
അബുദാബി: തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ച് യുഎഇ. ഇറാന്റെ ഭാഗത്ത് നിന്നുള്ള പ്രകോപനമില്ലാത്ത ആക്രമണങ്ങളെ നേരിടുന്നതിന്റെയും ശത്രു ഡ്രോണുകളെ ആകാശത്തുവെച്ച് തകർക്കുന്നതിന്റെയും പുതിയ ദൃശ്യങ്ങൾ യുഎഇ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. രാജ്യത്തിന്റെ സുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും ഏത് ഭീഷണിയെയും നേരിടാൻ സായുധ സേന സജ്ജമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇറാന്റെ ആക്രമണം തുടങ്ങിയത് മുതൽ ഇതുവരെ 1,400-ലധികം തവണയാണ് യുഎഇ ലക്ഷ്യമിടപ്പെട്ടത്. ആകെ 238 മിസൈലുകൾ വിക്ഷേപിച്ചു. ഇതിൽ 221 എണ്ണം യുഎഇ പ്രതിരോധ സേന തകർത്തു. 15 എണ്ണം കടലിൽ പതിച്ചു. 2 എണ്ണം മാത്രമാണ് രാജ്യത്തിന്റെ കരഭൂമിയിൽ വീണത്. 1,422 ഡ്രോണുകളാണ് ഇറാൻ അയച്ചത്. ഇതിൽ 1,342 എണ്ണത്തെയും യുഎഇ വിജയകരമായി തടഞ്ഞു. 80 ഡ്രോണുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിച്ചു.
വിക്ഷേപിച്ച 8 ക്രൂയിസ് മിസൈലുകളെയും പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ നശിപ്പിച്ചു. സൗകര്യങ്ങളെയും സാധാരണക്കാരെയും ലക്ഷ്യമിട്ടുള്ള ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും ലംഘനമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണങ്ങളിൽ ഇതുവരെ നാല് പേർ കൊല്ലപ്പെട്ടു. രണ്ട് പാകിസ്ഥാൻ സ്വദേശികളും, ഒരു നേപ്പാൾ സ്വദേശിയും, ഒരു ബംഗ്ലാദേശ് സ്വദേശിയുമാണ് മരിച്ചത്.
112 പേർക്ക് പരിക്കേറ്റു. ഇതിൽ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിവിധ രാജ്യക്കാരുണ്ട് (ഈജിപ്ത്, സുഡാൻ, എത്യോപ്യ, ഫിലിപ്പീൻസ്, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയവർ). പരിക്കേറ്റവരിൽ യുഎഇ പൗരന്മാരും ഉൾപ്പെടുന്നു. പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട പുതിയ വീഡിയോയിൽ, യുഎഇ സൈനികർ ശത്രു ഡ്രോണുകളെയും മിസൈലുകളെയും ലക്ഷ്യം വെക്കുന്നതും അവ തകരുമ്പോൾ "ടാർഗെറ്റ് ഡിസ്ട്രോയ്ഡ്" എന്ന് വിളിച്ചു പറയുന്നതും കേൾക്കാം. രാജ്യം നിലവിൽ 'പ്രതിരോധ അവസ്ഥയിലാണ്'എന്നും സ്വന്തം മണ്ണും ജനങ്ങളെയും സംരക്ഷിക്കാനുള്ള എല്ലാ അവകാശവും യുഎഇക്ക് ഉണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam