
ഇസ്‌ലാമാബാദ്: കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിൽ അകപ്പെട്ട് പാകിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യ തിരിച്ചടി തുടങ്ങിയതിന് പിന്നാലെ, രാജ്യത്തെ അസ്ഥിര രാഷ്ട്രീയ കാലാവസ്ഥ മുതലെടുത്ത് ബലൂചിസ്ഥാൻ വിഘടനവാദികളായ ബിഎൽഎസും ആക്രമണം കടുപ്പിച്ചു. തൊട്ടുപിന്നാലെയാണ് ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അനുയായികൾ രാജ്യവ്യാപക പ്രക്ഷോഭത്തിന് തുടക്കമിടുകയും ചെയ്തു. ഇന്ത്യ നടത്തിയ 'ഓപറേഷൻ സിന്ദൂറിന്' പിന്നാലെ ഷെഹ്ബാസ് ഷെരീഫ് സർക്കാരിന് തലവേദന സൃഷ്ടിച്ചുകൊണ്ട് രാജ്യത്തിനകത്ത് സായുധസംഘങ്ങൾ ശക്തി പ്രാപിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) സാഹചര്യം മുതലെടുത്ത് ആക്രമണം കടുപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം നടത്തിയ ആക്രമണങ്ങളിൽ 14 സൈനികരെയാണ് വധിച്ചത്. ബോളൻ, കെച്ച് മേഖലകളിൽ നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി ഏറ്റെടുത്തു. സ്പെഷൽ ഓപറേഷൻസ് കമാൻഡർ താരിഖ് ഇമ്രാൻ, സുബേദാർ ഉമർ ഫാറൂഖ് എന്നിവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ബലൂചിസ്ഥാനിലെ മാത്രമല്ല, അഫ്ഗാൻ അതിർത്തിയിലെ അസ്വസ്ഥതകളും പാക്കിസ്ഥാന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. അഫ്ഗാനിൽ നിന്ന് പാകിസ്ഥാനിലേക്ക് നുഴഞ്ഞുകയറ്റമുണ്ടാകുന്നതും താലിബാന്റെ ഭീകരവാദവും പാകിസ്ഥാന് തലവേദനയാണ്. കഴിഞ്ഞയാഴ്ച ഏറ്റവും വലിയ സൈനിക നടപടിയാണ് അഫ്ഗാൻ അതിർത്തിയിൽ പാക് സൈന്യം നടത്തിയത്.
ഇതിനിടെയാണ് തെഹ്‍രികെ ഇൻസാഫ് പാർട്ടി നേതാവും പാകിസ്ഥാന്‍റെ മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാന്‍റെ മോചനം ആവശ്യപ്പെട്ട് അനുയായികൾ തെരുവിലിറങ്ങിയത്. ലാഹോറിലാണ് ജനങ്ങൾ ഇമ്രാൻ ഖാന്‍റ മോചനം ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത്. പാകിസ്ഥാനിൽ ഇന്ത്യ കനത്ത തിരിച്ചടി നടത്തുന്നതിനിടെയാണിത്. പാകിസ്ഥാനെ രക്ഷിക്കാൻ ഇമ്രാൻ ഖാനെ മോചിപ്പിക്കണം എന്നാണ് പിടിഐ പ്രവർത്തകരുടെ ആവശ്യം.
ഇസ്ലാമാബാദിലും ലാഹോറിലും കറാച്ചിയിലുമെല്ലാം ഇന്ത്യ സേന മിസൈൽ വർഷിക്കുന്നതിനിടെയാണ് പിടിഐ പ്രവർത്തകർ ഇമ്രാന്‍റെ മോചനം ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ദേശീയ സുരക്ഷാ കൗൺസിൽ യോഗം വിളിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam