
ബ്രസീലിയ: ലാൻഡിങ്ങിന് ശ്രമിക്കവെ ചെറു വിമാനം റസ്റ്റൊറന്‍റിന് മുകളിലേക്ക് തകർന്നു വീണ് നാല് പേർ കൊല്ലപ്പെട്ടു. തെക്കൻ ബ്രസീലിയൻ സംസ്ഥാനമായ റിയോ ഗ്രാൻഡെ ഡോ സുളിൽ ആണ് ദാരുണമായ അപകടം സംഭവിച്ചത്. കാപ്പാവോ ഡാ കനോവ വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ റൺവേയ്ക്ക് സമീപമുള്ള വൈദ്യുത തൂണിലിടിച്ച വിമാനം ജനവാസ മേഖലയിലെ റസ്റ്ററന്റിലേക്ക് തകർന്നുവീഴുകയായിരുന്നു. പ്രാദേശിക സമയം രാവിലെ 10.30നു ശേഷമാണ് അപകടം സംഭവിച്ചത്. അപകടത്തിൽ പൈലറ്റും വിമാനത്തിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരുമാണ് മരിച്ചത്.
ലാന്‍റിംഗിനായി താഴ്ന്ന് പറന്ന വിമാനം റൺവേയ്ക്ക് സമീപമുള്ള വൈദ്യുത തൂണിലിടിച്ച് നിയന്ത്രണം വിട്ട് ഹോട്ടലിന് മുകളിലേക്ക് തകർന്ന് വീഴുകയായിരുന്നു. അകടത്തിന് പിന്നാലെ വൻ തീപിടിത്തവും ഉണ്ടായി. അപകടസമയത്ത് റസ്റ്ററന്‍റ് അടഞ്ഞുകിടന്നിരുന്നതിനാൽ പൊതു ജനങ്ങൾക്കോ, ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ല. വിമാനം അപകടത്തിൽപ്പെടുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. വിമാനം താഴേക്ക് വീഴുന്നതിനിടെ രണ്ട് പേർ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വിമാനം തകർന്ന് വീണതോടെ റസ്റ്ററന്‍രിന് തീപിടിച്ച് കെട്ടിടത്തിന്റെ മുകളിൽ നിന്ന് തീയും കറുത്ത പുകയും ഉയരുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം. സമീപത്തെ ഒരു കടയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ പരിസരവാസികളെ സിവിൽ ഡിഫൻസ് സംഘം ഒഴിപ്പിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും സുരക്ഷാ സേനയെ സജ്ജമാക്കിയിട്ടുണ്ടെന്നും സംസ്ഥാന ഗവർണർ എഡ്വേർഡോ ലൈറ്റ് അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam