
നെയ്റോബി: കെനിയയിൽ മാസായി മാര ദേശീയോദ്യാനത്തിലേക്ക് പോകവേ ചെറുവിമാനം തകർന്നുവീണ് മുഴുവൻ യാത്രക്കാരും കൊല്ലപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന 11 പേരും മരിച്ചു. പ്രാദേശിക വിമാനക്കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് വിമാനം. വിനോദസഞ്ചാര കേന്ദ്രമായ ഡയാനിയിൽ നിന്ന് ലോകപ്രശസ്തമായ മാസായി മാര ദേശീയോദ്യാനത്തിനുള്ളിലെ കിച്ച്വ ടെംബോ എയർസ്ട്രിപ്പിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വിമാനത്തിൽ 12 പേർ ഉണ്ടായിരുന്നുവെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് 11 പേർ മരിച്ചതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ചൊവ്വാഴ്ചത്തെ അപകടത്തിൽ മരിച്ചവരുടെ വിവരങ്ങളോ മറ്റ് വിവരങ്ങളോ അധികൃതർ പുറത്തുവിട്ടിട്ടില്ല. മരിച്ചവര്‍ എല്ലാം വിദേശികളാണെന്ന് സൂചനയുണ്ട്. അപകടത്തിന്റെ കാരണം നിർണ്ണയിക്കാൻ സർക്കാർ അന്വേഷകർ ഇതിനകം സ്ഥലത്തുണ്ടെന്ന് ഏജൻസി അറിയിച്ചു. ആഗസ്റ്റിൽ ആദ്യം, നെയ്‌റോബിയുടെ പ്രാന്തപ്രദേശത്ത് ഒരു അമ്രെഫ് മെഡിക്കൽ വിമാനം തകർന്നുവീണ് ആറ് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.