
ദില്ലി: കുവൈത്ത് സന്ദർശനം പൂർത്തിയാക്കി മടങ്ങിയെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്മസ് ആഘോഷങ്ങളില്‍ സജീവമാകുന്നു. ഇന്ന് വൈകീട്ട് ആറരക്ക് ദില്ലി സി ബി സി ഐ ആസ്ഥാനത്ത് നടക്കുന്ന പരിപാടിയില്‍ മോദി പങ്കെടുക്കും. സി ബി സി ഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പരിപാടികൾക്ക് നേതൃത്വം നല്‍കും. ചടങ്ങില്‍ പ്രധാനമന്ത്രി ക്രിസ്മസ് പുതുവത്സര സന്ദേശം കൈമാറും.
വിവിധ സഭാധ്യക്ഷന്മാര്‍, മന്ത്രിമാര്‍,സാമൂഹിക സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ട്. സി ബി സി ഐ ആസ്ഥാനത്തിന് സമീപമുള്ള സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിലും മോദി സന്ദര്‍ശനം നടത്തിയേക്കും. കഴിഞ്ഞ വ്യാഴാഴ്ച കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍റെ വസതിയില്‍ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കുവൈത്ത് സന്ദർശനത്തിൻ്റെ വിശദാംശങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ബയാൻ കൊട്ടാരത്തിലെത്തിയ അദ്ദേഹത്തിന്, കുവൈത്ത് പ്രധാനമന്ത്രി അഹ്മദ് അൽ അബ്ദുല്ല അൽ അഹ്മദ് അൽ സബാഹ് ആചാരപരമായ സ്വീകരണം നൽകി. ഇരുരാജ്യങ്ങളും തമ്മിലുള്ള കരുത്തുറ്റ ചരിത്രപരവും സൗഹൃദപരവുമായ ബന്ധം അനുസ്മരിച്ച നേതാക്കൾ, ഉഭയകക്ഷിസഹകരണം കൂടുതൽ വിപുലീകരിക്കാനും ആഴത്തിലാക്കാനുമുള്ള പൂർണ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു. ഈ സാഹചര്യത്തിൽ, ഉഭയകക്ഷി ബന്ധം ‘തന്ത്രപ്രധാന പങ്കാളിത്ത’ത്തിലേക്ക് ഉയർത്താൻ നേതാക്കൾ ധാരണയായി. കുവൈറ്റിലെ ദശലക്ഷത്തിലധികം വരുന്ന ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കിയതിനു പ്രധാനമന്ത്രി അമീറിനോടു നന്ദി പറഞ്ഞു. കുവൈത്തിന്‍റെ വികസനത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ വലുതും ഊർജസ്വലവുമായ സംഭാവനകളെ അമീർ അഭിനന്ദിച്ചു. വിഷൻ 2035 പൂർത്തീകരിക്കുന്നതിനായി കുവൈറ്റ് കൈക്കൊണ്ട പുതിയ സംരംഭങ്ങളെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ഈ മാസം ആദ്യം ജിസിസി ഉച്ചകോടി വിജയകരമായി നടത്തിയതിന് അമീറിനെ അഭിനന്ദിക്കുകയും ചെയ്തു.