
ഇസ്ലാമാബാദ്: അഡിയാല ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇസ്ലാമാബാദിലെ പുതിയ ജയിലിലേക്ക് മാറ്റുമെന്ന് പാക് മന്ത്രി മൊഹ്സിൻ നഖ്‌വി. നിലവിൽ അനാരോഗ്യം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇമ്രാൻ ഖാന് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് നിർമ്മാണം പൂർത്തിയായി വരുന്ന പുതിയ ജയിലിൽ അത്യാധുനിക മെഡിക്കൽ സൗകര്യങ്ങൾ ലഭ്യമാക്കുമെന്ന വിശദീകരണം പാക് സർക്കാർ നൽകുന്നത്. ഇസ്ലാമാബാദിലെ കോടതിയാണ് അദ്ദേഹത്തെ ശിക്ഷിച്ചതെന്നതിനാൽ അദ്ദേഹത്തെ തലസ്ഥാനത്തെ ജയിലിലേക്ക് തന്നെ മാറ്റാനാണ് തീരുമാനമെന്നും നഖ്‌വി കൂട്ടിച്ചേർത്തു.
അഡിയാല ജയിലിൽ കഴിയുന്ന അദ്ദേഹത്തിന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടപ്പെട്ടുവെന്നും ജയിൽ അധികൃതർ ബോധപൂർവ്വം ഇമ്രാൻ ഖാന് ചികിത്സ നിഷേധിക്കുകയാണെന്നും കോടതി നിയോഗിച്ച അഭിഭാഷകൻ സമർപ്പിച്ച റിപ്പോർട്ടിൽ നിന്നും വ്യക്തമായിരുന്നു. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. നിലവിൽ അഡിയാല ജയിലിൽ അദ്ദേഹത്തിന് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് വലിയ പരാതികൾ ഉയർന്നിരുന്നു. പുതിയ ജയിലിലേക്ക് മാറ്റുന്നതോടെ അദ്ദേഹത്തിന് ആവശ്യമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ സാധിക്കുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.
അതേസമയം, ഇമ്രാൻ ഖാന് നേരെ ജയിലിൽ നടക്കുന്നത് ക്രൂരവും മനുഷ്യത്വരഹിതവുമായ പെരുമാറ്റമാണെന്ന് അദ്ദേഹത്തിന്റെ അനുയായികൾ ആരോപിക്കുന്നു. കോടതി നിയോഗിച്ച അഭിഭാഷകൻ സമർപ്പിച്ച റിപ്പോർട്ടിൽ, ജയിൽ അധികൃതരുടെ അനാസ്ഥ മൂലം അദ്ദേഹത്തിന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടപ്പെട്ടതായും മാസങ്ങളോളം ഏകാന്ത തടവിൽ പാർപ്പിച്ചതായും വ്യക്തമാക്കുന്നുണ്ട്. പാക് സൈനിക ഭരണകൂടത്തിന്റെ ഒത്താശയോടെ ബോധപൂർവ്വം നടത്തുന്ന പീഡനമാണിതെന്ന് പിടിഐ നേതാക്കൾ ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam