
കൊളംബോ : രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ ശ്രീലങ്കയില്‍ (sri lanka crisis) ഇന്ന് പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം ചേരും. പുതിയ പ്രധാനമന്ത്രിയെ നാമനിര്‍ദേശം ചെയ്യുന്നത് സഭയില്‍ ചര്‍ച്ചയാകും. എല്ലാ പാര്‍ട്ടി പ്രതിനിധികളോടും ഇന്നത്തെ സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ പ്രസിഡന്‍റിനെ ബുധനാഴ്ച തിരഞ്ഞെടുക്കും. ഗോട്ടബയ രാജപക്സയുടെ രാജി കഴിഞ്ഞ ദിവസം സ്പീക്കര്‍ അംഗീകരിച്ചിരുന്നു. പ്രധാനമന്ത്രിയായിരുന്ന റെനില്‍ വിക്രമസിംഗെ ഇതിന് പിന്നാലെ ആക്ടിങ് പ്രസിഡന്‍റായി ചുമതലയേറ്റിരുന്നു.
എന്നാല്‍ ഗോട്ടബയയുടെ വിശ്വസ്ഥനായ വിക്രമസിംഗെയെ ആക്ടിങ് പ്രസിഡന്‍റായി തുടരാന്‍ അനുവദിക്കില്ലെന്നാണ് പ്രക്ഷോഭകരുടെ നിലപാട്. റെനിലിനെ മുന്‍നിര്‍ത്തി ഭരണതുടർച്ച നടത്താണ് ഗോട്ടബയയുടെ നീക്കമെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. സര്‍വ്വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ സ്പീക്കര്‍ തയാറാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ റെനില്‍ വിക്രമസിംഗെയെ പിന്തുണയ്ക്കുമെന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായ ശ്രീലങ്ക പൊതുജന പെരുമന പാര്‍ട്ടി പ്രഖ്യാപിച്ച് കഴിഞ്ഞു. വിക്രസിംഗെ തുടര്‍ന്നാല്‍ കടുത്ത പ്രതിഷേധത്തിലേക്ക് കടക്കാനാണ് പ്രക്ഷോപകരുടെ തീരുമാനം.
Sri Lanka Protest : കത്തുന്ന ശ്രീലങ്കന്‍ പ്രക്ഷോഭത്തിനിടയില്‍ ചുടുചുംബനം, വൈറലായി ഫോട്ടോ!
ശ്രീലങ്കയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഇന്ധനം നൽകി കേരളം; നേട്ടമുണ്ടാക്കി തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങൾ
ഇന്ധനക്ഷാമം രൂക്ഷമായതോടെ കേരളത്തിൽ എത്തി ഇന്ധനം നിറയ്ക്കുകയാണ് ശ്രീലങ്കയിൽ നിന്നുള്ള വിമാനങ്ങൾ. തിരുവനന്തപുരത്തും കൊച്ചിയിലുമായി ഇതിനകം 141 വിമാനങ്ങളാണ് ശ്രീലങ്കയിൽ നിന്ന് കേരളത്തിലെത്തി ഇന്ധനം നിറച്ചത്. ഇന്ധനം കിട്ടാതായതോടെ കേരളത്തിലെ വിമാനത്താവങ്ങളെ കൂടുതലായി ആശ്രിയിക്കുകയാണ് വിമാനക്കമ്പനികൾ. തിരുവനന്തപുരം അദാനി ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയാണ് കൂടുതൽ വിമാനങ്ങളും ഇന്ധനം നിറച്ചത്.
ശ്രീലങ്കൻ എയർലൈൻസിന്റെ 65 വിമാനങ്ങളാണ് ഇന്ധനം നിറയ്ക്കാൻ തിരുവന്തപുരത്ത് എത്തിയത്. മെൽബൺ, സിഡ്നി, പാരിസ്,ഫ്രാങ്ക്ഫൂർട്ട് എന്നിവടങ്ങളിലേക്കുള്ള വിമാനങ്ങളായിരുന്നു ഇത്. ദുബൈയിലേക്കുള്ള 11 ഫ്ലൈ ദുബൈ ഫ്ലൈറ്റുകൾക്കും, ഷാർജയിലേക്കുള്ള 10 എയർ അറേബ്യ ഫ്ലൈറ്റുകൾക്കും തിരുവനന്തപുരത്ത് നിന്ന് ഇന്ധനം നൽകി. ഒമാൻ എയറിന്റെ ഒൻപത് വിമാനങ്ങൾക്കാണ് ഇന്ധനം നൽകിയത്. ഗൾഫ് എയറിന്റെ ആറ് വിമാനങ്ങൾക്കും ഇന്ധനം നൽകി.