'കശ്മീരി'ല്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാക് വിദേശകാര്യമന്ത്രി, ഇന്ത്യ സഹകരിക്കാനിടയില്ലെന്നും ഖുറേഷി

By Web TeamFirst Published Aug 31, 2019, 4:28 PM IST
Highlights

ചർച്ചക്കുള്ള സാധ്യതകളെ പാകിസ്ഥാൻ തള്ളിയിട്ടില്ല. ചർച്ചക്കുള്ള അന്തരീക്ഷം ഇന്ത്യ സാധ്യമാക്കുമെന്ന് കരുതുന്നില്ലെന്നും പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി.

ദില്ലി: കശ്മീർ വിഷയത്തിൽ ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞു .ചർച്ചക്കുള്ള സാധ്യതകളെ പാകിസ്ഥാൻ തള്ളിയിട്ടില്ല. ചർച്ചക്കുള്ള അന്തരീക്ഷം ഇന്ത്യ സാധ്യമാക്കുമെന്ന് കരുതുന്നില്ലെന്നും ഖുറേഷി അഭിപ്രായപ്പെട്ടു.

കശ്മീര്‍ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന യൂറോപ്യന്‍ യൂണിയന്‍ നിലപാടെടുത്തതിനു പിന്നാലെയാണ് പാക് മന്ത്രിയുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. തീവ്രവാദവും അക്രമവും ഉപേക്ഷിക്കാതെ പാകിസ്ഥാനുമായി ചര്‍ച്ചക്കില്ലെന്ന് ഇന്ത്യ യൂറോപ്യന്‍ യൂണിയനെ അറിയിച്ചിരുന്നു.തീവ്രവാദത്തില്‍ നിന്ന് പിന്മാറാന്‍ ഒരുക്കമല്ലെന്ന വിധമാണ് പാക്പ്രധാനമന്ത്രിയുടേതടക്കമുള്ള പ്രസ്താവനകള്‍ പുറത്തുവരുന്നത്. ചര്‍ച്ച വേണമെന്ന യൂറോപ്യന്‍ യൂണിയന്‍ നിലപാട് അംഗീകരിക്കുന്നു. പക്ഷേ തീവ്രവാദം അവസാനിപ്പിക്കാതെ ചര്‍ച്ചയില്ലെന്നാണ് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണര്‍ ക്രിസ്റ്റോസ് ലിയാന്‍റിസുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിദേശകാര്യമന്ത്രി എസ് ജയ്‍ശങ്കര്‍ വ്യക്തമാക്കിയത്.

കശ്മീരില്‍ ഇന്ത്യ പുനരാലോചന നടത്തിയില്ലെങ്കില്‍ ഏറ്റുമുട്ടലുണ്ടാകുമെന്ന് അന്താരാഷ്ട്ര സമൂഹത്തെ അറിയിച്ചതായി ഇമ്രാന്‍ഖാന്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യക്ക് അനുകൂലമായ നിലപാട് ഉപേക്ഷിച്ച്, അന്താരാഷ്ട്ര സമൂഹം വിഷയത്തില്‍ ഇടപെട്ടില്ലെങ്കില്‍ ആണവ ശക്തികളായ രാജ്യങ്ങള്‍ ഏറ്റുമുട്ടുമെന്നാണ് ഒരു ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇമ്രാന്‍ഖാന്‍ പറഞ്ഞത്. ഇന്ത്യയോടുള്ള പ്രതിഷേധ സൂചകമായി വ്യോമപാത ഭാഗികമായി അടച്ചതും,  വ്യാപാര ബന്ധം അവസാനിപ്പിച്ചതും,സംഝോത എക്സ്പ്രസിന്‍റെ സര്‍വ്വീസ് നിര്‍ത്തിയതുമടക്കമുള്ള വിവരങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന് മുമ്പില്‍ അവതരിപ്പിച്ചതായും ഇമ്രാന്‍ഖാന്‍ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.


 

click me!