
വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയിൽ അടിമുടി മാറ്റത്തിന്‍റെ കാഹളം മുഴക്കിയ വലിയ ഇടയൻ, പൊതു സമൂഹത്തിന് പകർന്ന് നൽകിയതും നന്മയുടെയും മനുഷ്യത്വത്തിന്‍റെയും സന്ദേശമായിരുന്നു. ആഡംബരങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് വിശപ്പിലും ദാരിദ്ര്യത്തിലും ജീവിതപ്രകാശം കണ്ടെത്തിയ അസീസ്സിയിലെ ഫ്രാൻസിസിന്റെ പേര് സ്വീകരിക്കുക മാത്രമല്ല, ജീവിതം കൊണ്ട് തന്നെ സ്നേഹത്തിന്റെ സന്ദേശവും ഫ്രാൻസിസ് മാർപ്പാപ്പ അനേകർക്ക് പകർന്ന് നൽകി.
രോഗ പീഡകൾ അലട്ടുമ്പോഴും പെസഹാ വ്യാഴ ദിനത്തിൽ ഇത്തവണയും റെജീന ചേലി ജെയിലിൽ ഫ്രാൻസിസ് മാർപ്പാപ്പ ഹ്രസ്വസന്ദർശനം നടത്തിയിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ഏകദേശം എഴുപതോളം തടവുകാരുമായി പാപ്പാ കൂടിക്കാഴ്ച്ച നടത്തി. ഏപ്രിൽ17ന് ഉച്ചകഴിഞ്ഞ് ജയിലിൽ എത്തിയ ഫ്രാൻസിസ് മാർപ്പാപ്പയെ ജയിലിന്റെ ഡയറക്ടർ ക്ലൗദിയ ക്ലെമെന്തിയും മറ്റു ഉദ്യോഗസ്ഥരും ചേർന്നാണ് സ്വീകരിച്ചത്.
പെസഹാ വ്യാഴാഴ്ച യേശു പാദങ്ങൾ കഴുകിയതുപോലെ, എല്ലാ വർഷങ്ങളിലും ജയിലിൽ കടന്നുവന്നുകൊണ്ട് ആ ശുശ്രൂഷ നിർവ്വഹിക്കണമെന്നു ആഗ്രഹിക്കുന്നു. എന്നാൽ ഈ വർഷം അതിനു സാധിക്കുകയില്ല. എങ്കിലും നിങ്ങളുടെ അടുത്ത് ആയിരിക്കുവാൻ ഞാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. നിങ്ങൾക്കുവേണ്ടിയും, നിങ്ങളുടെ കുടുംബങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കുന്നുവെന്നുമാണ് തടവുകാർക്കും ജയിൽ അധികൃതർക്കും ഫ്രാൻസിസ് മാർപ്പാപ്പ സന്ദേശം നൽകിയത്.
തടവുകാർ ഓരോരുത്തരെയും തന്റെ അരികിൽ നിർത്തിക്കൊണ്ട് വ്യക്തിപരമായി അഭിവാദ്യം ചെയ്ത മാർപ്പാപ്പ 'സ്വർഗ്ഗസ്ഥനായ പിതാവേ' എന്ന കർത്തൃപ്രാർത്ഥന എല്ലാവരും ഒരുമിച്ചുചേർന്നു ചൊല്ലിയ ശേഷം ആശീർവാദം നൽകിയയാണ് ജയിലിൽ നിന്ന് മടങ്ങിയത്. അരമണിക്കൂറോളം സമയമാണ് രോഗപീഡകൾക്കിടയിലും മാർപ്പാപ്പ തടവുകാർക്കൊപ്പം ചെലവിട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം