83000 ആളുകൾ മാത്രം താമസിക്കുന്ന ചെറുനഗരമായ സെവൂട്ടയിലേക്കാണ് ദിവസങ്ങൾ കൊണ്ട് 60000ത്തിലേറെ പേർ എത്തിയത്.
മാഡ്രിഡ്: സ്പെയിനിന്റെ ഭാഗമായ സെവൂട്ടയിലേക്ക് ഒറ്റ രാത്രിയിൽ നീന്തിയെത്തിയത് പതിനായിരക്കണക്കിന് കുടിയേറ്റക്കാർ. പിന്നിൽ മനുഷ്യക്കടത്ത് സംഘമെന്ന ആരോപണവുമായി സ്പെയിൻ പ്രധാനമന്ത്രി. മൊറോക്കോയിൽ നിന്ന് 60000ത്തിലേറെ പേരാണ് സ്പാനിഷ് സ്വയം ഭരണ പ്രദേശമായ സെവൂട്ടയിലേക്ക് എത്തിയത്. മൊറോക്കോയിൽ നിന്ന് നീന്തിയെത്തുന്നതിനിടെ 57ലേറെ പേർ കൊല്ലപ്പെട്ടതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്. കുടിയേറ്റ പ്രശ്നം വേണ്ട രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കാത്തതിനാൽ സ്പെയിനിനെ ഷെങ്കൻ വിസ പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടിട്ടുള്ളത്. യൂറോപ്പിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നവർ കവാടമായി ഉപയോഗിക്കുന്ന മേഖലയാണ് സെവൂട്ട. സ്പെയിനിൽ നിന്ന് വേർപെട്ട് വടക്കേ ആഫ്രിക്കൻ തീരത്താണ് സെവൂട്ടയുടെ സ്ഥാനം. ജിബ്രാൽട്ടർ കടലിടുക്കാണ് സെവൂട്ടയെ സ്പെയിനിൽ നിന്ന് വേർപെടുത്തിയിട്ടുള്ളത്. സാധാരണയായി വേനൽക്കാലങ്ങളിൽ സെവൂട്ടയിലേക്ക് ഇത്തരത്തിൽ കുടിയേറ്റക്കാർ എത്താറുണ്ടെങ്കിലും ഇക്കുറി അസാധാരണമായ രീതിയിലാണ് കുടിയേറ്റക്കാർ എത്തുന്നത്.
83000 ആളുകൾ മാത്രം താമസിക്കുന്ന ചെറുനഗരമായ സെവൂട്ടയിലേക്കാണ് ദിവസങ്ങൾ കൊണ്ട് 60000ത്തിലേറെ പേർ എത്തിയത്. എന്നാൽ നിലവിലെ കുടിയേറ്റ ശ്രമത്തിന് പിന്നിൽ സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജപ്രചാരണങ്ങളും കാരണമെന്നാണ് സ്പെയിനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 24 മണിക്കൂറിനുള്ളിൽ ഇത്തരത്തിൽ നീന്തിയെത്തിയവരിൽ 7000 പേർ പ്രായപൂർത്തിയാവാത്തവരാണ്. കിലോമീറ്ററുകൾ നീന്തിയാണ് ഇത്തരത്തിൽ ആളുകൾ സെവൂട്ടയിലേക്ക് എത്തിയത്. ഉയർന്ന തൊഴിലില്ലായ്മ നിരക്കും അടുത്തിടെയുണ്ടായ ജെൻസി പ്രതിഷേധവും കൊണ്ട് വലഞ്ഞിരിക്കുകയാണ് മൊറോക്കോ. മികച്ച തൊഴിൽ അവസരങ്ങൾ ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് യുവാക്കളാണ് പ്രതിഷേധിച്ചത്. മുൻ വർഷങ്ങളിൽ ആയിരം കുടിയേറ്റക്കാർ പോലും തികച്ച് എത്താതിരുന്ന മൊറോക്കോയിൽ നിന്ന് വലിയ രീതിയിൽ ആളുകൾ എത്തുന്നതിന് പിന്നിൽ മനുഷ്യക്കടത്ത് സംഘങ്ങളാണെന്നാണ് സ്പെയിൻ ആരോപിക്കുന്നത്. മൊറോക്കൻ നഗരമായ ഫ്നിനേക്കിഷൽ നിന്ന് 5 കിലോമീറ്റർ നീന്തിയാണ് സെവൂട്ടയിലേക്ക് എത്തുന്നത്.
അടുത്തിടെ സ്പെയിൻ സുപ്രീം കോടതി കുടിയേറ്റക്കാരെ കടലിൽ വച്ച് തടഞ്ഞ് തിരിച്ചയച്ചതിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ഇത്തരത്തിൽ കടലിലൂടെ നീന്തിയെത്തുന്നവരെ തിരിച്ചയക്കുന്നതിനെ കോടതി തടഞ്ഞിരുന്നു. ഇത് മൊറോക്കോയിലെ മനുഷ്യക്കടത്ത് സംഘങ്ങൾ ദുർവ്യാഖ്യാനം ചെയ്തുവെന്നാണ് സ്പെയിൻ വിശദമാക്കുന്നത്. കുടിയേറ്റത്തിനെ കൂടുതൽ മനുഷ്യത്വപരമായി കാണുന്ന നിലപാട് സ്വീകരിച്ച രാജ്യം കൂടിയായ സ്പെയിൻ നിലവിൽ കുടിയേറ്റ പ്രശ്നത്തെ വേണ്ട രീതിയിൽ കൈകാര്യം ചെയ്യുന്നില്ലെന്നാണ് യൂറോപ്യൻ യൂണിയൻ നിരീക്ഷിക്കുന്നത്. ഇതിന് പിന്നാലെ ഷെങ്കൻ ധാരണയിൽ അടക്കം സ്പെയിനുമായുള്ള ധാരണകൾ ഇറ്റലി ഇതിനോടകം നിർത്തി വച്ചിരിക്കുകയാണ്.


