പോൺസൈറ്റിൽ വീഡിയോ പോസ്റ്റ് ചെയ്തു; തായ്വാനിലെ 'മോഡൽ ഡോക്ടർ'ക്ക് ആറുവർഷം ജയിൽശിക്ഷ

By Web TeamFirst Published Sep 28, 2022, 4:12 PM IST
Highlights

അഡൽറ്റ് ഒൺലി സൈറ്റായ ഒൺലിഫാൻസിൽ അടക്കം ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനാണ് നടപടി. പട്ടാള അട്ടിമറിക്കെതിരെ സമരം ചെയ്യാൻ മുൻനിരയിലുണ്ടായിരുന്ന വ്യക്തിയാണ് നാങ് മ്യൂ. 2021ലാണ് മ്യാന്മറിൽ അട്ടിമറിയിലൂടെ പട്ടാളം ഭരണത്തിലെത്തിയത്. 

മ്യാൻമർ: പോൺസൈറ്റിൽ തന്റെ ചിത്രങ്ങൾ അപ്ലോഡ് ചെയ്തതിന് തായ്വാനിൽ മോഡലിന് ആറ് വർഷം തടവ്ശിക്ഷ വിധിച്ച് പട്ടാളക്കോടതി. ഡോക്ടർ കൂടിയായ നാങ് മ്യു സാനിനെയാണ് കോടതി ശിക്ഷിച്ചത്. അഡൽറ്റ് ഒൺലി സൈറ്റായ ഒൺലിഫാൻസിൽ അടക്കം ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനാണ് നടപടി. പട്ടാള അട്ടിമറിക്കെതിരെ സമരം ചെയ്യാൻ മുൻനിരയിലുണ്ടായിരുന്ന വ്യക്തിയാണ് നാങ് മ്യൂ. 2021ലാണ് മ്യാന്മറിൽ അട്ടിമറിയിലൂടെ പട്ടാളം ഭരണത്തിലെത്തിയത്. 
 
സംസ്കാരവും അന്തസ്സും കളങ്കപ്പെടുത്തി എന്ന പേരിലാണ് രണ്ടാഴ്ച മുമ്പ് നാങ് മ്യൂനെതിരെ വകുപ്പുകൾ ചുമത്തി കേസെടുത്തതെന്ന് പട്ടാള അധികൃതർ പറയുന്നു. ഒൺ‍ലിഫാൻസിൽ ചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരിൽ ശിക്ഷിക്കപ്പെടുന്ന, മ്യാന്മറിലെ ആദ്യ വ്യക്തിയാണ് നാങ് മ്യു. 
മറ്റൊരു മോഡലായ തിൻസർ വിന്റ് ക്യോയെയും സമാന കുറ്റം ചുമത്തി ഓ​ഗസ്റ്റിൽ അറസ്റ്റ് ചെയ്തിരുന്നു. പട്ടാളത്തിനെതിരായ പ്രക്ഷോഭത്തിൽ സോഷ്യൽമീഡിയയിലൂടെ പങ്കെടുത്ത ആളാണ് വിൻഡ് ക്യോ. ഒക്ടോബറിലാണ് വിൻഡ് ക്യോയുടെ വിചാരണ. 

രാജ്യത്തെ ഇലക്ട്രോണിക്സ് ട്രാൻസാക്ഷൻസ് നിയമപ്രകാരമാണ് നാങ് മ്യൂ ശിക്ഷിക്കപ്പെട്ടത്. അസ്വസ്ഥതയുണ്ടാക്കുന്ന ന​ഗ്നചിത്രങ്ങളും വീഡിയോകളും സൗജന്യമാ‌യി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത നാങ് മ്യൂ കുറ്റക്കാരിയാണെന്ന് പട്ടാളക്കോടതി വിധിക്കുകയായിരുന്നു. പരമാവധി ഏഴ് വർഷം വരെ തടവ്ശിക്ഷ വിധിക്കാവുന്ന കുറ്റമാണ് നാങ് മ്യൂനെതിരെ ചുമത്തിയത്. പട്ടാള നിയമത്തിന്റെ പരിധിയിൽ വരുന്ന യാങോൺസിലെ വടക്കൻ ഡാ​ഗൺ ന​ഗരത്തിലാണ് നാങ് മ്യൂ താമസിക്കുന്നത്. ഇത്തരം സ്ഥലങ്ങളിൽ മ്യാന്മർ നിയമങ്ങൾ പൊളിച്ചെഴുതുകയായിരുന്നു പട്ടാളം. അഭിഭാഷകനെ ലഭിക്കുന്നതിന് പോലും തടസ്സമുള്ള നില‌യിലാണ് ഇവിടെ ഇപ്പോൾ നിയമം. കഴിഞ്ഞയാഴ്ചകളിൽ മകളെ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നെന്നും ശിക്ഷാവിധി അറിഞ്ഞത് പട്ടാളക്കോടതി ഇക്കാര്യം ഉറപ്പിച്ചു പറഞ്ഞതോടെയാണെന്നും നാങ് മ്യുവിന്റെ അമ്മ ബിബിസിയോട് പ്രതികരിച്ചു. 

ആങ് സാൻ സ്യൂചി ഭരണകൂ‌ടത്തെയാണ് പട്ടാളം 2021 ഫെബ്രുവരിയിൽ അട്ടമറിച്ചത്. ഇതേത്തുടർന്ന് അതിശക്തമായ പ്രക്ഷോഭമാണ് രാജ്യത്ത് നടന്നത്. പട്ടാളം ഭരണം പിടിച്ചെടുത്തതോടെ സ്യൂചി ഉൾപ്പടെ  15,600ലധികം ആളുകൾ ജയിലിലായെന്നാണ് കണക്ക്. നിരവധി സാമൂ​ഹ്യപ്രവർത്തകരും രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരുമെല്ലാം ഇതിലുൾപ്പെടും. 2,322 പേർ കൊല്ലപ്പെട്ടതായി അനൗദ്യോ​ഗിക കണക്കുകൾ പുറത്തുവന്നിരുന്നു. 

Read Also: മികച്ച 50 വിമാനത്താവളങ്ങളുടെ പട്ടിക പുറത്ത്; ഇടംനേടി ഈ മൂന്ന് ഇന്ത്യൻ വിമാനത്താവളങ്ങൾ

 
 .

click me!