ക്വീൻസ്ലാന്റ്: 1937-ൽ തഹിതിയിലെ ഒരു ബോട്ടാണിക്കൽ ഗാർഡനിൽ വെറുമൊരു അലങ്കാര വൃക്ഷമായി നട്ടുവളർത്തിയ മൈക്കോണിയ എന്ന സസ്യം ഇന്ന് ലോകത്തിലെ ഏറ്റവും അപകടകാരിയായി മാറിയിരിക്കുകയാണ്. വലിയ ഇലകളും ദൃശ്യ ഭംഗിയുള്ള പർപ്പിൾ നിറത്തിലുള്ള അടിഭാഗവും കാരണം ലോകമെമ്പാടുമുള്ള തോട്ടങ്ങളിലേക്ക് പടര്‍ന്ന അധിനിവേശ സസ്യങ്ങളിലൊന്നായി മാറി. എന്നാൽ ഇവ ഇന്ന് ഓസ്ട്രേലിയയിലെ ക്വീൻസ്ലാന്റിലുള്ള ലോക പൈതൃക മഴക്കാടുകൾക്ക് കടുത്ത ജൈവസുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ ഉത്ഭവിച്ച മൈക്കോണിയ, പിന്നീട് തഹിതിയിലും ഹവായിയിലും വ്യാപിക്കുകയും അവിടുത്തെ പ്രാദേശിക സസ്യങ്ങളെ നശിപ്പിച്ച് വനമേഖലകൾ കീഴടക്കുകയും ചെയ്തു. തഹിതിയിൽ ഒരു അലങ്കാര വൃക്ഷമായി നട്ടുപിടിപ്പിച്ച ശേഷം കാടുകളിലേക്ക് പടർന്നുപിടിച്ച ഈ ചെടി, സൂര്യപ്രകാശം തടഞ്ഞ് പ്രാദേശിക സസ്യങ്ങളുടെ വളർച്ച പൂർണ്ണമായും തടസ്സപ്പെടുത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നു.
ക്വീൻസ്ലാന്റ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ ആൻഡ് ഫിഷറീസിന് കീഴിലുള്ള ബയോസെക്യൂരിറ്റി വിഭാഗത്തിന്റെ വിലയിരുത്തൽ അനുസരിച്ച്, സബ്‌ട്രോപ്പിക്കൽ വനങ്ങൾക്കും വെറ്റ് ട്രോപ്പിക്സ് മഴക്കാടുകൾക്കും ഈ സസ്യം തിരിച്ചുപിടിക്കാനാകാത്ത നാശനഷ്ടങ്ങൾ വരുത്താൻ ശേഷിയുള്ളതാണ്. ഒരു സീസണിൽ 200 ഓളം കായ്കൾ വഹിക്കുന്ന ഒരു പൂർണ്ണവളർച്ചയെത്തിയ മൈക്കോണിയ മരത്തിന് 89 ലക്ഷത്തിലധികം വിത്തുകൾ വരെ ഉത്പാദിപ്പിക്കാൻ കഴിയും. ഈ ഭീമാകാരമായ വിത്തുൽപ്പാദനശേഷിയാണ് ഒരു മരത്തിൽ നിന്നുതന്നെ വലിയൊരു പ്രദേശത്തെ സസ്യജാലങ്ങളെ നശിപ്പിക്കാൻ ഇതിനെ സഹായിക്കുന്നത്.
മഴക്കാടുകളുടെ അടിത്തട്ടിൽ വളരുന്ന ഓർക്കിഡുകൾ, ഫർണുകൾ, കുറ്റിച്ചെടികൾ, മറ്റ് ചെറിയ സസ്യങ്ങൾ എന്നിവയിലേക്ക് വെളിച്ചം എത്തുന്നത് മൈക്കോണിയ തടയുന്നു. ഇതിന്റെ പടർന്നുപന്തലിക്കുന്ന ആഴമില്ലാത്ത വേരുകൾ കുന്നിൻ ചരിവുകളുടെ സ്ഥിരത നഷ്ടപ്പെടുത്തും. ശക്തമായ മഴയുള്ള സമയത്ത് ഇത് കടുത്ത മണ്ണൊലിപ്പിന് കാരണമാകുകയും ചെളിയും അവശിഷ്ടങ്ങളും പുഴകളിലേക്കും ഒടുവിൽ പവിഴപ്പുറ്റുകളിലേക്കും ഒഴുകിയെത്തി അവയെ നശിപ്പിക്കുകയും ചെയ്യുന്നു. ക്വീൻസ്ലാന്റിൽ ബയോസെക്യൂരിറ്റി ആക്ട് 2014 പ്രകാരം Miconia calvescens, Miconia nervosa, Miconia racemosa എന്നീ മൂന്ന് ഇനങ്ങളെ നിയന്ത്രിത അധിനിവേശ സസ്യങ്ങളായി തരംതിരിച്ചിട്ടുണ്ട്. പക്ഷികൾ, വെള്ളം, മറ്റ് മൃഗങ്ങൾ, യന്ത്രങ്ങൾ, പാദരക്ഷകൾ എന്നിവ വഴിയാണ് ഇതിന്റെ വിത്തുകൾ അതിവേഗം പ്രചരിക്കുന്നത്. ഓസ്ട്രേലിയൻ ഗവൺമെന്റിന്റെ നാഷണൽ ട്രോപ്പിക്കൽ വീഡ്സ് ഇറാഡിക്കേഷൻ പ്രോഗ്രാമിന്റെ പ്രധാന അഞ്ച് ലക്ഷ്യങ്ങളിൽ ഒന്നാണ് മൈക്കോണിയയെ പൂർണ്ണമായി നശിപ്പിക്കുക എന്നത്. വനങ്ങളിലും വീട്ടുപറമ്പുകളിലും ഇവയെ കണ്ടാൽ ഉടൻ തന്നെ അധികൃതരെ അറിയിക്കണമെന്ന് പൊതുജനങ്ങളോട് ക്വീൻസ്ലാന്റ് ബയോസെക്യൂരിറ്റി വിഭാഗം അഭ്യർത്ഥിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam