
മെൽബൺ: ഓസ്ട്രേലിയൻ സന്ദർശനത്തിനിടെ മെൽബണിൽ സംഘടിപ്പിച്ച ഭീമൻ പ്രവാസി സംഗമത്തിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് അടക്കം പങ്കെടുത്ത ചടങ്ങിൽ, ഇന്ത്യയുടെ പ്രതിരോധ കരുത്ത് തെളിയിച്ച 'ഓപ്പറേഷൻ സിന്ദൂറി'നെക്കുറിച്ചടക്കം മോദി പരാമർശിച്ചു. ഭീകരരുടെ ഒളിയിടങ്ങളിലാണ് സ്ഫോടനം നടന്നത്. എന്നാൽ ഇതിന്‍റെ പ്രകമ്പനം ലോകം മുഴുവൻ എത്തിയെന്ന് പ്രധാനമന്ത്രി വിവരിച്ചു. രാജ്യത്തിന്റെ ഈ പ്രതിരോധ ശേഷിയിൽ നിങ്ങൾക്കേവർക്കും അഭിമാനമില്ലേയെന്ന് അദ്ദേഹം ജനക്കൂട്ടത്തോട് ചോദിച്ചു. 'കൂടുതൽ വളരൂ, കൂടുതൽ നേട്ടം കൈവരിക്കൂ' എന്നതാണ് പുതിയ ഇന്ത്യയുടെ മുദ്രാവാക്യമെന്നും മോദി കൂട്ടിച്ചേർത്തു. മുപ്പതിനായിരത്തോളം പ്രവാസികളാണ് മോദിക്ക് വരവേൽപ്പ് നൽകാനായി എത്തിയത്. പ്രധാനമന്ത്രിയായ ശേഷം ഇത് മൂന്നാം തവണയാണ് താൻ ഓസ്ട്രേലിയയിൽ എത്തുന്നതെന്ന് മോദി ഓർമ്മിപ്പിച്ചു. ഓസ്ട്രേലിയയുടെ സാംസ്കാരിക വൈവിധ്യത്തിന് വൻ സംഭാവന നൽകുന്നവരാണ് അവിടെയുള്ള ഇന്ത്യൻ സമൂഹമെന്ന് അദ്ദേഹം പ്രശംസിച്ചു.
അതേസമയം മോദിയുടെ സന്ദർശനത്തിനിടെ ഇന്ത്യയിലെ ആണവോർജ്ജ പ്ലാന്‍റുകൾക്ക് യുറാനിയം നൽകാനുള്ള ഭരണപരമായ നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് ഓസ്ട്രേലിയ വ്യക്തമാക്കി. ഇന്ത്യയിലെ ആണവോർജ്ജ ഉത്പാദനം കൂട്ടാൻ സഹായകരമാകുന്ന പ്രഖ്യാപനത്തിനാണ് ഓസ്ട്രേലിയ തയ്യാറായത്. നേരത്തെ കാനഡയുമായും ഇന്ത്യ സമാന കരാർ ഒപ്പുവച്ചിരുന്നു. പ്രതിരോധ രംഗത്തെ സഹകരണത്തിനുള്ള സംയുക്ത പ്രസ്താവനയും രണ്ട് രാജ്യങ്ങളും പുറത്തിറക്കി. ഇൻഡോ - പസഫിക് മേഖലയിൽ സമാധാനം ഉറപ്പാക്കുമെന്നും സമുദ്ര സുരക്ഷയ്ക്ക് ഒന്നിച്ചു നിൽക്കുമെന്നും സംയുക്ത പ്രസ്താവന പറയുന്നു. സേനകളുടെ ആധുനികവത്ക്കരണത്തിനു സഹായകരമാകുന്ന പ്രതിരോധ ഇടനാഴിയും ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചു. സമഗ്ര സാമ്പത്തിക സഹകരണ ഉടമ്പടിക്കായുള്ള നടപടികൾ വേഗത്തിലാക്കും. ഓസ്ട്രേലിയയിൽ നിന്ന് അവശ്യ ധാതുക്കളും കൂടുതൽ എൽ എൻ ജിയും ഡീസലും ഇന്ത്യ ഇറക്കുമതി ചെയ്യും. നരേന്ദ്ര മോദി ഓസ്ട്രേലിയയുടെ അടുത്ത സുഹൃത്താണെന്ന് വിക്ടോറിയയിൽ നടത്തിയ ചർച്ചകൾക്ക് ശേഷം പ്രധാനമന്ത്രി ആന്തണി ആൽബനീസ് പറഞ്ഞു. ഓസ്ട്രേലിയയിലെ വ്യവസായികളെയും പ്രധാനമന്ത്രി കണ്ടു. പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യുന്ന ഓസ്ട്രേലിയൻ കമ്പനിയായ ഓസ്ട്രേലിയൻസൂപ്പർ ഇന്ത്യയിൽ 2800 കോടി നിക്ഷേപിക്കും എന്ന പ്രഖ്യാപിച്ചത് മോദി സ്വാഗതം ചെയ്യുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam