
ദില്ലി: ഇന്ത്യക്ക് ഗുണകരമായ സുപ്രധാന തീരുമാനമെടുത്ത് ഫ്രാൻസ്. ഫ്രഞ്ച് വിമാനത്താവളങ്ങൾ വഴി അന്താരാഷ്ട്ര യാത്ര നടത്തുന്ന ഇന്ത്യക്കാർക്ക് ഇനി മുതൽ ട്രാൻസിറ്റ് വിസ ആവശ്യമില്ല. 2026 ഫെബ്രുവരിയിലെ ഇന്ത്യാ സന്ദർശന വേളയിൽ നടത്തിയ പ്രഖ്യാപനമാണ് മക്രോൺ ഇപ്പോൾ യാഥാർഥ്യമാക്കിയത്. ഫ്രഞ്ച് വിമാനത്താവളങ്ങളിലൂടെ കടന്നുപോകുന്ന ഇന്ത്യൻ പൗരന്മാർക്ക് വിസ രഹിത യാത്രാ സൗകര്യമാണ് ഇതിലൂടെ ലഭ്യമാകുക. ഇന്ത്യൻ യാത്രക്കാർക്ക് വലിയ ആശ്വാസം പകരുന്ന ഈ തീരുമാനമെടുത്ത ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു. ഇന്ത്യൻ യാത്രക്കാർക്ക് വലിയ ഗുണമാകുന്നതാണ് ഈ തീരുമാനമെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ കൂട്ടിച്ചേർത്തു. അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങളെക്കുറിച്ച് പ്രതികരിക്കാൻ വിദേശകാര്യ വക്താവ് തയ്യാറായില്ല. വിഷയത്തിൽ ചില റിപ്പോർട്ടുകൾ കണ്ടുവെന്നും നിലവിൽ ഒന്നും പറയാനില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം.
ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് കൊണ്ടുപോകുന്ന ഉൽപ്പന്നങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്തിയ നേപ്പാൾ സർക്കാരിന്റെ നടപടി ഇന്ത്യ പരിശോധിച്ചുവരികയാണ്. വീട്ടുസാമഗ്രികൾക്ക് തീരുവ ഏർപ്പെടുത്തിയിട്ടില്ലെന്നും അതിർത്തി വഴിയുള്ള കള്ളക്കടത്ത് തടയാനാണ് പുതിയ പരിഷ്കാരമെന്നുമാണ് നേപ്പാളിന്റെ വാദം. എന്നാൽ ഇന്ത്യൻ വിപണിയെയും വ്യാപാരികളെയും ഇത് എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ വിദേശകാര്യ മന്ത്രാലയം വ്യക്തത തേടിയിട്ടുണ്ട്.
ഇന്ത്യയിൽനിന്നും ചൈനയിൽ നിന്നുമുള്ള കുടിയേറ്റക്കാരെ വംശീയമായി അധിക്ഷേപിക്കുന്ന പരാമർശങ്ങളാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കുവെച്ചത്. ഇന്ത്യയെയും ചൈനയെയും 'ഭൂമിയിലെ നരകക്കുഴികൾ' എന്ന് വിശേഷിപ്പിക്കുന്ന കുറിപ്പാണ് ട്രംപ് 'ട്രൂത്ത് സോഷ്യലിൽ' റീപോസ്റ്റ് ചെയ്തത്. തീവ്ര വലതുപക്ഷവാദി മൈക്കൽ സാവേജ് തയ്യാറാക്കിയ കുറിപ്പാണ് അതേപടി പങ്കുവെച്ചത്. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള കുടിയേറ്റക്കാരെ 'ലാപ്ടോപ്പുമായി വന്ന ഗുണ്ടകൾ' എന്നാണ് കുറിപ്പിൽ വിശേഷിപ്പിക്കുന്നു. ഇന്ത്യയെയും ചൈനയെയും 'നരകക്കുഴികൾ' എന്ന് വിളിച്ച് അധിക്ഷേപിക്കുന്ന കത്തിൽ, ഇവിടങ്ങളിൽ നിന്നുള്ളവർ അമേരിക്കയെ ദുരുപയോഗം ചെയ്യുകയാണെന്ന് കുറ്റപ്പെടുത്തുന്നു. ഇന്ത്യയിലെയും ചൈനയിലെയും ഗർഭിണികൾ പ്രസവത്തിനായി മാത്രം അമേരിക്കയിൽ എത്തുന്നുവെന്നും, ഒൻപതാം മാസത്തിൽ എത്തി പ്രസവിക്കുന്നതിലൂടെ കുട്ടിക്ക് 'ഇൻസ്റ്റന്റ് പൗരത്വം' ലഭിക്കുന്നുവെന്നും കുറിപ്പിൽ പരിഹസിക്കുന്നു. ഒറ്റ പ്രസവത്തിലൂടെ കുടുംബത്തെ മുഴുവൻ അമേരിക്കയിലേക്ക് കൊണ്ടുവരികയാണെന്നും ആരോപിക്കുന്നു. അമേരിക്കൻ ഭരണഘടന പ്രകാരം അമേരിക്കൻ മണ്ണിൽ ജനിക്കുന്ന ആർക്കും പൗരത്വത്തിന് അവകാശമുണ്ട്. എന്നാൽ ഈ നിയമം നിർത്തലാക്കണമെന്ന കർക്കശമായ നിലപാടിലാണ് ട്രംപ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam