
ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിൽ പാകിസ്ഥാനിൽ വെച്ച് നടന്ന നിർണ്ണായകമായ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ, പാകിസ്ഥാൻ്റെ പതാകയേന്തിയ എണ്ണക്കപ്പലുകൾ തിരിച്ചുപോയി. ഹോർമുസ് കടലിടുക്കിലൂടെ ഇറാനിലേക്ക് പോകാനിരുന്ന 2 കൂറ്റൻ എണ്ണക്കപ്പലുകളാണ് അവസാന നിമിഷം യാത്ര ഉപേക്ഷിച്ച് തിരിച്ചുപോയത്. രണ്ടാഴ്ചത്തെ വെടിനിർത്തൽ അവസാനിക്കാനിരിക്കെ, മേഖലയിൽ വീണ്ടും യുദ്ധഭീതി ശക്തമായിരിക്കുകയാണ്. തിരിച്ചുപോയ 'ഷാലമർ' എന്ന കപ്പൽ പാകിസ്ഥാൻ നാഷണൽ ഷിപ്പിംഗ് കോർപ്പറേഷൻ്റേതാണ്. ഇറാഖിലേക്ക് പോകേണ്ടിയിരുന്ന 'അജിയോസ് ഫനൂറിയോസ് 1 എന്ന കപ്പലും യാത്ര പാതിവഴിയിൽ നിർത്തി തിരിച്ചുപോയ രണ്ടാമത്തെ കപ്പൽ. അതേസമയം 'മൊംബാസ ബി' എന്ന മൂന്നാമത്തെ പാക് കപ്പൽ പേർഷ്യൻ ഗൾഫിലേക്ക് പ്രവേശിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഇസ്ലാമാബാദിൽ നടന്ന 21 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് അമേരിക്കയുടെ ആവശ്യങ്ങളൊന്നും ഇറാൻ അംഗീകരിച്ചില്ലെന്ന് യുഎസ് വൈസ് പ്രസിഡൻ്റ് ജെഡി വാൻസ് പ്രഖ്യാപിച്ചത്. ഇറാൻ മുന്നോട്ടുവെച്ച നിബന്ധനകൾ അംഗീകരിക്കാനാവില്ലെന്നും ജെ.ഡി. വാൻസ് പറഞ്ഞു. അമേരിക്കയുടെ ആവശ്യങ്ങൾ യുക്തിരഹിതമെന്നും തങ്ങളുടെ അവകാശങ്ങൾക്കായി പോരാട്ടം തുടരുമെന്നുമാണ് ഇറാന്റെ നിലപാട്. സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെ, ഇറാൻ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധനക്കടത്ത് പാതയായ ഹോർമുസ് കടലിടുക്ക് കഴിഞ്ഞ ആറാഴ്ചയായി ഇറാൻ്റെ നിയന്ത്രണത്തിലാണ്. ചർച്ചകളിൽ ധാരണയാകാത്തതിനാൽ ഈ പാതയിലൂടെയുള്ള കപ്പൽ ഗതാഗതം കൂടുതൽ പ്രതിസന്ധിയിലാകും. ചൈനീസ് എണ്ണക്കപ്പലുകൾ ഉൾപ്പെടെ പല രാജ്യങ്ങളുടെയും കപ്പലുകൾ സുരക്ഷാ ഭീഷണി മൂലം നിലവിൽ ഈ മേഖലയിൽ കുടുങ്ങിക്കിടക്കുകയോ യാത്ര ഒഴിവാക്കുകയോ ചെയ്യുകയാണ്. ചർച്ചകൾ പരാജയപ്പെട്ടതോടെ മേഖലയിൽ വീണ്ടും സൈനിക നീക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിച്ചു. അമേരിക്കൻ യുദ്ധക്കപ്പലുകൾ ഹോർമുസ് കടലിടുക്കിന് സമീപം നിലയുറപ്പിച്ചിട്ടുള്ളത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam