
സോൾ: സന്ദർശനത്തിനായി തന്നെ ഉത്തരകൊറിയയിലേക്ക് ക്ഷണിക്കൂവെന്ന് പോപ് ഫ്രാൻസിസ് മാർപ്പാപ്പ. വെള്ളിയാഴ്ച ടെലിവിഷൻ അഭിമുഖത്തിലാണ് മാർപ്പാപ്പ ഇക്കാര്യം പറഞ്ഞത്. സമാധാനത്തിനായി പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചാൽ നിരസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 2018ൽ ദക്ഷിണകൊറിയൻ പ്രസിഡന്റായിരുന്ന മൂൺജെ ഇന്നുമായി ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ നടത്തിയ നയതന്ത്ര ചർച്ചയിൽ ഉത്തരകൊറിയയിലേക്കുള്ള മാർപ്പാപ്പയുടെ സന്ദർശനം ചർച്ച ചെയ്തിരുന്നു. മാർപ്പാപ്പയെ സ്വാഗതം ചെയ്യുമെന്ന് കിം തന്നോട് പറഞ്ഞതായി മൂൺ ഉച്ചകോടിക്കിടെ പറഞ്ഞു. ഔദ്യോഗിക ക്ഷണം ലഭിച്ചാൽ പോകാൻ തയ്യാറാണെന്ന് ഫ്രാൻസിസ് മാർപാപ്പയും അന്ന് ഉറപ്പ് നൽകി.
എന്നാൽ ബന്ധം വഷളായതോടെ സന്ദർശനം പിന്നീട് ചർച്ചയായില്ല. നാല് വർഷങ്ങൾക്ക് ശേഷമാണ് മാർപ്പാപ്പ വീണ്ടും വിഷയം ഉന്നയിക്കുന്നത്. അവർ എന്നെ ക്ഷണിക്കുകയാണെങ്കിൽ ഇല്ല എന്നു ഞാൻ പറയില്ല. ലക്ഷ്യം സാഹോദര്യമാണ്. ദയവായി എന്നെ ക്ഷണിക്കൂവെന്നും ദക്ഷിണ കൊറിയയുടെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ കെബിഎസിന് നൽകിയ അഭിമുഖത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. സമാധാനത്തിനായി പ്രവർത്തിക്കാൻ മാർപ്പാപ്പ ആവർത്തിച്ച് ആഹ്വാനം ചെയ്തു. 2014-ൽ ഫ്രാൻസിസ് മാർപാപ്പ ദക്ഷിണ കൊറിയ സന്ദർശിച്ചപ്പോൾ ഇരു കൊറിയകളുടെയും പുനരേകീകരണത്തിനായി പ്രത്യേക കുർബാന നടത്തിയിരുന്നു. കഴിഞ്ഞ മേയിൽ യൂൻ സുക്-യോൾ അധികാരമേറ്റതു മുതൽ ഉത്തര-ദക്ഷിണ കൊറിയകൾ തമ്മിലുള്ള ബന്ധം വഷളായിരുന്നു. ആണവ നിരായുധീകരണത്തിന് പകരമായി ഉത്തരകൊറിയക്ക് സാമ്പത്തിക സഹായം നൽകാമെന്ന ദക്ഷിണകൊറിയയുടെ പരാമർശത്തെ കിമ്മിന്റെ ഭരണകൂടം പരിഹസിച്ചു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉത്തരകൊറിയയിൽ അനേകം പള്ളികളും നിരവധി ക്രിസ്തു മത വിശ്വാസികളുമുണ്ടായിരുന്നു. കിഴക്കിന്റെ ജറുസലേം എന്നായിരുന്നു ഉത്തരകൊറിയ അറിയപ്പെട്ടിരുന്നത്. എന്നാൽ ഉത്തരകൊറിയയുടെ സ്ഥാപക നേതാവായിരുന്ന കിം ഇൽ സുങ് ക്രിസ്തുമതത്തെ ഒരു ഭീഷണിയായി കണ്ട് മതത്തെ നിരോധിച്ചു.
ലണ്ടനിൽ ഗോപൂജ നടത്തി ബിട്ടീഷ് പ്രധാനമന്ത്രി സ്ഥാനാർത്ഥി ഋഷി സുനകും കുടുംബവും