
വെസ്റ്റ് ബാങ്ക്: ഇസ്രായേൽ തടവറയിൽ അനുഭവിച്ച ക്രൂരത വിവരിച്ച് പലസ്തീൻ തടവുകാരന്റെ വീഡിയോ. 30 വർഷത്തെ തടവിനൊടുവിലാണ് വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഇയാൾ പുറത്തിറങ്ങിയത്. തടവിൽ കഴിഞ്ഞ 30 വർഷം തന്റെ വിവാഹമോതിരം ഭാര്യയെ വീണ്ടും അണിയിക്കാനായി കാത്തിരിക്കുകയായിരുന്നുവെന്ന് തടവുകാരൻ അലി സാബിഹ് പറഞ്ഞു. വ്യാഴാഴ്ചയാണ് സാബിഹ് ജയിൽമോചിതനായത്.
ജയിലിലായി, 30 വർഷത്തോളം വിവാഹ മോതിരം ഞാൻ നിധിപോലെ സൂക്ഷിച്ചു. 25 വർഷക്കാലം ഞാൻ ക്രൂരപീഡനത്തിനിരയായി. എന്നെ ഇടിച്ചു, അടിച്ചു, ഒരുപാട് വേദനിപ്പിച്ചു. ഈ മോതിരം എന്നിൽ നിന്ന് എടുത്തുകളയാൻ വേണ്ടി മാത്രം നിരവധി പീഡിപ്പിച്ചു. എന്നാൽ, വിട്ടുകൊടുക്കാൻ ഞാൻ തയ്യാറായില്ല. എന്റെ ജീവനെപ്പോലെ മുറുകെ പിടിച്ചു. ജയിലിൽ നിന്നിറങ്ങിയാൽ അവൾക്ക് കൊടുക്കണമെന്നത് എന്റെ തീരുമാനമായിരുന്നു - 'മിഡിൽ ഈസ്റ്റ് ഐ'ക്ക് നൽകിയ അഭിമുഖത്തിൽ സാബിഹ് പറഞ്ഞു.
താൻ ജയിലിൽ കിടന്ന ഇത്രയും കാലം ജീവിതം അവൾ ഒറ്റയ്ക്ക് ചുമലിലേറ്റി. അവളെ സഹായിക്കുന്നതിനുള്ള അവസരമായാണ് ജയിൽമോചനത്തെ കാണുന്നതെന്ന് സാബിഹ് പറഞ്ഞു. 25 വർഷം അവൾ പാചകം ചെയ്തു. മാവ് കുഴച്ചു, പാത്രം കഴുകി, എനിക്കായി കാത്തിരുന്നു. ഇന്ന് മുതൽ അടുത്ത 25 വർഷത്തേക്ക് ഞാൻ പാത്രം കഴുകും, പാചകം ചെയ്യും, മാവ് കുഴക്കും, ഭക്ഷണം പാകം ചെയ്യും. തന്റെ ജീവിതം തന്നെ അവൾക്കായി മാറ്റിവെക്കുമെന്നും സാബിഹ് പറഞ്ഞു.