'ഞങ്ങള്‍ ജനങ്ങളാണ് ഇറാന്റെ യഥാര്‍ത്ഥ മിസൈലുകള്‍' എന്നെഴുതിയ ബാനറുകള്‍ വിലാപയാത്രയില്‍ ഉടനീളം ദൃശ്യമായിരുന്നു.  ഇറാന്‍ അതിജീവിച്ചതിന്റെ അഭിമാനവും ദേശസ്നേഹവും പ്രകടിപ്പിക്കാനുള്ള വേദിയായാണ് പലരും ഈ ഒത്തുചേരലിനെ കാണുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തെഹ്റാന്‍: വധിക്കപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ വിലാപയാത്രയുടെ നാലാം ദിവസവും തലസ്ഥാനമായ തെഹ്റാനില്‍ ലക്ഷക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഇസ്രായേലിനുമെതിരെ കടുത്ത മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് വിലാപയാത്ര മുന്നേറുന്നത്. 36 ഡിഗ്രി സെല്‍ഷ്യസ് കടുത്ത ചൂടിനെ അവഗണിച്ചും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജനസമൂഹം തെഹ്റാനിലെ അസാദി സ്ട്രീറ്റിലേക്ക് ഒഴുകിയെത്തി.

'ഞങ്ങള്‍ ജനങ്ങളാണ് ഇറാന്റെ യഥാര്‍ത്ഥ മിസൈലുകള്‍' എന്നെഴുതിയ ബാനറുകള്‍ വിലാപയാത്രയില്‍ ഉടനീളം ദൃശ്യമായിരുന്നു. വന്‍ശക്തി രാജ്യങ്ങളുടെ ഭീഷണികള്‍ക്ക് മുന്നില്‍ ഇറാന്‍ അതിജീവിച്ചതിന്റെ അഭിമാനവും ദേശസ്നേഹവും പ്രകടിപ്പിക്കാനുള്ള വേദിയായാണ് പലരും ഈ ഒത്തുചേരലിനെ കാണുന്നത്. ഖമനെയിയുടെ വിയോഗത്തില്‍ രാജ്യം അതീവ ദുഃഖത്തിലാണെങ്കിലും, ഈ ഒത്തുചേരല്‍ തങ്ങള്‍ക്ക് പുതിയ ഐക്യവും ശക്തിയും നല്‍കുന്നതായി വിലാപയാത്രയില്‍ പങ്കെടുത്തവര്‍ പ്രതികരിച്ചു.

പാശ്ചാത്യ ശക്തികള്‍ക്കെതിരെ ശക്തമായ തിരിച്ചടി നല്‍കണമെന്നും ഇറാന്‍ സ്വന്തമായി ആണവായുധം നിര്‍മ്മിക്കണമെന്നുമുള്ള ആവശ്യങ്ങളും റാലിയില്‍ ഉയരുന്നുണ്ട്. 6 ദിവസം നീണ്ടുനില്‍ക്കുന്ന ഔദ്യോഗിക വിലാപ ചടങ്ങുകള്‍ പ്രമാണിച്ച് കനത്ത സുരക്ഷയാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.