
കൊളംബിയ: കൊളംബിയന്‍ അതിര്‍ത്തിക്ക് സമീപം എക്വഡോര്‍ പൊലീസ് നടത്തിയ വന്‍ ലഹരിവേട്ട. ട്രക്കിൽ കടത്തുകയായിരുന്ന കൊക്കെയ്ന്‍ ശേഖരം പിടിച്ചെടുത്തു. നോര്‍വീജിയന്‍ ഫുട്‌ബോള്‍ താരം എര്‍ലിങ് ഹാളണ്ടിന്റെ ചിത്രങ്ങള്‍ പതിപ്പിച്ച പായ്ക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന്. ട്രക്ക് ഡ്രൈവറായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാന്‍-അമേരിക്കന്‍ ഹൈവേയില്‍ വച്ച് സംശയാസ്പദമായ ഒരു ട്രക്ക് തടഞ്ഞുനിര്‍ത്തി ആന്റി-നാര്‍ക്കോട്ടിക്‌സ് സംഘം പരിശോധന നടത്തിയപ്പോഴാണ് വൻ കൊക്കെയ്ൻ ശേഖരം കണ്ടെത്തിയത്.
വാഹനത്തിൽ പ്രത്യേകമായി മാറ്റം വരുത്തി നിര്‍മിച്ച അടിത്തട്ടില്‍ ഒളിപ്പിച്ച എര്‍ലിങ് ഹാളണ്ടിന്റെ ചിത്രങ്ങള്‍ പതിപ്പിച്ച 370 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 469 കിലോഗ്രാം കൊക്കെയ്‌നാണ് കണ്ടെടുത്തത്. ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെയും നോര്‍വേയുടെയും സൂപ്പര്‍താരം എര്‍ലിങ് ഹാളണ്ടിന്റെ സ്റ്റിക്കറുകള്‍ പതിപ്പിച്ച നിലയിലായിരുന്നു ഈ പാക്കറ്റുകള്‍. സംഭവവുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവറായ യുതിയെ സംഭവസ്ഥലത്തു വച്ച് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. കൊളംബിയൻ സ്വദേശിയായ മരിയ ആണ് പിടിയിലായത്. ട്രക്കിൽ നിന്നും പിടിച്ചെടുത്ത ലഹരിമരുന്നിന് അന്താരാഷ്ട്ര വിപണിയില്‍ ദശലക്ഷക്കണക്കിന് ഡോളര്‍ വിലമതിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
യുഎസില്‍ 11 മില്യണ്‍ ഡോളറിലധികവും (ഏകദേശം 90 കോടിയിലധികം രൂപ) യൂറോപ്യന്‍ കരിഞ്ചന്തയില്‍ 17 മില്യണ്‍ യൂറോയിലധികവും ഇതിന് മൂല്യമുണ്ട് പിടികൂടിയ ലഹരിമരുന്നിനെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലഹരിമരുന്ന് കടത്തുകാർ തങ്ങളുടെ നെറ്റ്‌വർക്കുകളെയും ഉപഭോക്താക്കളെയും തിരിച്ചറിയുന്നതിനായി പ്രശസ്ത കായിക താരങ്ങളുടെയും പ്രമുഖരുടെയും ചിത്രങ്ങളും ലോഗോകളും ഉപയോഗിക്കാറുണ്ട്. മുൻപ് അർജന്റീന താരം ലയണൽ മെസ്സിയുടെ ചിത്രം പതിച്ച ലഹരിമരുന്ന് ശേഖരവും പൊലീസ് പിടികൂടിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam