
ബാങ്കോക്ക്: തായ്‌ലന്‍ഡിന്റെ വടക്കുകിഴക്കന്‍ പ്രവിശ്യയായ കലാസിനില്‍ പുതിയ ഇനത്തില്‍പ്പെട്ട ഭീമന്‍ ഡൈനസോറിന്റെ ഫോസിലുകള്‍ ഗവേഷകര്‍ കണ്ടെത്തി. സസ്യഭുക്കായ ഈ ഡൈനസോറിന് യുറാഗാസോറസ് കലാസിനെന്‍സിസ് എന്നാണ് ശാസ്ത്രജ്ഞര്‍ പേരിട്ടത്. 15 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമിയില്‍ ജീവിച്ചിരുന്നവയാണ് ഇവയെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.
ഇവയുടെ ഏറ്റവും വലിയ പ്രത്യേകത അസാധാരണമായ കഴുത്താണ്. പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഒരു യുറാഗാസോറസിന് ഒരറ്റത്ത് നിന്ന് മറ്റേ അറ്റം വരെ 20 മീറ്ററോളം നീളമുണ്ടായിരുന്നു. ഏതാണ്ട് ഒരു ക്രിക്കറ്റ് പിച്ചിന്റെ അത്രയും നീളം!
തായ്‌ലന്‍ഡിലെ മഹാസാരഖാം സര്‍വകലാശാലയിലെ ഡോ. അപിരാത് നില്‍ഫനഫന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കണ്ടെത്തലിന് പിന്നില്‍. പ്രശസ്ത ശാസ്ത്ര ജേണലായ 'നേച്ചറില്‍' ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2008-ല്‍ ഒരു ഗ്രാമീണന് പാമ്പിന്റെ ചെതുമ്പലുകളോട് സാദൃശ്യമുള്ള ചില വസ്തുക്കള്‍ ലഭിച്ചതോടെയാണ് കലാസിനിലെ ഫു നോയ് പ്രദേശം ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇവിടെ നടത്തിയ ഖനനത്തില്‍ വന്‍ ഫോസില്‍ ശേഖരം കണ്ടെത്തി. ഇതില്‍ 90 ശതമാനവും ഡൈനസോറിന്റെ അവശിഷ്ടങ്ങളായിരുന്നു.
ഡൈനസോറിന്റെ നട്ടെല്ലിന്റെ മുകള്‍ഭാഗത്തെ അസ്ഥി കേന്ദ്രീകരിച്ച് നടത്തിയ സിടി സ്‌കാനിലാണ് ഇത് പുതിയ ഇനമാണെന്ന് തിരിച്ചറിഞ്ഞത്. നീളമുള്ള കഴുത്തുകളുള്ള മാമെന്‍ചിസോറിഡേ ഡൈനസോര്‍ കുടുംബത്തിലാണ് ഇവ ഉള്‍പ്പെടുന്നത്. ഉയരമുള്ള മരങ്ങളിലെ ഇലകള്‍ തിന്നാന്‍ ഈ നീളമുള്ള കഴുത്തുകള്‍ ഇവയെ സഹായിച്ചിരുന്നു. ഈവിഭാഗത്തിലെ ഭൂരിഭാഗം ഫോസിലുകളും ചൈനയില്‍ നിന്നാണ് മുന്‍പ് ലഭിച്ചിട്ടുള്ളത്. തായ്‌ലന്‍ഡില്‍ നിന്ന് ഇത്തരമൊന്ന് ലഭിക്കുന്നത് ഇതാദ്യമാണ്.
ഈ ഡൈനസോറിന്റെ അസ്ഥികള്‍ക്കുള്ളിലെ വായു അറകളുടെ ഘടനയും അസ്ഥികളുടെ വൈ-ആകൃതിയിലുള്ള ക്രമീകരണവും ഇതുവരെ കണ്ടെത്തിയ ഡൈനസോറുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു എന്ന് ഡോ. അപിരാത് പറഞ്ഞു.
ഈ വര്‍ഷം മേയിലും തായ്‌ലന്‍ഡില്‍ നിന്ന് നാഗാറ്റൈറ്റന്‍ എന്ന പേരുള്ള ഭീമന്‍ സസ്യഭുക്ക് ഡൈനസോറിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചിരുന്നു. ഒന്‍പത് ഏഷ്യന്‍ ആനകളുടെ അത്രയും ഭാരമുള്ള നാഗാറ്റൈറ്റനാണ് തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്ന് ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലിയ ഡൈനസോര്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam