
അരിസോണ: 'ആത്മീയ ഭാര്യമാർ' എന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അടക്കം ശാരീരികവും ലൈംഗികവുമായി ദുരുപയോഗം ചെയ്ത ആത്മീയ നേതാവിന് 50 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ബഹുഭാര്യാത്വത്തിന് കുപ്രസിദ്ധമായ വിശ്വാസി സമൂഹത്തിലെ നേതാവിനാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. അരിസോണ ആസ്ഥാനമായുള്ള ബഹുഭാര്യത്വ ആരാധനാക്രമമായ ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റിന്സിന്റെ ആത്മീയ ആചാര്യനായ സാമുവൽ ബാറ്റ്മാനെയാണ് അരിസോണയിലെ കോടതി ശിക്ഷ വിധിച്ചത്.
20 'ആത്മീയ ഭാര്യമാർ' ഉണ്ടെന്നായിരുന്നു സാമുവൽ ബാറ്റ്മാൻ വിശദമാക്കിയിരുന്നത്. ഇതിൽ പത്ത് പേർ പ്രായപൂർത്തിയാകാത്തവരും ഒൻപത് വയസ് വരെ മാത്രം പ്രായമുള്ളവരുമാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ലൈംഗിക കുറ്റകൃത്യങ്ങൾക്കായി കുട്ടികൾ ഉൾപ്പെട്ട മനുഷ്യക്കടത്ത് നടത്തുകയും തട്ടിക്കൊണ്ട് പോയി തടവിൽ പാർപ്പിച്ചത് അടക്കമുള്ള കുറ്റകൃത്യങ്ങൾക്കാണ് സാമുവൽ ബാറ്റ്മാൻ ശിക്ഷ അനുഭവിക്കേണ്ടത്.
തടവിലാക്കിയ പ്രായപൂർത്തിയാകാത്ത കുട്ടികളെ മോചിപ്പിക്കാൻ സാമുവൽ ബാറ്റ്മാൻ തയ്യാറായതിന് പിന്നാലെ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം, തട്ടിക്കൊണ്ട് പോകൽ, മനുഷ്യക്കടത്ത് അടക്കമുള്ള ചില കുറ്റകൃത്യങ്ങൾ മാത്രമാണ് 48കാരനായ സാമുവൽ ബാറ്റ്മാനെതിരെ ചുമത്തിയിട്ടുള്ളത്. ശേഷിക്കുന്ന കുറ്റകൃത്യങ്ങൾ കോടതി പ്രത്യേക ധാരണപ്രകാരം റദ്ദാക്കുകയായിരുന്നു. കൊളറാഡോ, അരിസോൺ, ഹിൽഡേൽ, ഉട്ടാ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള വിശ്വാസികളെ ഉൾപ്പെടുത്തിയായിരുന്നു ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റിന്സിന്റെ പ്രവർത്തനം.
കുട്ടികളെ അവരുടെ വീടുകളിൽ നിന്ന് പറിച്ചെടുത്ത് ലൈംഗിക അടിമകളായി ഉപയോഗിച്ചത് വഴി കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയും ബാല്യകാലവും നശിപ്പിച്ചുവെന്ന രൂക്ഷമായ വിമർശനത്തോടെയാണ് കോടതി നടപടി. സ്വർഗീയ പിതാവിന്റെ നിർദ്ദേശപ്രകാരമാണ് കൂടുതൽ ആത്മീയ ഭാര്യമാരെ സ്വീകരിച്ചതെന്ന വിചിത്രവാദമാണ് സാമുവൽ ബാറ്റ്മാൻ കോടതിയിൽ നടത്തിയത്. ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റിന്സിലെ അനുയായികൾ തങ്ങളുടെ പാപ പരിഹാരത്തിനായും പിഞ്ചുമക്കളെ 'ആത്മീയ ഭാര്യ'മാരാക്കാൻ തയ്യാറായി എന്നത് ഏറെ ഞെട്ടിപ്പിക്കുന്ന സംഭവമായിരുന്നു. പലപ്പോഴും തന്റെ ലൈംഗിക അതിക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ഇയാൾ ചിത്രീകരിച്ചതായും അന്വേഷണത്തിൽ വ്യക്തമായിരുന്നു.
2022 ഓഗസ്റ്റിലാണ് ഇയാൾ അറസ്റ്റിലായത്. ഇയാളുടെ വിശ്വാസ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ ട്രെയിലറിനുള്ളിൽ പരിമിതമായ സാഹചര്യങ്ങളിൽ കഴിയേണ്ടി വരുന്ന കുട്ടികളേയും കണ്ടെത്തിയിരുന്നു. ഇവരെ ഇവിടെ നിന്ന് രക്ഷിച്ച് സാമൂഹ്യ ക്ഷേമ വകുപ്പിന്റെ സംരക്ഷണയിൽ പാർപ്പിച്ചെങ്കിലും എട്ട് പേർ ഇവിടെ നിന്ന് കടന്നുകളഞ്ഞിരുന്നു. പ്രായപൂർത്തിയായ ആത്മീയ ഭാര്യമാരായിരുന്നു ഇതിനായി ഫോസ്റ്റർ കെയറിലുള്ള കുട്ടികളെ സഹായിച്ചത്. 2011 കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് നിലവിൽ തടവ് ശിക്ഷ അനുഭവിക്കുന്ന വാറൻ സ്റ്റീഡ് ജെഫ്സായിരുന്നു നേരത്തെ ഈ വിശ്വാസ സമൂഹത്തെ നയിച്ചിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam