബ് സ്മിത്തും ഈ കണ്ടെത്തല്‍ ശരിവെച്ചു. 1,000 മൈല്‍ ദൂരപരിധിയുള്ള, കൃത്യതയാര്‍ന്ന ഗൈഡഡ് മിസൈലുകളാണ് ടോമഹോക്കുകള്‍. വിക്ഷേപിക്കുന്നതിന് മുമ്പ് തന്നെ ഇവയില്‍ കൃത്യമായ യാത്രാപഥം പ്രോഗ്രാം ചെയ്യാനാവും. തുടര്‍ന്ന് മിസൈലുകള്‍ ലക്ഷ്യസ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. ഏകദേശം 20 അടിയാണ് ഈ മിസൈലുകളുടെ ദീളം.
ചിറകുകളുടെ വിസ്തൃതി എട്ടര അടിയാണ്. ടോമഹോക്കുകളുടെ ആയുധമുനകളില്‍ ഏകദേശം 300 പൗണ്ട് ടിഎന്‍ടിക്ക് തുല്യമായ സ്‌ഫോടകശേഷിയുണ്ട്.
നാവിക താവളത്തിലും സ്‌കൂളിലും ആക്രമണം നടന്ന സമയത്ത് തെക്കന്‍ ഇറാനില്‍ യു.എസ് സൈന്യം ആക്രമണം നടത്തിയിരുന്നതായി ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. അദ്ദേഹം മാധ്യമങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ച മാപ്പില്‍ ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള മിനാബ് പട്ടണവും ഉള്‍പ്പെട്ടിരുന്നു. യുദ്ധത്തിന്റെ ആദ്യ മണിക്കൂറുകളില്‍ ടോമഹോക്ക് മിസൈലുകള്‍ ഉപയോഗിച്ച ആക്രമണം നടത്തിയ കാര്യവും അന്ന് ജനറല്‍ കെയ്ന്‍ പറഞ്ഞിരുന്നു. മാര്‍ച്ച് 2-ന് പെന്റഗണില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു: 'കടലില്‍ നിന്ന് ആദ്യം ആക്രമണം നടത്തിയത് യുണൈറ്റഡ് സ്റ്റേറ്റ്‌സ് നേവിയുടെ ടോമഹോക്കുകളാണ്.'
2013-ലെ ഉപഗ്രഹ ചിത്രങ്ങള്‍ നേരത്തെ പരിശോധിച്ചപ്പോള്‍ ഒരു കാര്യം വ്യക്തമായിരുന്നു. ഈ സ്‌കൂള്‍ ഒരുകാലത്ത് നാവിക താവളത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ 2016 -ലെ ഉപഗ്രഹ ചിത്രങ്ങളില്‍ സ്‌കൂള്‍ കെട്ടിടം വേര്‍തിരിക്കപ്പെട്ടതായി കണ്ടെത്തി. ഇത് സ്‌കൂള്‍ ആണെന്ന് ആ ഉപഗ്രഹചിത്രങ്ങളില്‍ വ്യക്തവുമായിരുന്നു. ഇറാന്റെ മിസൈല്‍ ലക്ഷ്യം തെറ്റി സ്‌കൂളില്‍ വീണെന്ന പ്രചാരണം തെറ്റാണെന്നാണ് ഡിഫന്‍സ് അനലിസ്റ്റുകളും വ്യക്തമാക്കിയത്. നിയന്ത്രണം വിട്ട ഒറ്റ ഇത്ര കൃത്യതയുള്ള നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കില്ല എന്നാണ് അവര്‍ ചൂണ്ടിക്കാട്ടിയത്.
അപ്പോള്‍ എന്തായിരിക്കും ശരിക്കും സംഭവിച്ചിരിക്കുക? നാവിക താവളം ആക്രമിക്കുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ചതാവാനാണ് ഒരു സാധ്യത. പഴയ ഉപഗ്രഹചിത്രങ്ങള്‍ ഉപയോഗിച്ചപ്പോള്‍ സ്‌കൂള്‍ കെട്ടിടം താവളത്തിന്റെ ഭാഗമായി കരുതി ടാര്‍ഗറ്റ് ചെയ്തതാവാനുമുണ്ട് സാധ്യത. കാര്യം എന്തായാലും തെളിവുകള്‍ അമേരിക്കയ്ക്ക് എതിരാണ്. സ്‌കൂള്‍ ആക്രമണത്തിനും കുട്ടികളുടെ മരണത്തിനും യുഎസ് തന്നെയാണ് കാരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam