
ഇസ്ലാമാബാദ്: 2026 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ശുപാർശ ചെയ്യാനുള്ള പാകിസ്ഥാന്റെ തീരുമാനത്തിൽ പാകിസ്ഥാനിലെ രാഷ്ട്രീയക്കാർ ആശങ്ക ഉന്നയിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്. പാകിസ്ഥാനിലെ ജാമിയത്ത് ഉലമ-ഇ-ഇസ്ലാം (ജെയുഐ-എഫ്) വിഭാഗത്തിന്റെ തലവനായ മൗലാന ഫസ്ലുർ റഹ്മാൻ, സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതായും നോബൽ സമ്മാനത്തിനുള്ള നിർദ്ദേശം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടതായി ഡോൺ റിപ്പോർട്ട് ചെയ്തു.
പാകിസ്ഥാൻ ഇന്ത്യയുടെ പ്രതിരോധ സേനയെ നശിപ്പിച്ചുവെന്ന് ഫസൽ പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ട്രംപ് ഇടപെട്ട് വെടിനിർത്തൽ പ്രഖ്യാപിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. പലസ്തീൻ, സിറിയ, ലെബനൻ, ഇറാൻ എന്നിവയ്‌ക്കെതിരായ ഇസ്രായേലി ആക്രമണങ്ങളെ ട്രംപ് പിന്തുണച്ചിട്ടുണ്ട്. ഇത് എങ്ങനെ സമാധാനത്തിന്റെ അടയാളമാകുമെന്നും അദ്ദേഹം ചോദിച്ചു. അഫ്ഗാനികളുടെയും പലസ്തീനുകളുടെയും രക്തം അമേരിക്കയുടെ കൈകളിൽ പുരണ്ടിരിക്കെ, ട്രംപിന് എങ്ങനെ സമാധാനത്തിന്റെ വക്താവാണെന്ന് അവകാശപ്പെടാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
ട്രംപിനെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ശുപാർശ ചെയ്തതിന് പാകിസ്ഥാൻ സർക്കാരിനും സൈന്യത്തിനും കടുത്ത വിമർശനം നേരിടേണ്ടി വന്നിരുന്നു. ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ അമേരിക്കൻ പ്രസിഡന്റിന്റെ നിർണ്ണായക നയതന്ത്ര ഇടപെടലിന് നോബൽ സമാധാന സമ്മാനത്തിന് ശുപാർശ ചെയ്തുകൊണ്ട് പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ നോർവേയിലെ സമാധാന നോബൽ സമ്മാന സമിതിക്ക് ഔദ്യോഗികമായി കത്തയച്ചിരുന്നു.
പിന്നാലെ ഇറാന്റെ ഫോർഡോ, ഇസ്ഫഹാൻ, നതാൻസ് ആണവ കേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചതിനെത്തുടർന്ന് വിമർശനം ശക്തമായി. ഇറാൻ പ്രതികാരം ചെയ്താൽ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam